കട്ടപ്പന: തമിഴ്നാട്ടില്‍ നിന്നും നിരോധിത കീടനാശിനികള്‍ വ്യാപകമായി ഇടുക്കി ജില്ലയിലേക്കെത്തുന്നു. കമ്പത്ത് നിന്നും ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലേക്ക് തൊഴിലാളികളുമായെത്തുന്ന ജീപ്പുകളിലാണ് മോണോവിന് അടക്കമുള്ള കീടനാശിനികള്‍ കടത്തുന്നത്.
റെഡ് ലേബല്‍ കീടനാശിനി കേരളത്തില്‍ നിരോധിച്ചതാണ്. മോണോവിന് പോലുള്ള വന്‍ വിഷങ്ങളാണ് തോട്ടങ്ങളില്‍ തളിക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, കെ കെ പെട്ടി, സുരുളിപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നടക്കം തൊഴിലാളികളുമായി വരുന്ന ജീപ്പുകളിലാണ് കീടനാശിനികള്‍ ജില്ലയിലേക്കെത്തുന്നത്. ജീപ്പുകള്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ല. ദിവസേന നൂറുകണക്കിന് ജീപ്പുകളാണ് ജില്ലയിലേക്കെത്തുന്നത്. തൊഴിലാളികളുടെ സഞ്ചികളിലാണ് ഇവ ഒളിപ്പിച്ച് കടത്തുന്നത്. കീടനാശിനി കേരളത്തില്‍ എത്തിക്കുന്ന തൊഴിലാളികള്‍ക്ക് 200 മുതല്‍ 500 രൂപ വരെ കൂടുതല്‍ ലഭിക്കും.
കേരളത്തില്‍ നിരോധിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍, കാര്‍ബോഫുറാന്‍, മീഥെയില് പാരത്തിയോണ്‍ തുടങ്ങിയ നിരവധി നിരോധിത കീടനാശിനികള്‍ പേരുകള്‍ മാറ്റി ജില്ലയിലേക്ക് എത്തിക്കുന്നുവെന്നാണ് സൂചന. തോട്ടമുടമകളുടെ ആവശ്യത്തിനനുസരിച്ച് രാവിലെ തോട്ടങ്ങളില്‍ മരുന്ന് തളിച്ചുകൊടുക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സമാന്തരപാതകള്‍ വഴിയും കീടനാശിനികള്‍ എത്തുന്നുണ്ട്. മോണോവിന് ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ജില്ലയിലെ വിവിധ ഏലത്തോട്ടങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
നിരോധിത കീടനാശിനികളും കുമിള്‍നാശിനികളും യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം മരുന്നുകള്‍ അതിര്‍ത്തികളില്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നില്ല. കവറിലും പേരിലും മാറ്റംവരുത്തിയാണ് മരുന്നുകള്‍ വിപണിയില്‍ എത്തുന്നതെന്നതിനാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: