മലപ്പുറം: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവാവ് സുഖം പ്രാപിക്കുന്നു. അതേസമയം, താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്കി. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇയാള്‍ സുഖമായ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ കഴിഞ്ഞ ദിവസമാണ് ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്തു. നാല് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിനെ തുടര്‍ന്ന് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവാവ് ഈ വാദം നിഷേധിക്കുകയാണ്. താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്.
താനാണ് മുറിച്ചതെന്ന ഇര്‍ഷാദ് വ്യക്തമാക്കിയതോടെ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ പോലീസ് അനുവദിച്ചു. ആവശ്യമുള്ളപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്.
വളാഞ്ചേരിയിലെ ലോഡ്ജ് മുറിയില്‍ വച്ചാണ് സംഭവം. യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി.
വിവാഹ മോചനത്തിന് ശേഷമാണ് ഇവര്‍ ഇര്‍ഷാദുമായുള്ള ബന്ധം തുടങ്ങിയത്. ഒരു വര്‍ഷം മുന്‍പ് പാലക്കാട്ട് വച്ച് ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിയാതെ ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നും പറയപ്പെടുന്നു.
ഖത്തറില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദിന് വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്താന്‍ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്തതും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതും.
അതേസമയം താനാണ് മുറിച്ചതെന്ന് യുവാവ് വ്യക്തമാക്കിയതോടെ മജിസ്ട്രേറ്റിനെക്കൊണ്ട് നേരിട്ട് മൊഴിയെടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: