ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എന്തുനടക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണത്തിലുള്ള സംഘടനകളുമായിച്ചേര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പഠന കേന്ദ്രം ദേശീയതല സെമിനാര്‍ സംഘടിപ്പിച്ചു.
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സെമിനാറില്‍ പങ്കെടുത്തു. ഉന്നത പഠന- ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍ രാജ്യവിരുദ്ധ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഇത്.
ഭരണഘടനാപരമായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്നു വിരമിച്ചശേഷം ശിഷ്ടജീവിതം എങ്ങനെ നയിക്കണമെന്ന് മാതൃക കാണിച്ചവര്‍ നമുക്ക് ഏറെയുണ്ട്. എന്നാല്‍ പദവി വിട്ടൊഴിയുന്ന ചടങ്ങില്‍തന്നെ വിവാദപരവും വിഭാഗീയവുമായി പ്രസ്താവന നടത്തി ആ പാരമ്പര്യത്തെ കളഞ്ഞു കുളിക്കുകയായിരുന്നു മുന്‍ ഉപരാഷ്ട്രപതി.
കോഴിക്കോട് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം എത്തിയത് ഇതിന്റെ തുടര്‍ച്ചയായി മാത്രമേ കാണാനാകൂ. ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ആണ് സെമിനാറിന്റെ സംഘാടകരിലൊന്ന്. എന്നാല്‍ എന്‍ഐഎ അന്വേഷണത്തിലുള്ള സംഘടനകളുടെ പ്രധാനികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമരത്തുള്ളതെന്ന് മനസ്സിലാക്കാന്‍ മുന്‍ ഉപരാഷ്ട്രപതിക്കായില്ല എന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്.
ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറുകള്‍ അത് ഏത് മധുരത്തില്‍ പൊതിഞ്ഞ വിഷയമായാലും അതിന്റെ യഥാര്‍ത്ഥ താല്പര്യം അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഉപരാഷ്ട്രപതിയായിരുന്ന ഒരാള്‍ക്ക് ഉണ്ടാവണം. രാഷ്ട്രത്തിനുവേണ്ടി പ്രത്യേകിച്ച് സംഭാവനകളൊന്നും ചെയ്തില്ലെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഭീതി പരത്തുന്ന സംഘടനകളുടെ വേദികളില്‍ പ്രത്യക്ഷപ്പെടാതെ സ്വയം മാറിനില്‍ക്കാനുള്ള ഉത്തരവാദിത്തമെങ്കിലും ഇത്തരക്കാര്‍ കാണിക്കേണ്ടതുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാല പലപ്പോഴും വിവാദങ്ങളുടെ മുന്‍നിരയിലാണ്. അല്‍ ഖ്വയ്ദ ഭീകരന്റെ കവിത പരിഭാഷപ്പെടുത്തി പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച പാരമ്പര്യം ഈ സര്‍വ്വകലാശാലയുടെതാണ്. ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ സഹകരണത്തോടെ നടത്തിയ സെമിനാറിന്റെ സംഘാടനം, വിമന്‍സ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കാണെന്ന് സര്‍വ്വകലാശാല മനസ്സിലാക്കാന്‍ വൈകിയെന്ന വിശദീകരണം വിശ്വസിക്കാനാവാത്തതാണ്.
സെമിനാര്‍ സംഘടിപ്പിക്കാന്‍ പ്രാദേശികമായി പ്രവര്‍ത്തിച്ചവരെല്ലാം ഇത്തരം വിവാദ സംഘടനകളുടെ മുന്‍നിര നേതാക്കന്മാരാണെന്ന് വൈസ് ചാന്‍സ്ലര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും മനസ്സിലായില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്ന് അവര്‍ സ്വയം വിളിച്ചുപറയുകയാണ്.
ഇസ്ലാമിക സംസ്കാരത്തിന്റെയും ആശയത്തിന്റെയും പഠന ഗവേഷണവും പ്രചാരവും നടത്താനായിരിക്കണം ഇസ്ലാമിക് ചെയര്‍ സ്ഥാപിച്ചത്. എന്നാല്‍ ദേശവിരുദ്ധശക്തികളുടെ ചട്ടുകമായി ഇത്തരം പഠന കേന്ദ്രങ്ങള്‍ മാറുകയാണ്. അവസാന നിമിഷം സര്‍വ്വകലാശാല അനുവാദം പിന്‍വലിക്കുകയും ഇസ്ലാമിക് ചെയര്‍ കയ്യൊഴിയുകയും ചെയ്തുവെന്നത് വാസ്തവമാണ്.
എന്നാല്‍ വിവാദ സംഘടനകള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പേരും ലോഗോയും ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കാനുള്ള പൂര്‍ണ്ണ അവസരം ഒരുക്കിക്കൊടുത്തതിനു ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്. ഇത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: