ന്യൂയോര്‍ക്ക്: പാകിസ്ഥാന് ഭീകരരാഷ്ട്രമാണെന്നും, ഭീകരവാദം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്. ഐക്യരാഷ്ട്രസഭയില്‍ ജനറല്‍ അസംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കവെയായിരുന്നു സുഷ്മ സ്വരാജ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. പാകിസ്താന് ഭീകരരുടെ രാഷ്ട്രമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.
ലോകത്താകമാനം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താനാണ്. ഇന്ത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമ്പോള്‍ പാകിസ്താന് ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും സുഷ്മ സ്വരാജ് പറഞ്ഞു. ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളുമാണ് പാകിസ്താന്റെ സംഭാവന. ഡോക്ടര്‍മാര്‍ ജനങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു, എന്നാല്‍ ഭീകരര്‍ അവരെ കൊലപ്പെടുത്തുകയാണ്.സുഷ്മ സ്വരാജ് പറയുന്നു.
ഇന്ത്യ ദാരിദ്രത്തിന് എതിരെ പോരാടുമ്പോള്‍, പാകിസ്താന് ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും ഹസ്തദാനം വാഗ്ദാനം ചെയ്യുമ്പോള്‍ പാകിസ്ഥാന് എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.
പാകിസ്ഥാനിലെ ജിഹാദി സംഘടനകള്‍ ഭാരതത്തിനു മാത്രമല്ല അഫ്ഗാനിസ്ഥാനും ബംഗ്ളാദേശിനും തലവേദനയായതും സുഷമ ഓര്‍മ്മിപ്പിച്ചു. ഭീകരവാദികള്‍ക്ക് നല്കുന്ന പണം വികസനത്തിനായി ചെലവഴിച്ചാല്‍ പാകിസ്ഥാന് മാത്രമല്ല ലോകത്തിനും അത് ഗുണകരമാകുമെന്നുള്ള സുഷമയുടെ ഉപദേശത്തെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: