മണിമല: അപകടാവസ്ഥയിലായ ഏറത്തുവടകരയിലെ കലുങ്ക് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. ഷാജിസദനം–മുണ്ടോലിക്കടവ് റോഡിലെ ഷാലിമാര്പടി കലുങ്കാണ് അപകടത്തിലായത്. കലുങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നിട്ടു റോഡിന്റെ ഒരു ഭാഗത്തു കുഴി രൂപപ്പെട്ടു. രണ്ടുമാസം മുന്‍പാണു കലുങ്ക് തകര്‍ന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ജനപ്രതിനിധികളുടെയും പൊതുമരാമത്തു വകുപ്പുകാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായില്ല. 30 വര്‍ഷത്തിലേറെ പഴക്കമുള്ള കലുങ്കാണിത്. നിലവില്‍ ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതു നിമിഷവും കലുങ്ക് തകര്‍ന്ന് അപകടം സംഭവിക്കാം. വെള്ളാവൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണു കലുങ്കുള്ളത്. എട്ടു മീറ്റര്‍ വീതിയുള്ള റോഡില്‍ മൂന്നു മീറ്റര്‍ വീതിയില്‍ ടാറിങ്ങും ചെയ്തിട്ടുണ്ട്. റോഡിലെ ടാറിങ്ങും മണ്ണും ഒലിച്ചുപോയി കലുങ്കിന്റെ ഒരുഭാഗം പൊള്ളയായി മാറിയ നിലയിലാണ്. സമീപത്തു പാലം പണി നടക്കുന്നതിനാല്‍ ഭാരവാഹനങ്ങള്‍ സഞ്ചരിച്ചതാണു കലുങ്കു തകരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: