കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് വിജയികള്‍ക്കുള്ള ട്രോഫിക്ക് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം. കേരളത്തിന്റെ കലയും സംസ്കാരവും നിറഞ്ഞുനിന്ന വര്‍ണാഭമായ ചടങ്ങിലാണ് വെള്ളിക്കപ്പിനെ അറബിക്കടലിന്റെ റാണിയായ കൊച്ചി വരവേറ്റത്.
സ്റ്റേഡിയത്തിലെ വിഐപി കവാടത്തിനു മുന്നില്‍ സജ്ജീകരിച്ച വേദിയില്‍ കായികമന്ത്രി എ.സി. മൊയ്തീന് 10.45ന് ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്തു. അതിനു മുന്നേതന്നെ കലാ-സാംസ്ക്കാരിക പരിപാടികള്‍ ആരംഭിച്ചു. മോഹിനിയാട്ടം, മുത്തുക്കുട, കഥകളി, തെയ്യം, അര്ജ്ജുനാട്ടം, മയിലാട്ടം, ഓട്ടന്തുള്ളല്, പൂക്കാവടി, പീലിക്കാവടി, വേലകളി, പടയണി എന്നിങ്ങനെ വിവിധങ്ങളായ കലാരൂപങ്ങള്‍ അരങ്ങു തകര്‍ത്തു. താളം കൊഴുപ്പിച്ച് ശിങ്കാരിമേളവും. ഇവര്‍ക്കിടയിലൂടെ ഫുട്ബോള്‍ സ്ക്കില്‍സ് പ്രദര്‍ശിപ്പ് കുട്ടിത്താരങ്ങള്‍. നടുവില്‍ നൃത്തച്ചുവടുകളുമായി ലോകകപ്പ് ഭാഗ്യചിഹ്നം ‘ഖേലിയോ’യും.
കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, ഡെപ്യൂട്ടിമേയര്‍ ടി.ജെ. വിനോദ്, ജിസിഡിഎചെയര്മാന് സി.എന്‍. മോഹനന്, ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ , കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, സ്പോര്‍ട്സ്—കൗണ്‍സില്‍ അംഗം എം.ആര്. രഞ്ജിത്, കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, മുന്‍ ഫുട്ബോള്‍ താരങ്ങളായ സി.സി. ജേക്കബ്ബ്, എം.എം.ജേക്കബ്ബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റേഡിയം 25ന് കൈമാറും
കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന്റെ വേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഈ മാസം 25ന് ഫിഫയ്ക്ക് കൈമാറുമെന്ന് സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീന്, നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കലും 25ന് പൂര്‍ത്തിയാക്കും. നേരത്തെ വേദിയെക്കുറിച്ചുണ്ടായിരുന്ന ആശങ്കകളെല്ലാം അകന്നു. എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. ഫിഫ നിര്‍ദ്ദേശിച്ച രീതിയിലുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിലും നാല് പരിശീലന വേദികളിലും സജ്ജമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിനായി എത്തുന്ന ടീമുകള്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നകും. വിവിധ ആസ്പത്രികളുമായി സഹകരിച്ച് താരങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യവും ഉറപ്പു വരുത്തും.
ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 27ന് സംസ്ഥാനമൊട്ടാകെ വണ്‍ മില്യണ്‍ ഗോള്‍ പരിപാടി നടക്കും. പ്രചാരണ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍, കായിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്കുന്ന ബോള്‍ റണ്‍ ഒക്ടോബര്‍ 3ന് കളിയിക്കാവിളയില്‍ നിന്നും ദീപശിഖാ റാലി ഇതേദിവസം കാസര്‍കോട് നിന്നും പുറപ്പെടും. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം ആറിന് കൊച്ചിയില്‍ സംഗമിക്കും.
ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നിയമസഭാ സാമാജികര്‍, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ തമ്മിലുള്ള സെലിബ്രിറ്റി മത്സരവും ഇതോടനുബന്ധിച്ച് നടക്കും. ഭാവിയില്‍ കേരളത്തിലെ ഫുട്ബോള്‍ വികസനത്തിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ലോകകപ്പുമായി നടത്തുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 43 കോടിരൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ട് ആറിന് എറണാകുളം ഐജി ഓഫീസില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ഉന്നതതല പോലീസ് യോഗം ചേരും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് മത്സരദിവസം ഒരുക്കുക. ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും മത്സര ദിവസം സ്റ്റേഡിയത്തിലും ചുറ്റുപാടിലും പ്രവേശനം അനുവദിക്കുക. ടിക്കറ്റില്ലാത്തവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിന്റെ സര്‍ക്കിള്‍ റോഡിലേക്ക് പോലും കയറ്റില്ല. വാഹനങ്ങള്‍ക്കും പ്രവേശന അനുമതിയുണ്ടാവില്ല. സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലായിരിക്കും പാര്‍ക്കിങ് സൗകര്യങ്ങള്‍ സജ്ജമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: