കേരളത്തിനൊരു പ്രത്യകതയുണ്ട്. ഭരണകൂടത്തിന്റെ തണലില്‍, വളര്‍ത്തപ്പെട്ട ഒരുകൂട്ടം ബുദ്ധിജീവിനാട്യക്കാരുടെ വിഹാരരംഗമാണ് കേരളം. കേരളം രൂപംകൊണ്ടതുമുതല്‍ പതിറ്റാണ്ടുകളായി ഭരണം കയ്യാളിക്കൊണ്ടിരിക്കുന്ന രണ്ടു മുന്നണികളുടെ തണലില്‍ വളര്‍ന്നവരാണിവര്‍. ഉയര്‍ന്ന സര്‍ഗ്ഗശേഷിയുള്ളവരും, സര്‍ഗ്ഗശേഷി ഏഴയലത്തുകൂടപ്പോലും പോയിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചിലര്‍ ഓരോ മുന്നണികള്‍ അധികാരത്തില്‍ വരുമ്പോള്‍ മറുകണ്ടംചാടി ഭരണസ്നേഹം പ്രകടിപ്പിക്കുന്നവരും, ചിലരാവട്ടെ ബ്രാന്റഡ് ആയിപ്പോയതുകൊണ്ട് മറുപക്ഷം ചാടാന്‍ കഴിയാതെപോയവരുമാണ്.
രണ്ടുകൂട്ടരും അധികാരമധുരം ആവോളം നുകര്ന്നവരാണുതാനും. ഇവരുടെ പ്രധാന ജോലി തങ്ങളെ സംരക്ഷിക്കുന്ന, തങ്ങള്‍ വിധേയത്വം കാണിക്കുന്ന പാര്‍ട്ടികളുടെ നാവായി പ്രവര്‍ത്തിക്കുക എന്നതാണ്. പാര്‍ട്ടി വക്താക്കള്‍ വേറെയുണ്ടെങ്കിലും, സാംസ്കാരികനായകര്‍, സാഹിത്യനായകര്‍ എന്നൊക്കെയുള്ള മനോഹരപദങ്ങള്‍കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നവരായതിനാല് ഇവരുടെ വാക്കുകള്‍ക്ക് സാധാരണജനം കക്ഷിഭേദമന്യേ ഒരുപരിധിവരെ വിലകല്പ്പിക്കുകയും ചെയ്തുവരുന്നുണ്ട് എന്നത് ഈ മുന്നണികള്‍ക്ക് വലിയ ആശ്വാസവുമാണ്. ചിലരാവട്ടെ, തീവ്രവാദശക്തികളുടെ ബുദ്ധിജീവിമുഖങ്ങളുടെ കാവല്‍ക്കാരുമാണ്.
പക്ഷംചേരാതെ, സര്‍ഗ്ഗാത്മകതയില്‍ മാത്രം അഭയം പ്രാപിക്കുകയും, സാഹിത്യരചനകളില്‍ മുഴുകിയും, സാഹിത്യരംഗത്തെ ഉന്നതശീര്‍ഷരായി മാറുകയും ചെയ്ത എഴുത്തുകാരുമുണ്ട്. ഇവര്‍ സ്വന്തം സര്ഗ്ഗപ്രതിഭകൊണ്ടുമാത്രം പ്രശസ്തിയും, പദവിയും കൈവന്നവരാണ്. മഹാകവി അക്കിത്തവും, സുഗതകുമാരി ടീച്ചറും, എം.ടി. വാസുദേവന്‍ നായരും, ടി. പത്മനാഭനും, വിഷ്ണുനാരായണന്‍ നമ്പൂതിരിയും, എസ്. രമേശന് നായരും, സി. രാധാകൃഷ്ണനുമൊക്കെയുള്പ്പെടുന്ന മലയാളസാഹിത്യരംഗത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖരായവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. ഇവരില്‍ സുഗതകുമാരി ടീച്ചറെ പോലെയുള്ളവര്‍ കാലാകാലങ്ങളില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളാലും, സഹജീവിസ്നേഹമുള്ള പ്രവര്‍ത്തനങ്ങളാലും ആക്ടിവിസത്തിന്റെ മുഖച്ഛായ കൈവന്നവരുമാണ്.
ടീച്ചര്‍ കേരളത്തിലെ പ്രധാന പ്രകൃതിസംരക്ഷണ പ്രക്ഷോഭങ്ങളുടെയൊക്കെത്തന്നെ മുന്‍നിരയില്‍ നിന്ന് നയിച്ച, സാമൂഹ്യ പ്രതിബദ്ധത ഉറക്കെ വിളിച്ചുപറഞ്ഞ എഴുത്തുകാരിയാണ്. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തവും, എഴുത്തുകളില്‍ പ്രക്ഷോഭപാത സ്വീകരിച്ചതുമൊക്കെയാണ് ടീച്ചറെപ്പോലെയുള്ളവര്ക്ക് ആക്ടിവിസത്തിന്റെ പരിവേഷം വരാന്‍ കാരണം. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന മിക്കവാറുമെല്ലാ വിഷയങ്ങളിലും- അത് രാഷ്ട്രീയ കൊലപാതക പരമ്പരയായാലും, പട്ടിണി മരണങ്ങളായാലും, പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന യാതനകളായാലും, പ്രകൃതിക്കുനേരെ നടക്കുന്ന കടന്നുകയറ്റങ്ങളായാലുമൊക്കെ – ടീച്ചര്‍ ഉറക്കെ പ്രതികരിക്കുകയും സ്വന്തം അഭിപ്രായം പറയുകയും, ഈ അഭിപ്രായങ്ങള്‍ പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ ഉതകുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള, അതായത് ഇരുമുന്നണികളുടെയോ, വര്‍ഗ്ഗീയ ശക്തികളുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന, അവരുടെ നാവായി പ്രവര്‍ത്തിക്കുന്ന സ്പോണ്‍സേഡ് സാംസ്കാരികനായകരെയാണ് അവാര്‍ഡ് തിരിച്ചുകൊടുപ്പിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തിച്ച്, അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കുന്ന പ്രസ്താനവനകള്‍ പുറപ്പെടുവിപ്പിച്ച്, സമൂഹത്തിനുമുന്നില്‍ മുന്നണികള്‍ അപഹാസ്യരാക്കിക്കൊണ്ടിരുന്നത്. രാജ്യത്തു നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെയൊക്കെ വെള്ളപൂശിക്കാണിക്കാന്‍ ബാധ്യസ്ഥരാണ് ഈ പാവങ്ങള്‍. രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് ഗോവധ നിരോധനമോ, നിയന്ത്രണങ്ങളോ വന്നാല്‍ ഉടനെ ബീഫ് ഫെസ്റ്റിവെല്‍ നടത്തിക്കുന്നത് ഇവരെ മുന്‍നിര്‍ത്തിയാണ്. കേരളവും ത്രിപുരയും ബംഗാളുമൊഴികെ മറ്റെവിടെയെങ്കിലും ഏതെങ്കിലും കൊലപാതകങ്ങളോ മരണങ്ങളോ നടന്നാല്‍ ഉടനെ രാജ്യം മുഴുവന്‍ ഭീതിപരത്തുംവിധം തെരുവുകള്‍ മുഴുവന്‍ ജാഥനടത്താന്‍ ബാധ്യസ്ഥരാണിവര്‍.
ഏതു വിഷയങ്ങളെയും തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ച് സാമൂഹ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ പടച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ക്കനുസരിച്ച് പ്രതികരണത്തിന്റെ മേലങ്കിയണിയാന് വിധിക്കപ്പെട്ടവരാണിവര്‍. കാരണം ഇവര്‍ പലപ്പോഴായി ഈ രാഷ്ട്രീയ കക്ഷികളുടെയോ, വര്‍ഗ്ഗീയ ശക്തികളുടെയോ അധികാരത്തിന്റെയോ, അംഗീകാരത്തിന്റെയോ അപ്പക്കഷണങ്ങള്‍ ഭുജിച്ചവരാണ്.
ഇപ്പോള്‍ കണ്ടുവരുന്ന മറ്റൊരു പ്രവണത, തങ്ങളുടെ ഇംഗിതത്തിന് വശംവദരാവാതെ സ്വന്തം അഭിപ്രായങ്ങളില്‍ നിലയുറപ്പിച്ചുനില്‍ക്കുന്ന എഴുത്തുകാരെ കൂട്ടമായി ആക്രമിക്കുക എന്നതാണ്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചര്‍ക്കെതിരെ നടന്നത് ഇത്തരത്തിലൊരു ആക്രമണമാണ്. കര്‍ണ്ണാടകയില്‍ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോള്‍ ഏതാനും മിനിട്ടുകള്‍ക്കകം സംഘപരിവാറുകാരാണ് കൊലചെയ്തത് എന്നാരോപിച്ച് പ്രസ്താവനകളും, പ്രകടനങ്ങളും ചിലര്‍ നടത്തിയത് നാം കണ്ടതാണ്. കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് അടുത്തദിവസം പ്രമുഖ ദേശീയ ചാനലില്‍ തന്റെ സഹോദരിയുടെ കൊലയ്ക്കുപിന്നില്‍ മാവോയിസ്റ്റുകളാണ് എന്ന സംശയം കാര്യകാരണസഹിതം ഉറപ്പിച്ചുപറയുകയുണ്ടായി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും അതിനെ ബലപ്പെടുത്തുന്ന തരത്തിലായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്.
പക്ഷേ കേരളത്തിലെ പാര്‍ട്ടി മാധ്യമങ്ങളിലും, പാര്‍ട്ടി ജേണലിസ്റ്റുകള്‍ നയിക്കുന്ന അന്തിച്ചര്‍ച്ചകളിലും സംഘപരിവാറാണ് കുറ്റക്കാര്‍ എന്ന വിധിയെഴുതി സ്പോണ്‍സേഡ് സാംസ്കാരികര്‍ നിറഞ്ഞാടി. സാഹിത്യ അക്കാദമി പരിസരത്തുനിന്നും സാംസ്കാരികനഗരപ്രദക്ഷിണം വച്ചുകൊണ്ട് പ്രകടനങ്ങള്‍ നയിച്ചു. എല്ലാത്തരത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യ ധ്വംസനങ്ങളും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടവയാണെന്ന് ഉത്തമബോധ്യമുള്ള, എല്ലാതരം കൊലപാതകങ്ങളും അതിക്രമങ്ങളും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടവയാണെന്ന് ചിന്തിക്കുന്ന സുഗതകുമാരി ടീച്ചറെപ്പോലെയുള്ളവരും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചു. തപസ്യ ഉള്‍പ്പെടെയുള്ള സാഹിത്യ സാംസ്കാരിക സംഘടനകളും കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസാക്കി. പക്ഷെ അവ രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയായിരുന്നില്ല എന്നതുമാത്രമായിരുന്നു വ്യത്യാസം.
പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നമ്മള് കണ്ടത് സാമൂഹ്യമാധ്യമങ്ങളിലും, ചില ഇടതുപക്ഷമാധ്യമങ്ങളിലും സുഗതകുമാരി ടീച്ചറെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന താണ്. അടിമമനോഭാവമുള്ളവര് പാര്‍ട്ടികള്‍ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിയതുപോലെ, കൊലപാതകം നടന്ന് മിനിട്ടുകള്‍ക്കകം പ്രതികരിക്കാന്‍ കവയിത്രി സുഗതകുമാരി തയ്യാറായില്ലയെന്നതായിരുന്നു അവരുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റം. തെറിവിളിയേക്കാള്‍ മോശമായതരത്തിലുള്ള വിശേഷണങ്ങളായിരുന്നു മലയാളത്തിന്റെ പ്രിയ കവയിത്രിയുടെമേല് ചാര്‍ത്തപ്പെട്ടത്. അവര്‍ എഴുത്തുകാരിയായി ജീവിക്കാന്‍ യോഗ്യയല്ലയെന്നുപോലും പ്രസ്താവിച്ചുകളഞ്ഞു ചിലര്‍. പക്ഷെ, ഇത്രധികം സുഗതകുമാരിയെപ്പോലയുള്ളൊരു എഴുത്തുകാരി ആക്രമിക്കപ്പെട്ടിട്ടും, അധിക്ഷേപിക്കപ്പെട്ടിട്ടും അവര്‍ക്കുവേണ്ടി വാദിക്കാന്‍, അവരോടൊപ്പം നില്ക്കാന്, ആരുമുണ്ടായില്ലയെന്നതാണ് ക്രൂരമായ യാഥാര്‍ത്ഥ്യം.
ടീച്ചറുടെ കൂടെനിന്നാല്‍, അവരെ ന്യായീകരിച്ചാല്‍, തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണനകള്‍ ഇല്ലാതായിപ്പോകുമോയെന്ന് മറ്റുള്ളവര്‍ ഭയപ്പെട്ടിട്ടുണ്ടാകും. അവരെ തെറ്റു പറയാന്‍ പറ്റില്ല. കേരളത്തിലെ ഏതൊരു എഴുത്തുകാരനും, എഴുത്തുകാരിയും ഇത്തരം ഭയങ്ങളുടെ പുറത്താണ് ജീവിക്കുന്നത്, എഴുതിക്കൊണ്ടിരിക്കുന്നത്. ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന മാധ്യമപ്രവര്ത്തകന് സംസ്ഥാനത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പോഷകസംഘടനയാല് പ്രകടനത്തില്‍ വെച്ച്, പരസ്യമായി കൊലചെയ്യപ്പെട്ടിട്ടും ഒരാളും പ്രതികരിച്ചുകണ്ടതുമില്ല. ഒരു ചാനലും അന്തിച്ചര്‍ച്ചകള്‍ നടത്തിയതുമില്ല. ലങ്കേഷിന്റെ ജീവനോളം ഭൗമിക്കിന്റെ ജീവന് വിലയില്ലയെന്ന പാര്‍ട്ടി ബുദ്ധിജീവികളുടെ വിലയിരുത്തലായിരിക്കാം ഒരുപക്ഷെ ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: