ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍നിലം നികത്തിയത് 2008ന് ശേഷമാണെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ആഗസ്റ്റ് 12ന് ശേഷമുള്ള നികത്തലുകള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് കുറ്റകരമാണ്.
നെല്‍കൃഷി ചെയ്യുന്നതോ, നെല്‍കൃഷിക്ക് അനുയോജ്യമായതോ ആയ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡേറ്റാബാങ്ക് അംഗീകരിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച ശേഷം അതില്‍ ഒരു തിരുത്തലുകളും വരുത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ മാര്‍ത്താണ്ഡം കായല്‍നിലം നികത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഈ നിയമ പ്രകാരം കളക്ടര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.
തോമസ് ചാണ്ടിയും കുടുംബവും പങ്കാളികളായ ലേക്പാലസ് റിസോര്‍ട്ടിന് സമീപത്തെ നിലം നികത്തിയെന്ന പരാതിയില്‍ ജില്ലാകളക്ടര്‍ ടി.വി. അനുപമ ഇന്ന് തെളിവെടുപ്പ് നടത്തും.
തെളിവെടുപ്പിന് ശേഷം കുറ്റക്കാരനെന്നു കണ്ടാല്‍ കളക്ടര്‍ക്ക് അപ്പോള്‍ത്തന്നെ നടപടി എടുക്കാമെന്നതിനാല്‍ മന്ത്രിയെ സംബന്ധിച്ചസടത്തോളം ഇത് നിര്‍ണ്ണായകമാണ്.
നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിടുന്നതിനു പുറമെ കേസെടുക്കാനും സാധിക്കും. കളക്ടര്‍ നടപടി എടുത്താല്‍ അതിനെതിരെ ചാണ്ടിയുടെ കമ്പനിക്ക് സര്‍ക്കാരില്‍ അപ്പീല്‍ നല്കാന് കഴിയും. ലേക് പാലസിന്റെ ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടര്‍ക്കാണു തെളിവെടുപ്പിനുള്ള നോട്ടീസ് നല്‍കിയിട്ടുള്ളത്.
ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിങ് ഡയറക്ടര്‍ ബന്ധുവായ ജോണ്‍ ജോസഫാണ്. റിസോര്‍ട്ടും ഭൂമിയും അനുബന്ധ വസ്തുക്കളും ഡയറക്ടര്‍ ജോസ് മാത്യു മാപ്പിളശേരിയുടെ പേരിലുള്ളതാണ്.
ആലപ്പുഴ ആര്‍ഡിഒ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കൃഷി ഓഫീസര്‍, അമ്പലപ്പുഴ ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ എന്നിവര്‍ ഇന്നത്തെ തെളിവെടുപ്പില്‍ പങ്കെടുക്കും. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ലേക് പാലസിന്റെ ഡിടിപിസി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ഇന്ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ നഗരസഭയില്‍ സംഘര്‍ഷം
ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതെ പോയ സംഭവത്തില്‍ ഇന്നലെ നടന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. യുഡിഎഫ് വനിതാ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: