ഏകദേശം നാല്‍പ്പത്തിമൂന്ന് വര്‍ഷത്തിനപ്പുറം ആലപ്പുഴ മുനിസിപ്പല്‍ മൈതാനത്ത് (ഇന്നത്തെ നഗരചത്വരം) സിപിഎമ്മിന്റെ ആചാര്യന് ഇഎംഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ ആള്ക്കാര് തിങ്ങിനിറഞ്ഞിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രസംഗത്തിനിടയില്‍ ‘എന്റെ ദൈവമേ… എ.കെ. ആന്റണിക്ക് ഈ ഗതികേട് വന്നല്ലോ’ എന്ന പരാമര്‍ശം.
സദസ്സില്‍നിന്ന് കൂട്ടച്ചിരി. പൊടുന്നനെ അദ്ദേഹം മലക്കം മറിഞ്ഞു, ‘അല്ല….അല്ല… നമുക്കെന്തെങ്കിലും വലിയ അസുഖം വന്ന് കിടപ്പിലായാല്‍ നമ്മള് ദൈവമേ… എന്നുവിളിച്ചുപോകുമല്ലോ’ എന്ന്.
മഴ പെയ്തുതീര്‍ന്നാലും മരം പിന്നെയും പെയ്യുമല്ലോയെന്നപോലെ സദസ്സിലെ ചിരി പെട്ടെന്ന് നിലച്ചില്ല. ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളോ പത്രങ്ങള്‍ തന്നെയും അന്ന് കുറവായിരുന്നല്ലോ. അന്ന് ഏതൊക്കെ പത്രങ്ങള്‍ അദ്ദേഹത്തിന്റെ ഈ ‘വിശ്വാസത്തിന്റെ ചിരി’ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഇഎംഎസിനെപ്പോലെയുള്ള ഒരു പ്രമുഖനേതാവ് പ്രസംഗിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ രാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ ജനങ്ങള്‍ ഏറെയുണ്ടാകും.
കേരളത്തിലെ ഒരു വലിയ സമൂഹം കമ്യൂണിസ്റ്റുകാരുടെ മനസ്സിലും ഈശ്വരവിശ്വാസമുണ്ട്. അത് ഒരു തെറ്റുമല്ലല്ലോ. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരുള്‍വിളി ഉണ്ടായതുകൊണ്ടാണ് അദ്ദേഹത്തിന്റെ മനസ്സും ശരീരവും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സമര്‍പ്പിച്ച് വഴിപാടുകള്‍ നടത്തിയത്.
ഇനി അദ്ദേഹം എല്ലാ മാസവും ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ പോകുമെന്നാണ് കരുതുന്നത്. കടകംപള്ളി ദേവസ്വം മന്ത്രിയുമാണല്ലോ. മണ്മറഞ്ഞ ലീഡര്‍ കരുണാകരന് അവസാനംവരെ ഗുരുവായൂരപ്പനെ ദര്‍ശിച്ചതിന്റെ ഫലം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടല്ലോ. ഇന്ന് കെ.ആര്. ഗൗരിയമ്മയും ശ്രീകൃഷ്ണ ഭഗവാനെയാണ് ഇഷ്ടദേവനാക്കിയിട്ടുള്ളത്.
ബി. സുജാതന്‍,
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: