കേരളം ആരോഗ്യ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അടുത്തിടെ ഇതിന് ഇടിവു തട്ടുന്ന ഒട്ടേറെ സംഭവവികാസങ്ങള്‍ ഉണ്ടായി. മറ്റു സംസ്ഥാനങ്ങളൊക്കെ കേരളത്തെ മാതൃകയാക്കി ഈ രംഗത്ത് ഏറെ മുന്നേറിയപ്പോള്‍ നമ്മുടെ സംസ്ഥാനം നിന്നിടത്ത് നില്‍ക്കുകയോ താഴേക്കുപോവുകയോ ചെയ്യുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താനുള്ള തീവ്രയത്നത്തിന് ഇന്നലെ തുടക്കം കുറിച്ചത്. അഞ്ചാംപനി, റൂബെല്ല എന്നീ അസുഖങ്ങള്‍ക്കെതിരെ ശരീരത്തിന് പ്രതിരോധം നേടാനുള്ള കുത്തിവെപ്പാണ് ഇത്. നേരത്തെ ഇതു സംബന്ധിച്ച് വ്യാപകമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തിയിരുനനു.
ഏതു കാര്യത്തിലുമെന്ന പോലെ ഈ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കെതിരെയും തല്പര കക്ഷികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്.
ഇതിന്റെ സത്ത ചോര്ത്തുംവിധം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സാക്ഷരതയില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമായിട്ടു പോലും ഇത്തരം പ്രചാരണങ്ങളെ അങ്ങനെതന്നെ സ്വീകരിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ടെന്നതാണ് ഖേദകരം. അഞ്ചാംപനി എന്ന പേരില്‍ അറിയപ്പെടുന്ന മീസില്‍സ് ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാമെന്നതാണ് ഓര്‍ക്കേണ്ടത്. വയറിളക്കം, തലച്ചോറിലെ അണുബാധ, ന്യൂമോണിയ എന്നിങ്ങനെയുള്ള അസുഖങ്ങളാണ് മീസില്‍സ് മൂലം ഉണ്ടാവുന്നത്.
റൂബെല്ല എന്നും ജര്‍മന്‍ മീസില്‍സ് എന്നും പറയുന്ന അസുഖം പ്രധാനമായും ഗര്‍ഭിണികളെയാണ് ബാധിക്കുക. ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ വൈകല്യവും തുടര്‍ന്ന് മരണംവരെ സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഇതൊക്കെ നേരത്തെ പ്രതിരോധ വാക്സിന് വഴി ഇല്ലാതാക്കാമെന്നത് എത്രമാത്രം ആശ്വസപ്രദമാണ്.
ഈ രണ്ട് അസുഖങ്ങള്‍ക്കുമെതിരെ പ്രതിരോധം നേടാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്ന കുത്തിവെപ്പ്. ഉത്തരപ്രദേശ് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ നടപ്പാക്കുന്നത്.
അഞ്ചാം പനിയെയും റൂബല്ലയെയും രാജ്യത്തുനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിഭാവനം ചെയ്ത പദ്ധതിക്കെതിരെയാണ് ചില വിഭാഗങ്ങള്‍ പ്രചാരണം നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളെയാണ് ഇക്കൂട്ടര്‍ ഇതിനായി കൂട്ടുപിടിക്കുന്നത്. ഏതായാലും സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നത് കുട്ടികളാണ്. അവരുടെ ആരോഗ്യമാണ് രാജ്യത്തിന്റെ ആരോഗ്യം. അത്തരം ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പ്രയത്നത്തിലെ ഒരു സുപ്രധാന ഘട്ടമാണ് അവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുകയെന്നത്. എന്നാല്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അതൊക്കെ മറ്റൊരു കണ്ണിലൂടെ കണ്ടാണ് എതിര് പ്രചാരണം നടത്തുന്നത്.
ഇത്തരം ലോബികളെ നിയന്ത്രിക്കുകയെന്നത് ശ്രമകരമല്ലെങ്കിലും സമൂഹം ജാഗ്രത കൈവെടിയാന്‍ പാടില്ല. അത്തരം ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തെങ്കില്‍ മാത്രമേ ഈ മുകുളങ്ങള്‍ തഴച്ചുവളരൂ. എങ്കിലേ രാജ്യം പുരോഗതിയിലേക്ക് കുതിക്കൂ. പ്രതിരോധ കുത്തിവെപ്പിനെതിരെ സാമൂഹിക ദ്രോഹികള്‍ നടത്തുന്ന പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത് ഇത്തരുണത്തില്‍ ശുഭോദര്‍ക്കം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: