രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും തുടരുകയാണ്. മ്യാന്മര്, പാക്ക് അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന് സമാനമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. മ്യാന്മര് അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്ക് നേരെ ബുധനാഴ്ച രാവിലെ ആരംഭിച്ച സൈനിക നടപടിയില്‍ മുപ്പതിലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്. പാക്ക് അതിര്‍ത്തിയില്‍ ഒരാഴ്ച നീണ്ട ഓപ്പറേഷന് അര്ജ്ജുന് പാക്കിസ്ഥാന്റെ ഗ്രാമങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ എന്തു നടപടിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സേനകള്‍ക്ക് നല്‍കിയിരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ജൂണില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഭീകരര്‍ക്കെതിരായ നടപടി മ്യാന്മാറിലേക്കും നീണ്ടു. അതിര്‍ത്തി മറികടന്ന് മ്യാന്മറില് പ്രവേശിച്ച ഇന്ത്യന്‍ പാരാകമാണ്ടോകള്‍ അറുപതിലേറെ എന്എസ്സിഎന്(കെ) ഭീകരരെയാണ് കൊന്നൊടുക്കിയത്. സമാനമായ ആക്രമണം തന്നെയാണ് ബുധനാഴ്ച രാവിലെ നാഗാലാന്റ് സെക്ടറില്‍ നടന്നതെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
പെട്രോളിങ് ട്രൂപ്പിന് നേര്‍ക്ക് നാഗാ ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് കരസേനയുടെ കിഴക്കന്‍ കമാണ്ട് അറിയിച്ചിരിക്കുന്നത്. മുന്‍തവണത്തെ പോലെ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്തു തന്നെയാണ് നാഗാ ഭീകരര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തു. പാരാകമാണ്ടോകളെ ഉപയോഗിക്കാതെ പ്രദേശത്ത് വിന്യസിച്ചിട്ടുള്ള മൗണ്ടന്‍ ഡിവിഷനെ ഉപയോഗിച്ചുതന്നെയായിരുന്നു നാഗാ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയതെന്നാണ് വിവരം.
സുസജ്ജമായ സൈനിക വിഭാഗങ്ങളാണ് ഞൊടിയിടയില്‍ തിരിച്ചടി നല്കാന് കരസേനയെ പ്രാപ്തമാക്കുന്നത്. അതത് കമാണ്ടുകള്‍ക്ക് കീഴില്‍ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും സൈന്യത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
ഏറെ ശ്രദ്ധേയമായ സൈനിക നടപടി വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച ഓപ്പറേഷന് അര്ജ്ജുന് ആണ് പാക് അതിര്‍ത്തി രക്ഷാ സേനയായ പാക്കിസ്ഥാന് റേഞ്ചേഴ്സിനെയും പാക് കരസേനയെയും നാണം കെടുത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം താമസമാക്കിയ ഐഎസ്ഐ ഉദ്യോഗസ്ഥരുടേയും പാക് റേഞ്ചേഴ്സിന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടേയും വീടുകളും കൃഷി സ്ഥലങ്ങളും ലക്ഷ്യമിട്ട് നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന് അര്ജ്ജുന്.
ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് നേരെ പാക് അതിര്‍ത്തി സേന അകാരണമായി നടത്തുന്ന മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഓപ്പറേഷന് അര്ജ്ജുന് നടപ്പാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചാണക്യ തന്ത്രത്തില്‍ തയ്യാറായതാണ് ഓപ്പറേഷന് അര്ജ്ജുന് എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഓപ്പറേഷന് അര്ജ്ജുന് അതിന്റെ ലക്ഷ്യം കാണുന്നതില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് പാക് റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ അസ്ഗര്‍ നവീദ് ഹയാത് ഖാന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. പാക് റേഞ്ചേഴ്സിലെ 7 സൈനികരും അതിര്‍ത്തിയില്‍ താമസമാക്കിയ 11 സിവിലിയന്മാരുമാണ് പാക് ഭാഗത്തുനിന്ന് കൊല്ലപ്പെട്ടത്. വലിയ നാശനഷ്ടവും പാക്കിസ്ഥാന് ഉണ്ടാക്കാനായി. അതിര്‍ത്തികള്‍ സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത സൈനിക വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ അഭിമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: