കൂറ്റനാട്:പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ചാലിശ്ശേരിയിലെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് അനുഗ്രമാകുന്നു. ചാലിശ്ശേരി ഇരുമ്പും കുന്ന് ഭാഗത്തെ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിന്റെ അപാകത പരിഹരിച്ചുകിട്ടാന്‍ കവുക്കോട് പാലക്കാട്ടിരി മന അരുണ്ചന്ദിന്റെ പരിശ്രമമാണ് വരിക്കാര്‍ക്ക് ഗുണകരമാകുന്നത്.
പരാതി കിട്ടി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിഎം ഓഫീസീല്‍ നിന്നുള്ള ഇടപെടലിന്റെ ഭാഗമായി നടപടിയായി. കഴിഞ്ഞ 20ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ പരാതി സംബന്ധിച്ച് തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിള്‍ ഓഫീസിലെ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള അറിയിപ്പ് അരുണ്ചന്ദിന് 23ന് ഉച്ചയോടെ ലഭിച്ചു. ടവര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഒക്ടോബര്‍ മാസത്തിനുള്ളില്‍ തന്നെ ടവര്‍ സ്ഥാപിക്കുമെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ അറിയിപ്പ്. ചാലിശ്ശേരി ദന്തല്കോളേജിന്റെയും പരിസരത്തെയും ബിഎസ്എന്‍എല്‍ വരിക്കാരുടെ ദീര്‍ഘ കാലത്തെ ആവശ്യത്തിനാണ് ഇതുമൂലം ഫലമുണ്ടാകുന്നത്.
വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് തീരെ കുറവാണ് ഈ മേഖലയില്‍. നെറ്റ് വര്‍ക്ക് കിട്ടാതിരിക്കുകയും അഥവ കിട്ടിയാല്‍ തന്നെ കോളുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ഥിതിയുമാണ്. നെറ്റ് വര്‍ക്കുമായി ബന്ധപ്പട്ട് നിരവധി തവണ, നിരവധിയാളുകള്‍ പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പുതിയ ടവര്‍ തണ്ണീര്‍ക്കോട്, വളയംകുളം, കോക്കൂര്‍, പട്ടിശ്ശേരി പ്രദേശങ്ങളിലുള്ളവര്‍ക്കും ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: