മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍. ജീവനും സ്വത്തിനും നാശം. പൊതുഖജനാവിന് ബാധ്യത. ഇതൊരു മുന്നറിയിപ്പു മാത്രമാണ്. തിരുത്തല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരും. എന്നാല്‍ അത് ഉണ്ടാകുന്നില്ല എന്നറിയുമ്പോള്‍ ചിന്തിക്കുന്ന ജനങ്ങളുടെ ഉറക്കം കെടുകയാണ്.
ഉദാഹരണത്തിന് മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ട് എടുക്കുക. തങ്ങളുടെ സ്ഥാപിത താല്പര്യത്തിന് എതിരെന്നതുകൊണ്ടുമാത്രം ആ റിപ്പോര്‍ട്ടിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുക, റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന് പ്രചരിപ്പിക്കുക, തങ്ങള്‍ നിശ്ചയിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് സംഘടിപ്പിക്കുവാന്‍ വേണ്ടി തല്പര കക്ഷികളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയെ ഏല്‍പ്പിക്കുക. ഇതൊക്കെ സാമാന്യ ജനത്തിന് മനസ്സിലാകുന്നുണ്ട്.
ഭൂമിയുടെ മൂന്നിലൊരു പ്രദേശം വനമായി സംരക്ഷിക്കപ്പെട്ടാലേ അവശേഷിക്കുന്ന പ്രദേശത്ത് നമുക്ക് സുസ്ഥിരമായി നിലനില്‍പ്പുള്ളൂവെന്ന് ആ വിഷയത്തില്‍ പ്രാവീണ്യം നേടിയവര്‍ പറഞ്ഞുവച്ചിട്ടുണ്ട്. നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിനെതിരെ ഹര്‍ത്താല്‍ നടത്തുന്നവര്‍ ആലോചിക്കുക, മുപ്പത്തിമൂന്ന് ശതമാനം പോയിട്ട് മൂന്ന് ശതമാനമെങ്കിലും വനഭൂമി അവശേഷിക്കുന്നുണ്ടോ? കുടിയേറ്റകര്ഷകര് എന്ന വ്യാജേന കയ്യേറ്റങ്ങള്‍ വന്‍തോതില്‍ നടന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തില്‍ അങ്ങിങ്ങായി ചില കഷ്ണങ്ങളൊഴിച്ചാല്‍ അങ്ങ് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വ്വത നിരകള്‍ എല്ലാം കുടിയേറ്റക്കാരുടെ കൈവശമായിക്കഴിഞ്ഞു.
ആദ്യം സായിപ്പ് ചായത്തോട്ടമുണ്ടാക്കി, റബ്ബര്‍കൃഷി തുടങ്ങി. പിന്നീട് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ പേരില്‍ ജനകീയ സര്‍ക്കാറുകള്‍ സമൂഹത്തിന്റെ പൊതുസ്വത്തായ വനഭൂമി പതിച്ചും പാട്ടത്തിനും നല്കി. കുടിയേറ്റ കര്‍ഷകര്‍ എന്ന ഓമനപ്പേരില്‍ വനഭൂമിയിലേക്ക് കടന്നുകയറ്റമുണ്ടായി. രാഷ്ട്രീയ നേതൃത്വം പട്ടയവിതരണമാമാങ്കള്‍ങ്ങള്‍ കൊണ്ടാടി. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തവര്‍ കോടാലിയും വാക്കത്തിയുമായി വനഭൂമി കയ്യേറി, വളച്ചുകെട്ടി വെട്ടിപ്പിടിച്ചു. ഒരുവിഭാഗത്തിന് ആവശ്യം മണ്ണായിരുന്നുവെങ്കില്‍ മറ്റൊരുകൂട്ടരുടെ നോട്ടം വന്‍മരങ്ങളിലായിരുന്നു.
കാലവര്‍ഷക്കാലത്ത് പെയ്തൊഴിയുന്ന മഴ മരങ്ങളുടെ വേരുപടലങ്ങള്‍ ഉള്‍പ്പെടുന്ന കുന്നിന്‍പ്രദേശങ്ങളില്‍ തങ്ങിനിന്ന് വര്‍ഷം മുഴുവന്‍ കുറേശ്ശെ വിട്ടുതരുന്നു. പുഴകളും തോടുകളും വറ്റിവരളാതെ നിലനിന്നുപോകുന്നു. മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട് ഏതാനും വര്ഷക്കാലംകൂടി വേരുപടലം നിലനില്‍ക്കുന്നതുകൊണ്ട് അല്പം വൈകിമാത്രമേ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കാറുള്ളൂ. വനസമ്പത്ത് ഭാവിതലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ നാം വെട്ടിനശിപ്പിച്ച് ചില കരങ്ങളില്‍ ഏല്‍പ്പിച്ച് കൊടുക്കുന്നു. നഷ്ടം പൊതുസമൂഹത്തിനും ഭാവി തലമുറയ്ക്കും.
ഓരേക്കര് നെല്‍വയല്‍ പ്രതിവര്‍ഷം 500 കോടി ലിറ്റര്‍ ജലം ഭൂഗര്‍ഭത്തിലേക്ക് അയയ്ക്കുമെന്നാണ് കണക്ക്. 1975 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ 5,56,000 ഹെക്ടര്‍ നെല്‍വയലാണ് നശിച്ചത്. വേമ്പനാട്ട് കായലിന്റെ വിസ്തൃതി 24,000 ഹെക്ടര്‍ ചുരുങ്ങി. കുന്നുകള്‍ ഇടിച്ച് വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു. മണല്‍ മാഫിയ, കരിങ്കല്‍ മാഫിയ, കളിമണ്‍ ഖനനം, വെട്ടുകല്‍ ഖനനം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രകൃതി വിരുദ്ധ, പരിതസ്ഥിതി വിരുദ്ധ നടപടികളാണ്. ഭൂഗര്‍ഭജലനിരപ്പ് താഴുകവഴി കടല്‍വെള്ളം ഭൂമിക്ക് അടിയിലേക്ക് ഒലിച്ച് ഇറങ്ങുകയും, കുടിവെള്ള സ്രോതസ്സുകള്‍ ഇല്ലാതാവുകയും ചെയ്യുന്നു. വിളനാശം പുറകെ ഉണ്ടാകുന്നു.
കേരളം, കേരളമായി നിലകൊള്ളുന്നത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനസമ്പത്ത് ഉള്ളതുകൊണ്ടും, വനാന്തരങ്ങളില്‍നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ അവസാനിക്കുന്ന നാല്പ്പത്തിനാലോളം നദികള്‍ നിര്‍ബാധം ഒഴുക്കുന്നതുകൊണ്ടുമാണ്. ഇപ്പോള്‍ത്തന്നെ ജനുവരി മുതല്‍ ഏതാണ്ട് മെയ്മാസം വരെ കൊടിയ വേനല്‍ചൂട് അനുഭവപ്പെടുന്നു. ഭാരതപ്പുഴ മണല്‍ക്കാടായി മാറിക്കഴിഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍തോതിലുള്ള വനനശീകരണം കാരണം അട്ടപ്പാടി മേഖലയില്‍ അത്തരം പ്രതിഭാസം ആരംഭിച്ചതായി ഓര്‍ക്കുന്നു. പരിസ്ഥിതി പ്രേമികളുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് അത് കുറേയൊക്കെ പരിഹരിക്കാന്‍ ഇടയായി എന്നത് ആശ്വാസം തരുന്നു.
നിര്‍ഭാഗ്യവശാല്‍ ഭരണാധികാരികള്‍ക്ക് പരിസ്ഥിതി സാക്ഷരത തീരെയില്ല എന്നതാണ് വസ്തുത. വികസനമെന്നാല്‍ പച്ചപ്പ് വെട്ടിനശിപ്പിച്ച് കോണ്‍ക്രീറ്റ് കോട്ടകളും വിമാനത്താവളവും ഉണ്ടാക്കലാണോ? ശുദ്ധവായുവും കുടിവെള്ളവും വസ്ത്രവും പാര്‍പ്പിടവും ആര്‍ഭാടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ വിമാനത്താവളങ്ങള്‍ക്കുവേണ്ടി നെല്‍വയലുകള്‍ നികത്തുന്നത് വിവരക്കേടും പ്രകൃതിവിരുദ്ധവുമാണ്. ഇതിനൊക്കെപ്പുറമെ മാലിന്യക്കൂമ്പാരങ്ങള്‍ നമ്മുടെ പട്ടണങ്ങളെയൊക്കെ വിഴുങ്ങികൊണ്ടിരിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും പട്ടണങ്ങളില്‍ കേന്ദ്രീകരിക്കുന്നു. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങി വിവിധതരം ആനുകൂല്യങ്ങള്‍ അനുഭവിച്ച് പട്ടണ പ്രദേശത്ത് കഴിഞ്ഞുകൂടുന്നവരുടെ ടോയ്ലറ്റായി മാറികൊണ്ടിരിക്കുന്നു വിളപ്പില്‍ശാല പോലുള്ള നാട്ടിന്‍പുറങ്ങള്‍.
സൂര്യരശ്മി സുലഭമായ ഉഷ്ണമേഖലാപ്രദേശത്ത് എല്ലാ ഊര്‍ജ്ജത്തിന്റെയും ഉറവിടമായ സൂര്യനിലേക്ക് തിരിയാതെ നാം ജലസ്രാതസ്സുകളിലേക്കും ന്യൂക്ലിയര്‍ റിയാക്ടറിലേക്കും തിരിഞ്ഞിരിക്കുന്നു. കേരളത്തിലെ ജലസേചന പദ്ധതികളുടെ ഇന്നത്തെ അവഥ അവ വിഭാവനം ചെയ്തപ്പോഴുള്ള കണക്കുമായി തട്ടിച്ചുനോക്കാന്‍ ഭരണധികാരികള്‍ തയ്യാറാക്കേണ്ടതാണ്. ഏതെങ്കിലും ഒരു ഡാം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടോ? അവയുടെ സ്റ്റോറേജ് കപ്പാസിറ്റി വിഭാവനം ചെയ്തതിന്റെ നാലയലത്ത് എത്തിയിട്ടുണ്ടോ? കൃഷിയില്ലാത്തിടത്ത് ഈ ഇറിഗേഷന്‍ പ്രോജക്ടുകൊണ്ട് ഉണ്ടാകുന്നതിനേക്കാള്‍ മെച്ചം ആ നദികളെ അതിന്റെ സ്വാഭ്വാവിക മാര്‍ഗ്ഗത്തിലൂടെ ഒഴുകാന്‍ അനുവദിക്കുന്നതോടുകൂടി സഫലമാകുമെന്നിരിക്കെ അവശേഷിക്കുന്ന വനഭൂമികൂടി നശിപ്പിക്കാന്‍ വ്യഗ്രത കൊള്ളുകയാണ് ഭരണാധികാരികള്‍.
ഒരു നാളികേരം ആറ് രൂപയ്ക്ക് വില്‍ക്കേണ്ടിവരുന്നു കര്‍ഷകനെങ്കില്‍, ഉപഭോക്താവ് 26 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടിവരുന്നു. തെങ്ങ് കയറ്റത്തൊഴിലാളിക്ക് തെങ്ങൊന്നിന് പറയുന്ന കൂലി കൊടുക്കാന്‍ പോലും തികയാത്ത അവസ്ഥ. കേരളത്തില്‍നിന്നും തെങ്ങ് കൃഷി അപ്രത്യക്ഷമാകാന്‍ ഇനി അധികകാലം വേണ്ടി വരില്ല. നെല്‍കൃഷി ഇപ്പോഴേ അവസാനിച്ചുകഴിഞ്ഞു. ഗ്രാനൈറ്റ് ഖനനം, കളിമണ്‍ ഖനനം, മണല്‍ ഖനനം തുടങ്ങിയവ അനിയന്ത്രിതമായി നടക്കുന്നു.
വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. ജലസ്രോതസ്സുകള്‍ പലതും വറ്റിവരണ്ടു. കോണ്‍ക്രീറ്റ് സൗധങ്ങളും ഫ്ളാറ്റുകളും ഒരുതുള്ളി ജലം പോലും ഭൂമിക്കടിയില്‍ എത്തിപ്പെടാതിരിക്കാന്‍ പാകത്തിന് സിമന്റും ടൈലും പാകിയ ചുറ്റുപാട്, ആര്‍ദ്രത നഷ്ടപ്പെട്ട് സൂപ്പര്‍മാനും സ്പൈഡര്‍മാനുംകണ്ട് കണ്ണ് മഞ്ഞളിച്ച് ബര്‍ഗറും ഷവര്‍മയും കഴിച്ച് ഉള്‍വലിഞ്ഞ് ജുവനയില്‍ ഡയബറ്റിക്സും, അതുപോലുള്ള മാരകരോഗങ്ങളുമായിട്ട് തടിച്ചുവീര്‍ത്ത് പല്ലില്‍ ഈയംകെട്ടി സൂര്യനെകാണാതെ വളര്‍ന്ന് ഭൂമിക്ക് ഭാരമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറ.
ഇതൊക്കെയാണ് ഇന്നത്തെ കേരളം. ഇതിന് അന്ത്യംകുറിക്കണമെങ്കില്‍ ആദ്യവും അവസാനവുമായി വിവരമുള്ളവര്‍, ജനങ്ങളെ സ്നേഹിക്കുന്നവര്‍ അധികാരസ്ഥാനങ്ങളില്‍ വന്നുപെടണം. അല്പജ്ഞാനികളും വോട്ടുബാങ്ക് രാഷ്ട്രീയക്കാരും നാടുഭരിക്കുമ്പോള്‍ ഇതും ഇതിനപ്പുറവും സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: