ഇടതുപക്ഷത്തിന്റെ ശ്രദ്ധമുഴുവനും ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് മുഖ്യശത്രുവിനെകണ്ടെത്തുന്ന പ്രക്രിയയില്‍ ആണല്ലോ. ശത്രക്കള്‍ പലതുണ്ടങ്കിലും മുഖ്യശത്രു ആണ് ഏറ്റവും അപകടകാരി. ശത്രുവിനെ നേരിടുക, ഒഴിഞ്ഞുപോവുക, ഒളിച്ചിരിക്കുക തുടങ്ങിയവ സാമാന്യമായ ജൈവനിയമമാണ്. സ്ഥലകാല ഭേദമനുസരിച്ചും, സ്വന്തം അവസ്ഥയനുസരിച്ചും, ശത്രുവിന്റെ ശക്തി കണക്കിലെടുത്തും വിവിധ നയങ്ങള്‍ സ്വീകരിക്കുക സ്വാഭാവികം.
പക്ഷേ ഇവിടെ ജൈവനിയമമനുസരിച്ച് നയങ്ങള്‍ സ്വീകരിച്ചാല്‍ അണികളെ കൂടെനിര്‍ത്താനാവില്ല. അണികള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും സത്യമെന്നു തോന്നത്തക്കവണ്ണം ഭാഷാപ്രയോഗം നടത്തിവേണം നയം വ്യക്തമാക്കാന്‍. അതിനാണ് ബുദ്ധിജീവികളുടെയും കൂലിക്ക് പേന ഉന്തുന്നവരുടെയും സേവനം പ്രയോജനപ്പെടുത്തേണ്ടത്. ആശയ വിനിമയ വിപ്ലവത്തിന്റെ കാലമായതിനാല്‍ ചാനല്‍ ചര്‍ച്ചക്കാരും തയ്യാര്‍. അണികളെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തേണ്ടുന്ന രീതികളും വാക്പ്രയോഗങ്ങളും ബുദ്ധിജീവികള്‍ കാലഹരണപ്പെട്ട പുസ്തകങ്ങള്‍ പരതി കണ്ടെത്തും. ആയത് തൂലികാ ജോലിക്കാരും ചാനല്‍ ചര്‍ച്ചക്കാരും കൂടി വിദഗ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കും.
അങ്ങനെയാണ് ബുദ്ധിജീവികള്‍ ശത്രുക്കളില്‍തന്നെ കേമനായ മുഖ്യശത്രുവിനെ കണ്ടെത്തുന്നത്. മുഖ്യശത്രുവിന് സ്ഥായിയായ വേഷഭൂഷാദികളോ ഭാവമോ ഒന്നും തന്നെയില്ല. സ്ഥലകാലമനുസരിച്ച് മുഖ്യശത്രുവിന്റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് 1977ലെ മുഖ്യശത്രു അല്ല 2004ലെ മുഖ്യശത്രു. കേരളത്തിലെ മുഖ്യശത്രുവും ബംഗാളിലെ മുഖ്യശത്രുവും രണ്ട് ജനുസില്‍പ്പെട്ടതാണ്. ഇതൊന്നുമല്ല അഖിലേന്ത്യാതലത്തിലെ മുഖ്യശത്രു.
ഈവകയൊന്നുമല്ല ആഗോള മുഖ്യശത്രു. മുഖ്യ ശത്രു ഇങ്ങനെ ഓന്തിനെപ്പോലെ നിറംമാറ്റിക്കൊണ്ടിരുന്നാല്‍ അണികള്‍ എന്തുചെയ്യും. ബുദ്ധിജീവികള്‍ അവരുടെ സര്‍വ്വകഴിവും പ്രയോഗിച്ച് അര്‍ദ്ധരാത്രിക്ക് വിളക്ക് തെളിച്ചിരുന്ന് ആലോചിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുന്നു.
എസ്.എസ്. ദാസ്
പഴവീട്, ആലപ്പുഴ
റോഹിങ്ക്യകള്‍ക്ക് ഇന്ത്യ അഭയം കൊടുക്കുന്നത് ആപല്‍ക്കരം
മ്യാന്മറില്നിന്നും ഇന്ത്യയിലെത്തിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യ അഭയം കൊടുക്കുന്നത് ശരിയല്ല. ഇത് ദൂരവ്യാപകമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. 1971 ല്‍ ഇന്‍ഡോ-പാക് യുദ്ധത്തിലേക്കു നയിച്ച ഈസ്റ്റ് പാക്കിസ്ഥാന് അഭയാര്‍ത്ഥിപ്രശ്നമാണ് ഇപ്പോള്‍ ഓര്‍മവരുന്നത്.
യാഹ്യാഖാന്റെ നേതൃത്വത്തില്‍ പട്ടാളഭരണം നടത്തിയിരുന്ന പാക്കിസ്ഥാനില്‍ 1970 ല്‍ ജനാധിപത്യരീതിയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പശ്ചിമ പാക്കിസ്ഥാന് നിവാസിയായ ഭൂട്ടോയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും പൂര്‍വപാക്കിസ്ഥാന്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിവാസിയായ മുജിബുര്‍ റഹ്മാന് നേതൃത്വം നല്കുന്ന അവാമി ലീഗ് എന്ന പാര്‍ട്ടിയുമായി ശക്തമായ മത്സരം നടന്നു.
തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മുജിബുര്‍ റഹ്മാന്റെ പാര്‍ട്ടി വിജയിച്ചു. പക്ഷെ അധികാരം വിട്ടുകൊടുക്കാന്‍ ഭൂട്ടോ തയ്യാറായില്ല. ഇതുമൂലം പൂര്‍വ പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം ഉണ്ടായി. അത് പാക്കിസ്ഥാന് പട്ടാളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ദിവസേന പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പൂര്‍വപാക്കിസ്ഥാനില്‍നിന്നും ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, ആസാം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി.
അനധികൃതമായി ഇന്ത്യയില്‍ ഇപ്പോള്‍ കടന്നുവന്നിട്ടുള്ള റോഹിങ്ക്യകള്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് മൗലികാവകാശത്തിന്റെ പേരില്‍ നാം സംരക്ഷണം നല്‍കേണ്ടതില്ല. അവര്‍ നമ്മുടെ സുപ്രീംകോടതിയെ സമീപിച്ചതും ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയതൊന്നും ന്യായീകരിക്കാന്‍ കഴിയില്ല.
കുടിയേറ്റക്കാരില്‍ നല്ലൊരു വിഭാഗം തീവ്രവാദികളായതിനാല്‍ ദേശീയ സുരക്ഷക്കുതന്നെ ഭീഷണിയാണ്. ബംഗ്ലാദേശിനെ മോചിതമാക്കിയപ്പോള്‍ അത് മുജിബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ഒരു മതേതര രാഷ്ട്രമായിരുന്നു. എന്നാല്‍ അവിടത്തെ തീവ്രവാദികള്‍ അദ്ദേഹത്തെ വധിച്ചശേഷം അതിനെ മുസ്ലിം മതാധിഷ്ഠിത രാഷ്ട്രമാക്കി.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്യൂട്ടി നോക്കിനിന്ന 16 ഇന്ത്യന്‍ ബിഎസ്എഫ് ഭടന്മാരെ തട്ടിക്കൊണ്ടുപോയി ബംഗ്ലാദേശ് ഭടന്മാര് ഗളച്ഛേദം ചെയ്ത സംഭവം ഇന്നും ചരിത്രത്തില്‍ മായാതെ നില്ക്കുന്നു. ഇപ്പോള്‍ കുടിയേറ്റക്കാരായി വന്നുകൊണ്ടിരിക്കുന്ന റോഹിങ്ക്യകളെ സംരക്ഷിച്ചാലും ഇതേ അനുഭവം റോഹിങ്ക്യന്‍ തീവ്രവാദികളില്‍നിന്നും നാളെ ഇന്ത്യക്കുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ഇത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട നയപരവും നയതന്ത്രപരവുമായ കാര്യമാണ്. ഇവരെ നമ്മുടെ രാജ്യത്തുനിന്ന് എത്രയും വേഗം പുറത്താക്കണം. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര കോടതി, അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവ ഇടപെട്ട് ഇവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബംഗ്ലാദേശിനും വലിയ പങ്ക് വഹിക്കാന്‍ കഴിയും.
അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,
കഴക്കൂട്ടം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: