കേരളത്തില്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സുപ്രധാനമായ സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉള്ളത്. മുസ്ലിംലീഗ് സ്വതന്ത്രമായ നിലപാടെടുത്ത് പുറത്തുവരണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അടിമത്തത്തിന് കീഴില്‍ മുസ്ലിംലീഗിന് രക്ഷപ്പെടാനാവില്ലെന്ന ഉപദേശവും സിപിഎം സെക്രട്ടറി ലീഗിന് നല്‍കുന്നുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം മനസ്സിനെ സ്വാധീനിക്കാനും കുറച്ച് വോട്ടുകള്‍ നേടാനുമുള്ള അടവുനയം മാത്രമല്ല കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവി അനിശ്ചിതത്വത്തിലാണെന്നത് കേരളരാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. യുഡിഎഫില്‍നിന്ന് മുസ്ലിംലീഗിനെ അടര്‍ത്തിമാറ്റി സിപിഎമ്മിനൊപ്പം നിര്‍ത്തണമെന്ന ആഗ്രഹം പച്ചയായി വെളിപ്പെടുത്തുകയാണ് സിപിഎം. വര്‍ഗീയതക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇത്. മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തിയതിന്റെ പാപത്തില്‍നിന്ന് സിപിഎമ്മിന് രക്ഷപ്പെടാനാവില്ല. 1967ലെ മുന്നണി മന്ത്രിസഭയില്‍ മുസ്ലിംലീഗിനെ ആദരിച്ചിരുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ചത്ത കുതിരയെന്ന് വിശേഷിക്കപ്പെട്ട മുസ്ലിംലീഗിന് രാഷ്ട്രീയമാന്യത നല്‍കുകയാണ് സിപിഎം ചെയ്തത്.
ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തുക എന്നതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സിപിഎം നിലപാടുകള്‍ സൃഷ്ടിച്ചത്. ഭൂരിപക്ഷ ഹിന്ദുസമൂഹവും ബിജെപിയും നീതിന്യായ നിയമ-നിര്‍വഹണ വ്യവസ്ഥകളും മുസ്ലിം ന്യൂനപക്ഷത്തിനെതിരാണെന്ന വ്യാജപ്രചാരണം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച മുസ്ലിം മതമൗലികവാദ-ഭീകര സംഘടനകളുടെ നാവായി മാറുകയായിരുന്നു സിപിഎം. മുസ്ലിംസമൂഹം അരക്ഷിതരാണെന്ന മിഥ്യാധാരണ വളര്‍ത്തി വലുതാക്കാന്‍ ആസൂത്രിതമായ പ്രചാരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങളെയും ഇടതു സഹയാത്രികരായ എഴുത്തുകാരെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയത്. ഇതിന്റെ അടുത്തഘട്ടമാണ് മുസ്ലിംലീഗിനെച്ചൊല്ലിയുള്ള പാര്‍ട്ടി സെക്രട്ടറിയുടെ വിലാപം. മുസ്ലിംലീഗിനെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നു.
കേരളത്തില്‍ വളര്‍ന്നുവരുന്ന ദേശീയ ശക്തികളുടെ പുതിയ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് ഇനിയും ദുര്‍ബ്ബല മുന്നണിയായി പിടിച്ചുനില്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത്. പുതിയ രാഷ്ട്രീയധ്രുവീകരണം സൃഷ്ടിച്ച്, മുസ്ലിംലീഗിന്റെ സംഘടിത വോട്ടുബാങ്കിന്റെ ബലത്തില്‍ നിലനില്ക്കാമെന്ന വ്യാമോഹമാണ് പാര്‍ട്ടി സെക്രട്ടറിയുടെ പുതിയ ഏറ്റുപറച്ചിലിലുള്ളത്. രഹസ്യമായും പരോക്ഷമായും മുസ്ലിം വര്‍ഗീയതയുടെ ഉപയോഗവും ഉപകാരവും തരപ്പെടുത്തിയ അടവുതന്ത്രം പുതിയ കൂട്ടുകെട്ടിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍, വിശേഷിച്ച് മലബാറില്‍, തങ്ങളുടെ നിരവധി രക്തസാക്ഷികളുടെ രക്തക്കറ പുരണ്ടതാണ് മുസ്ലിംലീഗിന്റെ ഹരിതപതാകയെന്ന സത്യംപോലും തിരിച്ചറിയാനാവാതെ പാവപ്പെട്ട പാര്‍ട്ടി അണികളെ വഞ്ചിക്കുകയാണ് സിപിഎം നേതൃത്വം.
കേരളം ചുവപ്പ്-ജിഹാദി ഭീകരതയുടെ പിടിയിലാണെന്ന മുന്നറിയിപ്പിന് അടിവരയിടുന്നതാണ് സിപിഎമ്മിന്റെ പുതിയ വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും മുസ്ലിംലീഗിന്റെയും പിന്തുണ പല ഘട്ടങ്ങളിലായി സ്വീകരിച്ച രാഷ്ട്രീയ നേതൃത്വത്തിന് പുതിയ നിലപാടെടുക്കുന്നതില്‍ അല്പംപോലും ജാള്യത തോന്നേണ്ടതില്ല. മുങ്ങാന്‍പോകുന്ന മുന്നണിയില്‍നിന്ന് മുസ്ലിംലീഗിനെ രക്ഷിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ച് തകരാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാമെന്ന വ്യാമോഹമാണ് കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹത്തിനു പിന്നില്‍. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ദേശീയധാരക്ക് സമാന്തരമായി സാമ്രാജ്യത്വ വൈദേശിക ശക്തികള്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുടെ സ്വാഭാവികമായ കൂട്ടുകെട്ടിലേക്കാണ് കോടിയേരി വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: