ഇരിട്ടി: ആറളം പഞ്ചായത്തിലെ കൊക്കോട് പൂവ്വത്തിന്‍ക്കണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധപ്പിക്കുന്ന കൊക്കോട് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലം തകര്‍ന്ന് പുഴയില്‍ വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പാലം തകര്‍ച്ചാസമയത്ത് പാലത്തിലൂടെ വരികയായിരുന്ന ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് അപകടം. ആറളം ഫാം തൊഴിലാളികളായ പി.ഓമന(50), ഒ.മാധവി(48) എന്നിവര്‍ക്കാണ് പുഴയില്‍ വീണ് പരിക്കേറ്റത്. പുഴയില്‍ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. കൊക്കോട് പൂവ്വത്തിന്‍കണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന തൊഴിലാളികള്‍ പാലം കടന്ന് ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിന് മുമ്പായിരുന്നു പാലത്തിന്റെ ഇരുമ്പുകമ്പിക്കൊണ്ടുണ്ടാക്കിയ റോപ്പ് പൊട്ടിയത്. ഇരുവരും പുഴയിലെ ഒഴുക്ക് കുറഞ്ഞ ഭാഗത്താണ് വീണത്. ഈ സമയം പാലത്തിന്റെ മറുകരയില്‍നിന്നും ഏഴുപേര്‍ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ ഭാഗത്തേക്ക് എത്താഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
20 വര്‍ഷം മുന്‍മ്പ് കമ്പികള്‍ ചേര്‍ത്തുണ്ടാക്കിയ റോപ്പും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച തൂക്കുപാലത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല. ആറളം പഞ്ചായത്തായിരുന്നു പാലത്തിന്റെ നവീകരണത്തിനായി പണം അനുവദിച്ചുകൊണ്ടിരുന്നത്.ഫാമില്‍ നിന്നുള്ള മുളയുംതൊഴിലാളികളുടെ ശബളത്തില്‍ നിന്നും ചെറിയ വിഹിതവും നവീകരണത്തിനായി ഉപയോഗിച്ചിരുന്നു. രണ്ട് വര്‍ഷമായി പാലം അറ്റകുറ്റപണിക്കായി ഗ്രാമപഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല. ആറളം, കൊക്കോട്, എടൂര്‍, ചെടിക്കുളം ഭാഗങ്ങളിലുള്ള ഫാമിലെ 50-ല്‍ അധികം തൊഴിലാളികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാലമാണിത്. കൂടാതെ ഫാമില്‍ നിന്നും തീറ്റപുല്‍ ശേഖരിക്കുന്നതിന് നിരവധിപേരാണ് ഇതുവഴി പോകുന്നത്. ആറളം വനത്തില്‍ നിന്നും ഉത്ഭവിച്ച് ബാവലിപ്പുഴയില്‍ ചേരുന്ന കൊക്കോട് പുഴയില്‍ മഴക്കാലത്ത് ശക്തമായ ഒഴുക്കും പുഴ നിറഞ്ഞു കവിയുകയും ചെയ്യും.
തൂക്കുപാലമല്ലാതെ മറ്റ് യാത്രമാര്‍ഗ്ഗങ്ങള്‍ തൊഴിലാളികള്‍ക്ക് ഏറെ ചെലവേറിയതാണ്. കൊക്കോട്, പൂവ്വത്തിന്‍ക്കണ്ടി, എടൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഫാമുമായി ബന്ധപ്പെടണമെങ്കില്‍ കീഴ്പ്പളളി കക്കുവ പാലം വഴി ആറുകിലോമീറ്ററും പാലപ്പുഴ പാലം വഴി എട്ടുകിലോമീറ്ററും സഞ്ചരിക്കണം. യാത്രാസൗകര്യം തീരെ കുറവായ പ്രദേശമായതിനാല്‍ ഇതുവഴി പോകണമെങ്കില്‍ രാവിലെയും വൈകിട്ടുമായി 400രൂപയെങ്കിലും ദിവസവും അധികമായി ചിലവുവരുമെന്നാണ് തൊഴിലാളികല്‍ പറയുന്നത്. അതുകൊണ്ടാണ് ജീവന് പണയപ്പെടുത്തി തകര്‍ന്നുവീഴാറായ തൂക്കുപാലത്തിലൂടെ കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെയുള്ള യാത്രയെന്നാണ് ഇവര്‍ പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഇതേ പാലത്തിന് രണ്ട് കിലോമീറ്റര്‍ അകലയുള്ള തൂക്കുപാലം തകര്‍ന്ന് ഒരു സ്ത്രീ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: