ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട സഹായം ചെയ്തെന്ന കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം തന്റെ വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചതായി സി.ബി.ഐ വ്യക്തമാക്കി. അക്കൗണ്ടുകള്‍ റദ്ദാക്കിയ വിവരം സി.ബി.ഐ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ കാര്‍ത്തിക്ക് വിദേശത്ത് അക്കൗണ്ടുകള്‍ ഉള്ളതായും അവവഴി പണം കൈമാറ്റം നടന്നിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ കാര്‍ത്തി വിദേശത്തു പോവുകയും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ നിറുത്തലാക്കുകയുമായിരുന്നു. നേരത്തെ എത്ര അക്കൗണ്ടുകള്‍ ഉണ്ടെന്ന സി.ബി.ഐയുടെ ചോദ്യത്തിന് ഒന്ന് എന്നായിരുന്നു കാര്‍ത്തി മറുപടി നല്‍കിയത്.
ഷീന ബോറ വധക്കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലായിരുന്ന ഐ.എന്‍.എക്സ് മീഡിയാ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട സഹായം ചെയ്തെന്ന കേസിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണ നിയമപ്രകാരം കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: