ആലപ്പുഴ: കൊച്ചിയടക്കം വേദിയായി രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ പ്രചാരണാര്‍ത്ഥം നടക്കുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’ പരിപാടിയില്‍ നാലു മണിക്കൂര്‍ കൊണ്ട് രണ്ടു ലക്ഷം ഗോളുകള്‍ അടിച്ച് ജില്ല കാല്‍പ്പന്തുകളിയോടുള്ള പ്രണയം പ്രകടമാക്കും.
27നു ജില്ലയിലെ 176 കേന്ദ്രങ്ങളില്‍ ഗോളടിക്കാമെന്ന് ജില്ലാകളക്ടര്‍ ടി. വി. അനുപമ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെയാണ് പരിപാടി. പഞ്ചായത്തുകളില്‍ കുറഞ്ഞത് 2,000 ഗോളുകളും നഗരസഭകളില്‍ 10,000 ഗോളുകളും അടിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടര്‍, സെക്രട്ടറി ജി. സുധീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഗോളിയില്ലാത്ത
പോസ്റ്റുകള്‍
ഗോള്‍ അടിക്കുന്നതിനായി ലെവന്‍സ്(എട്ടടി പൊക്കം 24 അടി വീതി), സെവന്‍സ്, ഫൈവ്സ് (ആറടി പൊക്കം 24 അടി വീതി) ഗോള്‍ പോസ്റ്റുകള്‍ ക്രമീകരിക്കും. സ്കൂള്‍, കോളജ്, പൊതു-സ്വകാര്യ കളിസ്ഥലങ്ങള്‍ എന്നിവ ഉപയോഗിക്കാം.
നിലവിലുള്ളവ ഗോള്‍ പോസ്റ്റുകള്‍ ഉപയോഗിക്കുകയോ താത്കാലികമായി സ്ഥാപിക്കുകയോ ആകാം. പെനാല്‍റ്റി സ്പോട്ടില്നിന്നാണ് കിക്കുകള്‍ എടുക്കേണ്ടത്. ഗോള്‍ കീപ്പറില്ലാത്തതിനാല്‍ ഗോള്‍ തടയപ്പെട്ടേക്കാമെന്ന പേടി വേണ്ട.
ഗോളടിക്കാന്‍ പ്രായമില്ല
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായഭേദമെന്യേ ഗോളടിച്ച് പരിപാടിയുടെ ഭാഗമാകാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാവൂ. സ്കൂള്‍ വിദ്യാര്‍ഥികളടക്കം പരിപാടിയുടെ ഭാഗമാകും.
ഗോള്‍ അടിക്കാനെത്തുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ വേഗത്തിലാകും ഗോളടി. ഗോള്‍ അടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഒരു മത്സരം കാണാന്‍ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: