വാരണാസി: വോട്ടിനു വേണ്ടിയല്ല ഞങ്ങളുടെ ഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ സംസ്കാരം വേറെയാണ്. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു.
സ്വന്തം മണ്ഡലമായ വാരാണാസിയില്‍ പശുധന്‍ ആരോഗ്യ മേള ഉദ്ഘാനടനം ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘വോട്ടു നേടുകയെന്നതല്ല ഞങ്ങളുടെ പ്രധാന കാര്യം. മൃഗങ്ങള്‍ വോട്ടു ചെയ്യാന്‍ പോകാറില്ല. രാജ്യത്തിന്റെ വികസനമാണ് ഞങ്ങളുടെ പ്രാമുഖ്യം’ അദ്ദേഹം പറഞ്ഞു. 2022 ഓടെ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും മോദി വ്യക്തമാക്കി. കോടിക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
യു പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി യു.പി യൂണിറ്റ് പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വാരാണസിക്കായി 1000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇന്നലെ തുടക്കമിട്ടിരുന്നു. എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം വികസനത്തിലാണെന്ന് കഴിഞ്ഞ ദിവസം മോദി വാരാണസിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പശുധന്‍ ആരോഗ്യ മേളയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പശുധന്‍ ആരോഗ്യമേള സംഘടിപ്പിച്ചതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: