ഏറെ പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിലെ മുന്നണികളും ഇടതുഭരണവും ജനങ്ങള്‍ക്ക് ഭാരമായിരിക്കുകയാണ്. ഇടതുഭരണം വരട്ടെ എല്ലാം ശരിയാകുമെന്നുറപ്പുനല്‍കി ജയിച്ച് ഭരണം കിട്ടിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയിരിക്കുന്നു. ഒന്നും ശരിയാകുന്നില്ലെന്നു മാത്രമല്ല, സകല മേഖലയും അലങ്കോലമായിരിക്കുകയാണ്. മുന്നണിയിലാകെ അശ്ലീല, ഭരണം അടിമുടി അഴിമതിയില്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വേലിതന്നെ വിളതിന്നുന്നുവെന്നതുപോലെയായി കാര്യങ്ങളെല്ലാം. മന്ത്രിമാര്‍ ഓരോരുത്തരായി ആരോപണവിധേയരായിക്കൊണ്ടിരിക്കുന്നു.
മന്ത്രിമാരുടെ ഓഫീസിലുള്ളവരും മുതലെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ചില മന്ത്രിമാര്‍ക്ക് സ്റ്റാഫിനെ മാറ്റി നിയമിക്കേണ്ടിവന്നു. സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ സജീവ പാര്ട്ടിക്കാര് തന്നെയാകണമെന്ന നിര്‍ബന്ധത്തിലായി. മുഖ്യമന്ത്രിയില്‍ നിന്നു തന്നെയാണതിന് തുടക്കമിട്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി.ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചതോടെ മുഖ്യമന്ത്രിയുടെ വകുപ്പു ഭരണം പാര്‍ട്ടി നടത്തുന്ന സ്ഥിതിയായി, പ്രത്യേകിച്ചും ആഭ്യന്തരവകുപ്പ്. സഖാക്കളാണിപ്പോള്‍ പോലീസ് സ്റ്റേഷന് ഭരിക്കുന്നത്. പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ അറസ്റ്റില്ല, ചോദ്യം ചെയ്യില്ല. പാര്‍ട്ടി പറഞ്ഞതുപ്രകാരം കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ സ്റ്റേഷനില്‍ കയറിയും പോലീസുകാരെ സഖാക്കള്‍ തല്ലുന്നു. എസ്എഫ്ഐക്കാരുടെ തല്ലുപോലും ചിരിച്ചുകൊണ്ട് സ്വീകരിക്കേണ്ട ഗതികേടിലാണ് പോലീസ്. മന്ത്രിമാര്‍ തമ്മില്‍ വടംവലിയാണ്. കൂട്ടുത്തരവാദിത്തം എന്നത് ഇല്ലാതായി. ഇതിനെല്ലാം പുറമെയാണ് അഴിമതി.
ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കുട്ടനാട്ടില്‍ കായല്‍ കയ്യേറി, ദേവസ്വം ഭൂമി തട്ടിയെടുത്തു എന്നെല്ലാമുള്ള ആരോപണം ആഴ്ചകളായി കേരളം ചര്‍ച്ചചെയ്യുന്നു. എല്ലാം തെളിവുസമേതം ബഹുജനസമക്ഷം മാധ്യമങ്ങള്‍ നിരത്തി. ഏറ്റവുമൊടുവില്‍ ജില്ലാ കളക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലും മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റമെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തോമസ് ചാണ്ടി തന്നെ പറയുന്നത് കായല്‍ നികത്തിയ ഭൂമിയില്‍ സര്‍ക്കാരിന്റേതുണ്ടെങ്കില്‍ വിട്ടുനല്‍കാമെന്നാണ്. കായല്‍ നികത്തി എന്ന് തോമസ് ചാണ്ടി സമ്മതിക്കുന്നു. അതില്‍ സര്‍ക്കാരിന്റേതുണ്ടെങ്കില്‍ വിട്ടുനല്‍കും പോലും!
കായല്‍ ഏതെങ്കിലും വ്യക്തിയുടെ തറവാട്ട് സ്വത്താകുന്നതെങ്ങിനെയാണ്? കയ്യേറ്റത്തെ നിസ്സാരമായി കാണുകയാണ് മന്ത്രി. അതുപോലെ തന്നെ ആലപ്പുഴ കൈനകരി വില്ലേജിലെ മാത്തൂര്‍ ഭഗവതി ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമിയാണ് തോമസ് ചാണ്ടി സ്വന്തമാക്കിയത്. നെടുമുടിക്കടുത്ത ചേന്നങ്കരിയില്‍ മന്ത്രിയുടെ വീടിനോട് ചേര്‍ന്ന 34.68 ഏക്കര്‍ ഭൂമി 1998 വരെ ദേവസ്വത്തിന്റെ സ്വത്തായിരുന്നു. കരമടയ്ക്കാന്‍ ചെന്നപ്പോഴാണ് ക്ഷേത്രഭൂമി കൈമറിഞ്ഞതായി ബോധ്യപ്പെട്ടത്. ചേന്നങ്കര സ്വദേശികളായ പോള്‍ ഫ്രാന്‍സീസ് തുടങ്ങി ചിലരുടെ പേരില്‍ മാറ്റിയ ഭൂമി അവരില്‍ നിന്നാണ് തോമസ് ചാണ്ടിയിലേക്കെത്തുന്നത്. ഇത് ആസൂത്രിതമായ കൊള്ളയാണെന്ന് വ്യക്തമാവുകയാണ്.
രാഷ്ട്രീയ അഴിമതി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി.ജയരാജനെ രാജിവയ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈയടി വാങ്ങിയതാണ്. ജയരാജനേക്കാള് ഗുരുതരമായ തെറ്റും കുറ്റവും ചെയ്ത മന്ത്രി തോമസ് ചാണ്ടിയെ കൂടെകൊണ്ടുനടക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല. വിജിലന്‍സ് അന്വേഷണമടക്കം ആരംഭിച്ച സ്ഥിതിക്ക് മന്ത്രി തോമസ് ചാണ്ടി സ്വമേധയാ രാജി നല്‍കേണ്ടതാണ്. പണം മുടക്കി നേടിയതാണ് പദവി എന്നതുകൊണ്ടാണോ മന്ത്രിപ്പണി ഉപേക്ഷിക്കാന്‍ മടി എന്ന് സംശയിച്ചുപോകുന്നു. ഒരുവര്‍ഷം മുന്‍പ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ മന്ത്രിയാകാന്‍ പ്രയത്നിച്ച് പരാജയപ്പെടുകയായിരുന്നു തോമസ് ചാണ്ടി. അന്ന് നറുക്ക് വീണത് എ.കെ.ശശീന്ദ്രനായിരുന്നു. ഫോണ്‍ കെണിയില്‍പ്പെട്ട് ശശീന്ദ്രന് രാജിവച്ചപ്പോഴാണ് തോമസ് ചാണ്ടി മന്ത്രിപദവിയിലെത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാമെന്നാണ് ഇപ്പോഴത്തെ ന്യായം.
പിണറായി വിജയന് രാജി ആവശ്യപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തോമസ് ചാണ്ടി അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാണ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നറിയില്ല. തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അവകാശലംഘനമാണ്. അന്വേഷണം നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതാണ്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന പിണറായിയുടെ നിലപാട് വെറും തട്ടിപ്പാണ്. കയ്യടി കിട്ടാന്‍ നടത്തുന്ന പ്രസ്താവന എന്നതിലുപരി ഇതിന് വലിയ ഗൗരവം ഇല്ലെന്ന് ഇതിനോടകം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. ഇരട്ട ചങ്കല്ല, ഇരട്ട നീതിയാണ് പിണറായി വിജയനുള്ളതെന്ന് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ബോധ്യപ്പെടുകയാണ്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മോശം ഭരണമെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താന്‍ കഴിഞ്ഞുവെന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: