ന്യൂദല്‍ഹി: ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നത് നാടന്‍ പ്രയോഗമാണ്. അതിന്റെ അന്താരാഷ്ട്ര മുഖചിത്രമായി പാക്കിസ്ഥാന് മാറി. പാക്കിസ്ഥാന് ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യമാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. അതിനു മറുപടി നല്കാന് സഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മഹീല ലോധി നടത്തിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ അവരുടെ മുഖം കൂടുതല്‍ ദയനീയമാക്കി.
ഇന്ത്യക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തിക്കയറിയ മഹീല ഒരു യുവതിയുടെ ചിത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി. പെല്ലറ്റ് തോക്ക് ആക്രമണത്തില്‍ മുഖമാകെ പരിക്കേറ്റ യുവതി. ഒരിടം പോലും ബാക്കിയില്ലാതെ മുഖമാകെ രക്തപ്പാടുകള്‍. ചിത്രം ഉയര്‍ത്തിക്കാട്ടിയിട്ട് മഹീല സ്വരമുയര്‍ത്തി പറഞ്ഞു, ഇതാ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖം.
നിമിഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന് നാണം കെട്ടു. 2014ല്‍ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന് യുവതിയുടെ ചിത്രമാണ് മഹീല ഉയര്‍ത്തിക്കാട്ടിയത്. റയ്വ അബു ജോം എന്ന പതിനേഴുകാരി. 2014 ജൂലൈയില്‍ ഹെയ്്ദി ലെവിന്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹെയ്ദിയുടെ വെബ്സൈറ്റില്‍ ഈ ചിത്രം നല്‍കുകയും ചെയ്തിരുന്നു.
പാക് പ്രതിനിധി ചിത്രം ഉയര്‍ത്തിക്കാട്ടിയതിനു പിന്നാലെ ഇതിനു പിന്നിലെ യാഥാര്‍ഥ്യം തുറന്നു കാട്ടി പാക്കിസ്ഥാനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചു.
ഇന്ത്യക്ക് യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തെ ചിത്രം കാണിച്ച് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്ന പാക്കിസ്ഥാന്റെ രീതി അങ്ങേയറ്റം ദയനീയമാണെന്ന് മറ്റു രാജ്യങ്ങളിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരടക്കം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: