കണ്ണൂര്‍: ഓണ്‍ലൈന്‍ ഭൂമി രജിസ്ട്രേഷന് സംവിധാനം തകരാറിലായ സാഹചര്യത്തില്‍ മാന്വല്‍ സംവിധാത്തിലൂടെ രജിസ്ട്രേഷന് നടപടികള്‍ നടപ്പിലാക്കണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. നിലവിലെ സാഹചര്യത്തില്‍ മാന്വല്‍ രജിസ്ട്രേഷന് പ്രായോഗികമല്ലെന്നാണ് ആധാരമഴുത്തുകാരും രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനു പകരം മന്ത്രി നല്കിയ നിര്‍ദ്ദേശം അപക്വവും അപ്രായോഗികവുമാണ്. രണ്ടാഴ്ചയോളമായി സെര്‍വര്‍ തകരാര്‍ കാരണം രജിസ്ട്രേഷന് മുടങ്ങിയിട്ട്. ഇത് പൊതുജനങ്ങള്ക്കുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നത്. രജിസ്ട്രേഷന് ആവശ്യത്തിന് അവധിയെടുത്ത് നാട്ടിലെത്തിയിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുകയാണ്. മുഴുവന്‍ ഫീസും ഒടുക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ഓഫീസിലെത്തുമ്പോഴാണ് രജിസ്ട്രേഷന് സാധിക്കില്ലെന്ന് അറിയുന്നത്. എന്‍ഐസിയും ഐടി മിഷനും ചേര്‍ന്നാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം നടപ്പിലാക്കിയത്. ഇപ്പോള്‍ പ്രതിസന്ധി ഉടലടുത്ത സാഹചര്യത്തില്‍ ഇവര്‍ പരസ്പരം പഴിചാരുകയല്ലാതെ പ്രശ്ന പരിഹാരത്തെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നില്ല. രജിസ്ട്രേഷന് പുറമേ കുടിക്കട സര്‍ട്ടിഫിക്കറ്റും സ്റ്റാമ്പ് ഡ്യൂട്ടി അടക്കുന്നതുമെല്ലാം ഇപ്പോള്‍ ഓണ്‍ ലൈനിലാണ്. സര്‍വറിന് ആവശ്യമായ സ്റ്റോറേജ് കപ്പാസിറ്റിയില്ലാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ലാഘവബുദ്ധിയോടെയാണ് അധികൃതര്‍ വിഷയം കൈകാര്യം ചെയ്തത്. ആവശ്യമായ പഠനമോ മുന്നൊരുക്കമോ വേണ്ട തയ്യാറെടുപ്പുകളോ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയത് പ്രതിസന്ധി രൂക്ഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: