കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കഷ്ടപ്പാടും ദുരിതവും മാറ്റിയെടുത്ത് പൂര്‍ണ്ണമായ സാമൂഹികനീതി ഉറപ്പാക്കുന്നതിന് ആവശ്യമായ സമഗ്ര നയരൂപീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്ര് കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു. ബിഎംഎസ് കോഴിക്കോട് ജില്ലാസമ്മേളനം നളന്ദാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ മതിയായ വേതനം, എല്ലാവര്ക്കും പെന്ഷന് തുടങ്ങിയവ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കണം. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്തായി നടപ്പാക്കിയ പരിഷ്ക്കാരങ്ങളായ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചത്, പിഎഫ് പരിധി 6500ല്‍ നിന്നും 15000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്, ഇഎസ്ഐ പരിധിയിലെ വര്‍ദ്ധന 21000 രൂപയാക്കിയത്, തുല്യജോലി ക്ക് തുല്യവേതനം തുടങ്ങിയവ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടരി എം.പി. രാജീവന്, സംസ്ഥാന സംഘടനാസെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.ഗംഗാധരന്, വി. രാധാകൃഷ്ണന്, സം സ്ഥാനസെക്രട്ടരി പി. ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഇ. ദിവാകരന് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടരി ഒ.കെ. ധര്‍മ്മരാജ് വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ഖജാന്‍ജി എ. ശശീന്ദ്രന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുരേഷ് കുമാര്‍ സ്വാഗതവും സിറ്റി മേഖലാസെക്രട്ടറി സി.പി. രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: