കോട്ടയം: നെല്ല് സംഭരിച്ച് മൂന്നാം ദിവസം മുതല്‍ വില ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഭൂരിപക്ഷം കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. സപ്ലൈക്കോയ്ക്ക് പണം നല്‍കാമെന്ന കരാര്‍ ഒപ്പിട്ട ബാങ്കുകളില്‍ അക്കൗണ്ട് ഉളള കര്‍ഷകര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മുന്‍വര്‍ഷങ്ങളിലേതു പോലെ പണത്തിനായി കാത്തിരിക്കേണ്ടി വരും.
ഫെഡറല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവയാണ് സപ്ലൈക്കോയുമായി കരാര്‍ ഒപ്പിട്ടത്. ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പദ്ധതിക്ക് പുറത്താണ്.കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും കര്‍ഷകരില്‍ നല്ലൊരു വിഭാഗത്തിനും എസ്ബിഐയില്‍ അക്കൗണ്ടുള്ളവരാണ്. കാര്‍ഷിക വായ്പകള്‍ക്കും കൂടുതല്‍ ആശ്രയിക്കുന്നത് എസ്ബിഐയെയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ പ്രയോജനം എത്ര കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ജില്ലയില്‍ 1266 കര്‍ഷകരാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനലഭിക്കുന്നത്. ഇവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പണം ലഭിക്കും. സപ്ലൈക്കോയുമായി കരാര്‍ ഒപ്പിട്ട ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ പിആര്‍എസ് സ്ലിപ്പ് ബാങ്കില്‍ ഹാജരാക്കണം. സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ നെല്ലിന്റെ വില അക്കൗണ്ടില്‍ നിക്ഷേപിക്കും. വായ്പ കാലാവധി തീരുന്ന മുറയ്ക്ക് സപ്ലൈക്കോ പലിശ സഹിതം തുക തിരിച്ചടയ്ക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഈ പലിശ കര്‍ഷകരില്‍ നിന്ന് ഈടാക്കില്ലെന്നാണ് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്ത മാസം മുതല്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണം തുടങ്ങും.
അതേ സമയം മില്ലുകാര്‍ ഇടഞ്ഞ് നില്‍ക്കുന്നത് സംഭരണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി,സപ്ലൈക്കോ വകുപ്പുകള്‍ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയുളളവ കണ്ടത്തേണ്ടി വരും. സര്‍്ക്കാര്‍ മേഖലയില്‍ വെച്ചൂര്‍ മില്ല് ഉള്‍പ്പെടെ ഏതാനും മില്ലുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട മില്ലുകളെ പങ്കെടുപ്പിച്ച് സംഭരണം നടത്തനാണ് സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: