കോഴിക്കോട്: യുവാവ് ദുരൂഹസാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ മരിച്ചു. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. ഷാഹിലിന്റെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെയും ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്ത് വിട്ടയച്ചു. മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട ചില സംശയങ്ങളുള്ളതായി പോലീസ് പറഞ്ഞു. ഇതിനെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.25 നാണ് മിനി ബൈപ്പാസ് റോഡിലെ സ്വകാര്യ ആശുപത്രിയ്ക്കു മുന്നിലുള്ള പാലസ് ലോഡ്ജില്‍ രണ്ടു യുവാക്കള്‍ മുറിയെടുക്കാനെത്തിയത്. ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവിടെ നില്ക്കാന് കഴിയാത്തതുകൊണ്ടാണ് മുറിയെടുക്കുന്നതെന്നുമാണ് ലോഡ്ജിലെ ജീവനക്കാരനോട് ഇവര്‍ പറഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡ് കാണിക്കുകയും തുടര്‍ന്നു റൂം നല്‍കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് ഷാഹില്‍ റൂമില്‍ എത്തിയതെന്നാണ് പോലീസ് നല്കുന്ന വിവരം. ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്ന് ഷാഹില്‍ യുവതിയെ അറിയിച്ചു. യുവതി സ്ഥലത്തെത്തിയപ്പോഴേക്കും ഷാഹില്‍ അബോധാവസ്ഥയിലായി. ഉടന്‍തന്നെ ഷാഹിലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കു മരണം സംഭവിച്ചുെവന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ വിളിച്ചതിനെ തുടര്‍ന്നു ഇന്നലെ രാവിലെയാണ് താന്‍ ലോഡ്ജില്‍ എത്തിയതെന്നാണ് യുവതി പറയുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഷാഹിലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍കോളജ് സിഐ മൂസവള്ളിക്കാടന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: