നസീര്‍ നായകനായി രംഗത്തു ചുവടുറപ്പിക്കുന്നതിനു സമാന്തരമായി സത്യനും നായകനിരയില്‍ പ്രതിഷ്ഠ നേടുവാന്‍ തുടങ്ങിയിരുന്നു. സത്യന് ആദ്യം അഭിനയിച്ച ചിത്രം പൂര്‍ത്തിയായെങ്കിലും അത് പ്രദര്‍ശനത്തിനെത്തിയത് രണ്ടു പതിറ്റാണ്ടുകളോളം വൈകിയാണ്. സിഐഡി ഇന്‍ ജംഗിള്‍ എന്ന ചിത്രം അപ്പോഴെങ്കിലും പ്രദര്‍ശനത്തിനെത്തിയത് അതിനകം സത്യന് നേടിയ താരതമ്യങ്ങളില്ലാത്ത ജനപ്രീതിയെ പിന്‍പറ്റിയുമായിരുന്നു.
രണ്ടാമത് ‘പയസ്’ എന്നൊരു ചിത്രത്തിലാണഭിനയിച്ചതെന്നു ചേലങ്ങാട്ടു ഗോപാലകൃഷ്ണന് സാക്ഷ്യപ്പെടുത്തുന്നു. ആ ചിത്രം പക്ഷെ വെളിച്ചം കണ്ടില്ല. കെ. ബാലകൃഷ്ണന്റെ ‘ത്യാഗഭൂമി’യില്‍ പ്രേംനസീറിനൊപ്പം സത്യനും പ്രധാന വേഷം കൈയ്യാളിയിരുന്നു. പക്ഷെ, ആ ചിത്രവും പാതിവഴിയ്ക്കു മുടങ്ങി. അതിന്റെ പുറകെ ആലുവായിലെ കേരള കോപ്പറേറ്റീവ് സിനിസൊസൈറ്റി ‘കെടാവിളക്കു’ എന്ന പേരില്‍ സത്യനേയും തിരുവനന്തപുരത്തുകാരി രാജേശ്വരി പണ്ഡാലയേയും നായകനും നായികയുമാക്കി ഒരുചിത്രത്തിന്റെ നിര്‍മ്മാണമാരംഭിച്ചുവെങ്കിലും അതും പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചുവെന്ന് ചേലങ്ങാട് തുടര്‍ന്നെഴുതിക്കണ്ടു.
‘പയസ്’ എന്ന ചിത്രത്തെപ്പോലെ ‘കെടാവിളക്ക്’ എന്ന ചിത്രവും പുതിയ അറിവാണ്.
ചേലങ്ങാട്ടും ആലപ്പി വിന്‍സന്റും ബാരിസ്റ്റര്‍ ഐസക് തോമസ് (റാഗിംഗിന്റെ നിര്‍മാതാവും സ്വപ്നാടനം, രചന ചിത്രങ്ങളിലെ അഭിനേതാവ്) തുടങ്ങിയ ചലച്ചിത്രോത്സുകരും ചേര്‍ന്ന് ആലുവായില്‍ അജന്താ സിനി കോപ്പറേറ്റീവ് എന്ന പേരില്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. ‘ഓളവും തീരവും’ അടക്കമുള്ള ഏതാനും ചിത്രങ്ങളുടെ നിര്‍മാണത്തിന്റെ ഒരു ഭാഗം ഈ സ്റ്റുഡിയോയിലും പാര്‍ശ്വ പശ്ചാത്തലത്തിലുമായിട്ടാണ് ചിത്രീകരിച്ചതെന്നും കേട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും പതിച്ചുകിട്ടിയ പത്തോളം ഏക്കര്‍ സ്ഥലത്താണ് സ്റ്റുഡിയോ സ്ഥാപിച്ചത്. ആലുവയില്‍ മഹിളാലയത്തിനടുത്തായിട്ടായിരുന്നു അജന്താ. അന്ധവിദ്യാര്‍ത്ഥികളുടെ വിദ്യാലയവും അതിനടുത്തായുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നിലച്ചശേഷം ഫ്ളോറുകള്‍ ഇടിഞ്ഞുവീണ് നശിക്കുകയും സ്റ്റുഡിയോ കോമ്പൗണ്ടില്‍ കന്നുകാലികള്‍ മേഞ്ഞു നടക്കുകയും ചെയ്യുന്ന ദുരവസ്ഥയുണ്ടായി. ഏറെ അകലെയല്ലാതെയാണ് ആലപ്പി വിന്‍സന്റ് അവസാന നാളുകളില്‍ താമസിച്ചിരുന്നത്. ഓപ്പോള് സിനിമയുടെ ചിത്രീകരണം ഭാഗികമായി വിന്‍സന്റിന്റെ വീടിനടുത്തു സെറ്റിട്ടിട്ടാണ് നടത്തിയത്. അന്ന് അജന്തയിലേക്ക് ദൃഷ്ടി തിരിച്ചു. തകര്‍ന്നടിഞ്ഞ ആ സ്വപ്നത്തിന്റെ അസ്ഥിപഞ്ജരത്തെച്ചൊല്ലി നെടുവീര്‍പ്പുതിര്‍ത്തിരുന്ന വിന്‍സന്റിന്റെ മുഖം ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍.
ഏഷ്യയില്‍ സഹകരണാധാരയില്‍ ആദ്യമായി സ്ഥാപിതമായ ഫിലിംസ് സ്റ്റുഡിയോ അജന്ത ആണെന്നു ചേലങ്ങാട്ടു തന്നെ ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. മാക്ടയുടെ ആഭിമുഖ്യത്തില്‍ ഒരു ചലച്ചിത്ര കേന്ദ്രം സ്ഥാപിക്കുന്നതിനുവേണ്ടി അജന്താ സ്റ്റുഡിയോയുടെ സ്ഥലം അനുവദിച്ചെടുത്താലുള്ള സാധ്യത ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ ചേലങ്ങാട്ടുമായി ചര്‍ച്ച ചെയ്തിരുന്നു. അന്നു കളത്തിപ്പറമ്പിലെ അമ്പാടി ബില്‍ഡിങ്ങിലുണ്ടായിരുന്ന മാക്ട ഓഫീസില്‍ എന്റെ ക്ഷണമനുസരിച്ച് അദ്ദേഹം വന്നു. അജന്താ സ്റ്റുഡിയോയ്ക്കായി പതിച്ചുകിട്ടിയ സ്ഥലത്തിന്റെ വിശദാംശങ്ങളും അതിന്റെ നികുതി കുടിശികയുടെ വിവരങ്ങളും പറഞ്ഞുതന്നു. അവിടെ മാക്ടയുടെ ചലച്ചിത്രകേന്ദ്രം ഉയര്‍ന്നുവരുമ്പോള്‍ അജന്തയുടെ പേരു ഒരു ഫലകത്തില്‍ അവിടെ രേഖപ്പെടുത്തി വയ്ക്കണമെന്ന ചെറിയൊരാഗ്രഹം മാത്രമാണ് അദ്ദേഹം ഉന്നയിച്ചത്. സ്ഥലം അനുവദിച്ചുകിട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും അന്നു റവന്യൂ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മയില്‍ മുന്‍കൈയെടുത്തു അനുകൂലമായ തീരുമാനെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പക്ഷേ ഞങ്ങളുടെ കാലാവധി കഴിഞ്ഞു, പിന്നീട് വന്ന ഭാരവാഹികള്‍ അത് വലിയൊരു ഉത്തരവാദിത്തത്തിന്റെ ഭാരം ആയി മാറുമെന്ന ഭയത്താലോ എന്തോ അത് പിന്നീട് പിന്തുടര്ന്നു നിവര്‍ത്തനതലത്തിലെത്തിച്ചില്ല.
ഏറ്റവും ഒടുവിലായി കണ്ടപ്പോള്‍ അജന്തയ്ക്ക് അങ്ങനെ മാക്ട വഴിയെങ്കിലും ഒരു പുനര്‍ജനനം പ്രാപ്യമാകുമെന്ന പ്രതീക്ഷ പൊലിഞ്ഞതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതും ഓര്‍ക്കുന്നു.
‘കെടാവിളക്ക്’ എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുക 1951 ലാണ്. അന്ന് അജന്താ നിലവില്‍ വന്നിരുന്നുവോ? അറിയില്ല. ഉറപ്പില്ല. കേരള കോപ്പറേറ്റീവ് സിനി സൊസൈറ്റിയും അജന്താ ഫിലിം കോപ്പറേറ്റീവും രണ്ടും രണ്ടുസ്ഥാപനങ്ങളായിരുന്നുവെങ്കില്‍ സഹകരണധാരയില്‍ ഏഷ്യയില്‍ സ്ഥാപിതമായ ആദ്യ ചലച്ചിത്ര നിര്‍മാണ പ്രസ്ഥാനം അജന്താ സ്റ്റുഡിയോ ആണെന്ന അവകാശവാദം എങ്ങനെ സത്യമാകും? ആലപ്പി വിന്‍സന്റും ചേലങ്ങാട്ടും ഒരുപോലെ ഉന്നയിച്ചിട്ടുള്ള ഒരവകാശവാദമാണിത്. സന്ദേഹം സന്ദേഹമായി തുടരുന്നു എന്നതാണിപ്പോള്‍ പുരാവൃത്ത ബാക്കി.
ഏതായാലും സത്യന് അഭിനയിച്ച ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം ചേലങ്ങാട്ടു ഭാഷ്യപ്രകാരം അഞ്ചാമത്തെ ഊഴമായ ‘ആത്മസഖി’യായി എന്നതിനാണ് ഈ സന്ദര്‍ഭത്തില്‍ പ്രസക്തി. ഈ ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു സുബ്രഹ്മണ്യം പിള്ള എന്ന പി. സുബ്രഹ്മണ്യത്തിന്റെ ചലച്ചിത്രരംഗത്തേക്കുള്ള പുനഃപ്രവേശം. അപ്രതീക്ഷിതമായി ‘പ്രഹ്ലാദ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായി അവരോധിക്കപ്പെട്ട പി.സുബ്രഹ്മണ്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് നിര്‍മാണരംഗത്തു പിന്നെ കടന്നുവന്നത്. അതിനിടയില്‍ വ്യാപരിച്ചിരുന്ന വ്യവസായതലങ്ങളില്‍ അദ്ദേഹം വേണ്ട അടിത്തറ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. നഗരത്തിലെ കണ്ണായ ഇടങ്ങളിലായി തിയറ്ററുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചു അവിടെയും മേധാവിത്വമുറപ്പിച്ചു.
സമകാലികനായ കുഞ്ചാക്കോ ശ്രദ്ധിക്കുവാന്‍ വിട്ടുപോയ ഒന്നാണ് പ്രദര്‍ശനരംഗത്തേക്കുള്ള ഈ ചുവടുറപ്പിക്കല്‍. ‘വിശപ്പിന്റെ വിളി’യ്ക്കുശേഷം കെഎന്‍കെ കമ്പനി ഇല്ലാതെയായി; കെ.വി. കോശിയും കുഞ്ചാക്കോയും രണ്ടുവഴിക്കു തിരിഞ്ഞ കഥ കഴിഞ്ഞ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നു. ഉദയാ, കുഞ്ചാക്കോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതോടെ എക്സല്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയും എക്സല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന വിതരണ കമ്പനിയും നിലവില്‍ വന്നു.
അതിന് സമാന്തരമായി പി. സുബ്രഹ്മണ്യത്തിന്റെ നിര്‍മാണവിതരണ ശൃംഖലകളും സ്ഥാപിതമായി. ഒരാളെ മറ്റൊരാള്‍ അനുകരിച്ചു എന്നാരോപിക്കുവാന്‍ വയ്യ. അവലംബമായി അനുവര്‍ത്തിക്കുവാന്‍ അത്തരം മാതൃകകള്‍ മലയാളേതര ചലച്ചിത്ര വേദികളില്‍ ദേശീയതലത്തിലും ലോകവ്യാപകമായും ധാരാളമുണ്ടായിരുന്നു.
സ്കൂള്‍ കെട്ടിടമാക്കുവാനായി എല്‍.എം.എസ്. സഭക്കാര് തറതീര്‍ത്ത മുറി സ്ഥലത്ത് സുബ്രഹ്മണ്യം ഓഫീസിണക്കി; അതിന്റെ പുറകിലുള്ള സ്ഥലം മണ്ണിട്ടുനികത്തി അവിടെ ഫ്ളോര്‍ സ്ഥാപിച്ചു.
മുരുക ഭക്തനായിരുന്നതുകൊണ്ട് സ്റ്റുഡിയോയ്ക്ക് അതിനോടു ചേര്‍ന്ന ഒരു പേരാണ് ആദ്യം ആലോചിച്ചത്. പിന്നെ അതു വേണ്ടെന്നുവച്ചു ഡിസ്നിലാന്റിന്റെ മാതൃകയില്‍ മെറിലാന്റ് എന്ന് പേരിട്ടു (ങലൃൃ്യ ഹമിറ). നിര്‍മ്മാണ ബാനര്‍ നീലാ പ്രൊഡക്ഷന്‍സ് എന്നാക്കി. വിതരണ സ്ഥാപനമായി കുമാരസ്വാമി ആന്‍ഡ് കമ്പനിയും സ്ഥാപിച്ചു.
മദിരാശിയില്‍ നിന്നും ഒരു സെക്കന്റ് ഹാന്റ് ക്യാമറയും ലൈറ്റുകളും കൂട്ടത്തില്‍ സൗണ്ട് റിക്കാര്‍ഡിങ്ങിനും ലാഡിനും വേണ്ട ക്രമീകരണങ്ങളും സമ്പാദിച്ച് മെറിലാന്റിലിണക്കി.
നിര്‍മാണ വഴക്കങ്ങളെക്കുറിച്ചു സുബ്രഹ്മണ്യത്തിന് വലിയ ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല. ‘പ്രഹ്ലാദ’യുടെ നിര്‍മാണനാളുകളില്‍ ഒരു സാക്ഷി മാത്രമായിരുന്നുവല്ലോ അദ്ദേഹം. തമിഴ്നാട്ടുകാരനായ ജി.ആര്. റാവുവിനെ വരുത്തി സംവിധാനച്ചുമതല ഏല്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. റാവുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്തായിരുന്നു നിര്‍മാണ ഏകോപനം.
ആദ്യപാദത്തില്‍ കുഞ്ചാക്കോ പിന്തുടര്‍ന്ന പാതയും ഇതുതന്നെയായിരുന്നുവല്ലോ.
സത്യന്റെ ചലച്ചിത്ര പ്രവേശ പര്‍വ്വത്തിലേക്ക് കടക്കാം. അദ്ധ്യാപകന്, സൈനികന്, സെക്രട്ടറിയേറ്റ് ക്ലാര്‍ക്ക്, പോലീസ് ഓഫീസര്‍, നാടക നടന് എന്നീ തുറകളില്‍ വര്‍ത്തിച്ചതിന്റെ തുടര്‍ച്ചയിലാണ് സത്യന് സിനിമയിലേക്ക് പ്രവേശിക്കുന്നത്. മാനുവലിന്റെയും എമിലിയുടെയും പുത്രനായിട്ടായിരുന്നു നാടാര്‍ ക്രൈസ്തവ സമുദായത്തില്‍ സത്യനേശന് നാടാരുടെ ജനനം. സ്കൂള്‍ ഫൈനലും മലയാളം ഹയറും പാസ്സായശേഷം അദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളില്‍ 16-ാം വയസ്സില്‍ അദ്ധ്യാപകനായി. പിന്നീട് ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. അതിന്റെ തുടര്‍ച്ചയിലായിരുന്നു സെക്രട്ടറിയേറ്റിലെ ഗുമസ്ത ലാവണം. അതുകഴിഞ്ഞ് തിരുവിതാംകൂര്‍ പോലീസ് സര്‍വീസിലെത്തി. പുന്നപ്ര വയലാര്‍ സമരകാലത്തു സമരസഖാക്കള്‍ക്കെതിരെ അന്ന് പുന്നപ്രയില്‍ ഇന്‍സ്പെക്ടറായിരുന്ന സത്യന് അതിനിഷ്ഠുര മര്‍ദ്ദനമുറകള്‍ പ്രയോഗിച്ച കഥ മുന്‍പേ സൂചിപ്പിച്ചിരുന്നു. തിക്കുറിശ്ശിയോടും മറ്റുമൊപ്പം അമേച്വര്‍ നാടകങ്ങളിലഭിനയിച്ചുകൊണ്ടു അഭിനയരംഗത്ത് അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിരുന്നു.
ആലപ്പുഴയില്‍ പോലീസ് ലാവണത്തിലുള്ള നാളുകളില്‍ സെബാസ്റ്റിന് കുഞ്ഞു കുഞ്ഞു ഭാഗവതരുമായി സത്യന് അടുത്ത സൗഹൃദമുണ്ടായിരുന്നു. സത്യന്റെ സിനിമാഭിനയമോഹമറിഞ്ഞ് അതിന് അവസരം നല്‍കണമെന്ന് ഭാഗവതര്‍ കുഞ്ചാക്കോയും ഡി. മാധവന്‍പിള്ളയും മുന്‍ഷി പരമുപിള്ളയുമടക്കം പലരുടെയടുത്തും ശുപാര്‍ശ ചെയ്തിരുന്നു. വിക്കോ സ്വാമിയുടെ ‘വനമാല’യിലും ഒരവസരത്തിനായി സത്യന് ശ്രമിച്ചു. എല്ലായിടത്തും നിരാശയായിരുന്നു ഫലം.
പട്ടാള ഉദ്യോഗസ്ഥനായിരുന്ന, പോലീസ് ഇന്‍സ്പെക്ടറായ സത്യന് ആ പദവിയുടെ നെഞ്ചൂക്കും പോരിമയും നഷ്ടപ്പെടുത്തി അതിവിനയം ഭാവിക്കുവാനാകുമായിരുന്നില്ല. ആ ഗമയില്‍ ഞെളിഞ്ഞ് കാലിന്മേല് കാലുകയറ്റി ഒപ്പത്തിനൊപ്പമിരുന്നു തന്റേടത്തോടെ സംസാരിക്കുന്ന അഭിനയാര്‍ത്ഥിയെ അന്ന് സിനിമാ മുതലാളിമാര്‍ക്കു രുചിക്കുക പ്രയാസമായിരുന്നു. കറുത്തിട്ടാണ്. പൊക്കം കുറവാണ്. ഒരു സിനിമാനായകനു വേണ്ട രൂപലാവണ്യം ഇല്ല. പ്രായം മധ്യവയസ്സു താണ്ടിയിരിക്കുന്നു. ഇതിനൊക്കെ പുറമെ പ്രതിഫല കാര്യങ്ങളില്‍ തികഞ്ഞ കാര്‍ക്കശ്യവും. അയ്യായിരം രൂപ തന്നാലേ അഭിനയിക്കൂ എന്നു ശഠിച്ചിരുന്നു സത്യന്.
തന്റേടത്തോടെ പറയാനുള്ളതു മുഖത്തടിച്ചു പറയുവാനുള്ള താന്‍പോരിമയും ആരുടെ മുന്‍പിലും അടിയറവുപറയാത്ത ആജ്ഞാശക്തിയും തന്റെ ജീവിതത്തിലുടനീളം സത്യന് പുലര്‍ത്തിയിരുന്നു. അതോടൊപ്പം കലാപരമായ മേന്മയുള്ള ചിത്രങ്ങളോടും എന്നും ഒരു ചായ്വും അദ്ദേഹം പുലര്‍ത്തിയിരുന്നു എന്നു ആ സപര്യയിലെ തുടര്‍വ്യാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
1912 ലാണ് സത്യന് ജനിച്ചത്. പ്രേംനസീറിനെക്കാല്‍ 7 വയസ്സു പ്രായക്കൂടുതലുണ്ടായിരുന്നു. നസീര്‍ തന്റെ 22-ാം വയസ്സില്‍ സിനിമയിലേയ്ക്കു കടന്നുവന്നു. സത്യന് തന്റെ നാല്പതാം വയസ്സിലും. നസീറുമതെ, സത്യനുമതെ ചലച്ചിത്ര രംഗത്തു തുടരുന്നതിനിടയിലാണ് മരണത്തിനു കീഴടങ്ങുന്നത്. 37 വര്‍ഷത്തെ അഭിനയസപര്യയ്ക്കിടയില്‍ അവസാനപാദത്തില്‍ നസീര്‍ ക്യാരക്ടര്‍ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. സത്യനാവട്ടെ 19 വര്‍ഷം മാത്രമാണ് ചലച്ചിത്രാഭിനയരംഗത്തുണ്ടായിരുന്നത്. നായകവേഷത്തില്‍ ഏറെ തിരക്കോടെ നിറഞ്ഞാടുന്നതിനിടയില്‍ രക്താര്‍ബ്ബുദത്തിനു കീഴടങ്ങിയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: