കൊട്ടാരക്കര: വാര്‍ഡ് മെമ്പര്‍മാര്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് റോഡ് കുളമായിട്ടും വെള്ളക്കെട്ടിന് പരിഹാരമില്ല. വെളിയം പഞ്ചായത്തിലെ മുട്ടറ-സൊസൈറ്റിമുക്ക് റോഡിലെ മുട്ടറ ജങ്ഷനിലുള്ള വെള്ളക്കെട്ടാണ് മെമ്പറുമാരുടെ തര്‍ക്കത്തില്‍ രക്തസാക്ഷിയായത്. വെളിയം പഞ്ചായത്തിലെ മണികണ്ഠേശ്വരം, മുട്ടറ വാര്‍ഡുകളെ വേര്‍തിരിക്കുന്ന റോഡാണിത്. ഏത് വാര്‍ഡിലാണ് റോഡ് എന്നതിന് വ്യക്തതയില്ല. ഇതുമൂലം ഉത്തരവാദിത്തത്തില്‍ നിന്നും ഇരുവാര്ഡ് പ്രതിനിധികളും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
രണ്ട് വാര്‍ഡുകളെയും പ്രതിനിധീകരിക്കുന്നതും പഞ്ചായത്ത് ഭരണവും ഇടതുപക്ഷമാണ്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളക്കെട്ട് പതിവാണ്. ആറുമീറ്ററോളം റോഡു കുഴിഞ്ഞ് വെള്ളം കയറിക്കിടക്കുന്നു. ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയില്ല. കാല്‍നടയും അസാധ്യം. ജനങ്ങള്‍ കാലങ്ങളായി പരാതിപ്പെടുകയാണെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമില്ല. ഇവിടെതന്നെയാണ് മുട്ടറ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളക്കെട്ടിലെ മലിനജലത്തില്‍ കൂടി വേണം സ്കൂളില്‍ പോയിവരാന്‍. സ്വകാര്യബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിവസവും ഇതുവഴി പോകുന്നുണ്ട്. മുട്ടറ മരുതിമലയില്‍ എത്തിചേരുന്നതും ഈ റോഡ് വഴിയാണ്. ഈ പ്രാധാന്യങ്ങള്‍ എല്ലാ നിലനില്‍ക്കുമ്പോഴാണ് വാര്‍ഡ് പ്രതിനിധികളുടെ പടലപിണക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: