അരൂര്‍: അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എരിയകുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം. പഞ്ചായത്തില്‍ പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ ജലാശയം നികത്തി സ്റ്റേഷന് നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പഞ്ചായത്തിലെ വന്‍ ജലാശയങ്ങളിലൊന്നാണ് എരിയകുളം. ഇത് നികത്തുന്നത് ജല സംരക്ഷണ നിയമപ്രകാരം അംഗീകരിക്കുവാനാകില്ലെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.
എംഎല്‍എയുടെ ഏകപക്ഷീയമായ തീരുമാനം പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിലേക്ക് നയിക്കും. ഈ കുളം ഉള്ളതിനാലാണ് ശക്തമായ വെള്ളക്കെട്ടില്‍ നിന്നും സമീപത്തെ ലക്ഷംവീട് കോളനി നിവാസികള്‍ രക്ഷപ്പെടുന്നത്. എങ്കിലും ചെറിയ തോതില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇത് ഈ കുളത്തിന്റെ കല്ല് കെട്ട് തകര്‍ന്നതുമൂലമാണ്.
കുളം കല്ല് കെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കല്ലുകെട്ടി സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കല്ലുകെട്ടി സംരക്ഷിച്ചാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടു പോലും മേലില്‍ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം അരൂര്‍ പഞ്ചായത്തില്‍ തന്നെയുണ്ട്. ഇത് കണ്ടെത്തേണ്ട ബാദ്ധ്യത ജനപ്രതിനിധികള്‍ക്കുമുണ്ട്. അരൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുവാനായി ജല അതോറിറ്റിക്ക് നല്‍കുന്നതിനായി തീരുമാനിച്ച സ്ഥലം അരൂര്‍ പഞ്ചായത്തിലുണ്ട്.
ഈ സ്ഥലം ജല അതോറിറ്റിക്ക് കൈമാറാതെ പഞ്ചായത്തിന്റെ അധീനതയിലുള്ള കുളം നികത്തി പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുകയും നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തുവാനുമുള്ള തീരുമാനത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യെ രംഗത്തെത്തിയിട്ടുണ്ട്.വന്‍ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: