കാക്കനാട്: പാഠപുസ്തകം അച്ചടിച്ചയും വിതരണവും വൈകിപ്പിച്ചത് കെബിപിഎസ് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദതന്ത്രമാണെന്ന് വ്യക്തമായി. മുന്‍കാലങ്ങളില്‍ പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്ത വകയിലുള്ള 100 കോടി രൂപ കുടിശ്ശിക വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നേടിയെടുക്കാന്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് മാനേജ്മെന്റ് പന്താടിയത്.
മുന്‍ വര്‍ഷങ്ങളില്‍ കടലാസ് വാങ്ങി ഉപയോഗിച്ചതിന്റെ കണക്കുകള്‍ ഹാജരാക്കാത്തതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെബിപിഎസ് മാനേജ്മെന്റും തമ്മില്‍ ശീതസമരം നിലവിലുണ്ട്. ഇതുമൂലം കുടിശ്ശിക തീര്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് ഈ അധ്യായന വര്‍ഷത്തെ 2.74 കോടി പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും മാനേജ്മെന്റ് വൈകിപ്പിച്ചത്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം നവംബറില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇത് ആഗസ്റ്റില്‍ അച്ചടിച്ച് വിതരണം നടത്തിയതിനെ തുടര്‍ന്ന് എല്‍പി, യുപി ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകാന്‍ ഇടയാക്കി.
എല്‍പി, യുപി ക്ലാസുകളില്‍ മൂന്ന് വാല്യം പാഠപുസ്തകങ്ങളാണ് അച്ചടിക്കാനുണ്ടായിരുന്നത്. എന്നാല്‍ രണ്ട് വാല്യം മാത്രമുള്ള ഹൈസ്കൂളിലേക്കുള്ള പാ ഠപുസ്കങ്ങള് അച്ചടിച്ച് വിതരണം നടത്തിയാണ് കെബിപിഎസ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിച്ചത്.
കുടിശ്ശിക തുക നല്‍കാത്തതില്‍ പ്രതിഷേധിച്ച് അച്ചടിച്ച പാഠപുസ്തകങ്ങളുടെ വിതരണം കെബിപിഎസ് മാനേജ്മെന്റ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പണം നല്‍കാത്തതിന്റെ പേരില്‍ പാഠപുസ്തക വിതരണം വൈകിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നാണ് കെബിപിഎസ് മാനേജ്മെന്റിന്റെ വിശദീകരണം.
പുസ്തകം വൈകിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ 14ന് കെബിപിഎസ് സിഎംഡി ടോമിന് തച്ചങ്കരി വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡിപിഐ എന്നിവര്‍ക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: