നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കോടതിയിലേക്കും ജയിലിലേക്കുമുള്ള യാത്രക്കിടയില്‍ ജനം കാത്തുനിന്ന് കൂക്കിവിളിച്ചത് ചാനല്‍ വാര്‍ത്തകളിലൂടെ മലയാളി കണ്ടതാണ്. എന്നും കയ്യടിയും ആരവങ്ങളും മാത്രം കേട്ടിരുന്ന കാതുകളില്‍ ജനങ്ങളുടെ ആക്ഷേപവാക്കുകള് പതിച്ചപ്പോള്‍ തലതാഴ്ത്തി നടന്നു പോകുന്ന നടന്റെ ദയനീയമുഖവും കണ്ടു. അന്ന് ടിവി സീരിയലുകള്‍ പോലും ഒഴിവാക്കി വാര്‍ത്താചാനലുകള്‍ക്കു മുന്നില്‍ തപസ്സിരുന്നവര്‍ ഒരുപോലെ പറഞ്ഞു, ‘അവനിത് അര്‍ഹിക്കുന്നുണ്ട്’ എന്ന്.
ദിലീപ് ഒരു സ്ത്രീയോട് ചെയ്ത അപരാധത്തെ അത്രത്തോളം മോശപ്പെട്ട പ്രവൃത്തിയായി കണ്ട് ജനങ്ങളിലേക്കെത്തിക്കാന്‍ വാര്‍ത്താചാനലുകള്‍ മത്സരിച്ചു. ഓരോ ദിവസവും വാര്‍ത്താ അവതാരകര്‍ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് വിധേയമാക്കിക്കൊണ്ടിരുന്നപ്പോള് കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലും അത് സ്വാധീനിച്ചിട്ടുണ്ടാകാം. തെളിവുകളും സാക്ഷികളെയുമെല്ലാം അവതാരകര്‍ തീരുമാനിക്കുന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തി. ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നതുമുതല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴും, പിന്നീട് പലതവണ ജാമ്യം നിഷേധിച്ചപ്പോഴും പോലീസ് ഓരോരുത്തരെയായി ചോദ്യം ചെയ്തപ്പോഴുമെല്ലാം ചാനല്വാര്ത്തകളില് വിചാരണ നടന്നുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ വാര്ത്താചാനലുകള്ക്കുമുന്നിലായിരുന്നു മലയാളിയുടെ വൈകുന്നേരങ്ങള്‍. അതുവരെ സീരിയലുകള്‍ കണ്ട് കണ്ണുനനയിച്ചിരുന്നവരുടെ വലിയ വിനോദോപാധിയായി ദിലീപിന്റെ കേസും ചാനലുകള്‍ നടത്തുന്ന വിചാരണയും മാറി.
ഒരു പക്ഷേ, ലോകത്തുതന്നെ ആദ്യമായി ഒരു സ്ത്രീയെ ലൈംഗികമായി അപമാനിക്കുന്നതിന് ക്വട്ടേഷന്‍ നല്കിയ കേസായി ഇത് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍ മലയാളി മൂക്കത്തു വിരല്‍വച്ചു. ദീലീപ് എന്ന നടന്, സിനിമാരംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ജനത്തിന് വിധിയെഴുതാന്‍ പാകത്തിനുള്ള എല്ലാ വിഭവങ്ങളും ഓരോദിവസവും ചാനലുകള്‍ നല്കിക്കൊണ്ടിരുന്നു. ദിലീപിന്റെ സിനിമകളെപ്പോലും വെറുക്കാന്‍ തുടങ്ങുകയായിരുന്നു കുടുംബപ്രേക്ഷകര്‍.
എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് എത്രപെട്ടെന്നാണ്. ദിവസങ്ങള്‍ കഴിഞ്ഞതോടെ ദിലീപ് വിഷയം ചാനലുകള്‍ക്ക് അത്ര എരിവുള്ളതല്ലാതായി. പുതിയ വിഷയങ്ങള്‍ കിട്ടിയതോടെ അവരെല്ലാം അതിനുപിറകേയായി. ദിലീപിന്റെ പേരില്‍ ചര്‍ച്ചകളും വിശകലനങ്ങളും നടത്തിയിരുന്നവര്‍ അതവസാനിപ്പിച്ച് പുതിയ ചര്‍ച്ചകളിലേക്കായി. ദിലീപ് ജയിലില്‍ കിടക്കുന്ന ഒരു പ്രതി മാത്രമായി. പ്രേക്ഷകര്‍ നഷ്ടപ്പെട്ട സീരിയലുകള്‍ക്ക് വീണ്ടും പ്രേക്ഷകരുണ്ടായി. ഇതിനിടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ചാനലുകള്‍ വീണ്ടും ഉണര്‍ന്നു. ജാമ്യം ലഭിച്ച ദിവസം രാവിലെ മുതല്‍ തത്സമയ സംപ്രേഷണവുമായി എല്ലാ ചാനലുകളുമെത്തി. ആലുവ സബ്ജയിലിനു മുന്നിലും ദീലീപിന്റെ വീടിനുമുന്നിലും ചാനല്‍പ്പട അണിനിരന്നു. ദിലീപ് പുറത്തുവരുന്നതിനെക്കുറിച്ച് ഓരോനിമിഷവുമുള്ള വിവരണം.
വാര്‍ത്തകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആളുകള്‍ കൂട്ടത്തോടെ ആലുവ സബ്ജയിലിനുമുന്നിലേക്കെത്തി. അതിനുകഴിയാത്തവര്‍ ടിവിക്കു മുന്നില്‍ മിഴിപൂട്ടാതെയിരുന്നു. ആരാധകരെന്ന പേരില്‍ ഒത്തുകൂടിയവര്‍ ദിലീപിന് ജയ് വിളിച്ചു. മധുരം നല്കി. ജയിലില്‍ നിന്ന് പുറത്തുവന്ന ദിലീപ് സ്നേഹവായ്പുകള്‍ക്കു നടുവിലൂടെ തലയുയര്‍ത്തിപ്പിടിച്ചാണ് നടന്നുപോയത്. അപ്പോള്‍ അയാള്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നില്ല. വീരനായ സിനിമാനായകനായിരുന്നു.
ആദ്യം ദിലീപ് എന്ന നടനെ ക്രൂരമായ കുറ്റംചെയ്ത പ്രതിയാക്കി ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ച വാര്‍ത്താചാനലുകള്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണിയായ നായകനാക്കി മാറ്റി. രണ്ട് തരത്തിലുള്ള മാധ്യമ ഇടപെടലുകളും ജനങ്ങളുടെ മനസ്സിനെ മാത്രമല്ല സ്വാധീനിച്ചത് എന്നുവേണം മനസ്സിലാക്കാന്‍. അന്വേഷണ ഉദ്യോഗസ്ഥരും അതില്പ്പെട്ടുപോയി എന്നുപറയാതിരിക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ കേസിനൊപ്പം സജീവമായി നിന്നിരുന്ന പോലീസ് ഇടയ്ക്ക് അയഞ്ഞെന്നത് വെറും തോന്നലല്ലെന്നാണ് പലരും വിലയിരുത്തുന്നത്. ജാമ്യം കിട്ടാന്‍ ഇടയായതും അതിനുശേഷവുമുള്ള പോലീസിന്റെ നീക്കങ്ങളുമെല്ലാം വിരല്‍ചൂണ്ടുന്നതും അതിലേക്കു തന്നെയാണ്.
നായകന് അറസ്റ്റിലാകുകയും ജീവിതത്തില്‍ നായകന് വില്ലനാകുകയും ചെയ്തതോടെ ‘രാമലീല’എന്ന ‘പണംമുടക്കിച്ചിത്രം’ റിലീസ്ചെയ്യാനാകാത്ത സ്ഥിതിയെത്തിയിരുന്നു. മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പല വമ്പന്‍ സിനിമാക്കാരും പറഞ്ഞിരുന്നത്. ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ കാത്തിരുന്നവരും അതിനുള്ള ജോലികളാരംഭിച്ചവരും സിനിമ പകുതിയാക്കിയവരുമെല്ലാം അതിലുണ്ട്. പുറത്തങ്ങനെയൊക്കെയാണ് സംസാരിച്ചതെങ്കിലും ദിലീപ് അകത്തായതോടെ സന്തോഷിച്ചവരാണ് സിനിമാരംഗത്തെ കൂടുതലാളുകളുമെന്നാണ് സംസാരം. അതില്‍ ചില യുവ നടന്മാരുണ്ട്. ദിലീപിന്റെ വെട്ടിനിരത്തലുകള്‍ക്ക് വിധേയരായവരുണ്ട്. ദിലീപ് പുറത്തിറങ്ങാതിരുന്നാല്‍ ആ അവസരങ്ങള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്ന് ആശിച്ചവരുമുണ്ട്.
മലയാള സിനിമയെന്ന വലിയ വ്യവസായം ദിലീപെന്നെ നടനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്ന അറിവ് മലയാളിക്ക് ലഭിച്ചത് നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പിടിയിലാകുന്നതിനു ശേഷമാണ്. അതിനുമുമ്പ് എല്ലാവരും കരുതിയിരുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നായിരുന്നു. ദിലീപ് അറസ്റ്റിലായ ശേഷം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ‘കഥകള്‍’ തന്ത്രശാലിയായ വ്യവസായിയെ തുറന്നുകാട്ടി. തന്റെ വിജയത്തിനായി പലരെയും പാട്ടിലാക്കുകയും മറ്റുചിലരെ ഒതുക്കുകയും ചെയ്യുന്ന കുതന്ത്രശാലി!
ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ തന്നെ ‘രാമലീല’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചു.
പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഒരു നടന് ജനപ്രിയത തെളിയിക്കുന്ന അപൂര്‍വ അനുഭവമാണ് രാമലീലയുടെ വാണിജ്യവിജയം കാണിച്ചുതരുന്നത്. ഒരേ സമയം ഞെട്ടലും ആവേശവും നമ്മുടെ സമൂഹത്തില്‍ അത് സൃഷ്ടിച്ചിട്ടുണ്ട്. ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റവും അതിന്റെ ഗൗരവവും ഒന്നും ഇപ്പോള്‍ ഒരു ചാനലും ചര്‍ച്ചയാക്കുന്നില്ല. അങ്ങനെയൊന്നില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മുമ്പ് പറഞ്ഞതെല്ലാം മറന്ന് മാധ്യമങ്ങളും രാമലീലയുടെ വിജയത്തിനു പിന്നാലെയാണ്. ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്ത വാണിജ്യ സിനിമയായ രാമലീലയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ അണിയറക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ദിലീപ് ജയിലിലായതോടെ നൂറ് കോടിയോളം രൂപയുടെ നഷ്ടം മലയാള സിനിമയ്ക്കുണ്ടായെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ദിലീപിനെ നായകനാക്കിയുള്ള നിരവധി പദ്ധതികള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ രാമലീലയുടെ വിജയത്തോടെ അവരെല്ലാം സന്തോഷത്തിലാണത്രെ. 20 കോടി ചെലവില്‍ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ‘കമ്മാരസംഭവ’ത്തില്‍ ദിലീപ് അഭിനയിച്ചുവരികയായിരുന്നു.
കമ്മാരസംഭവത്തിന്റെ ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് അടക്കം വന്‍ താരനിരയാണ് കമ്മാരസംഭവത്തില്‍ അണിനിരന്നത്. പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ടാണ് സംവിധായകന്. 94 വയസുവരെയുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ ദിലീപ് ഇതില്‍ അവതരിപ്പിക്കുന്നു. ത്രീ ഡി സാങ്കേതിക വിദ്യയില്‍ വന്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ‘ഡിങ്കന്റെ’ ചിത്രീകരണവും ദിലീപ് അറസ്റ്റിലായതോടെ നിലച്ചു. 20 കോടിക്കടുത്താണ് പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഡിങ്കന്റെ മുതല്‍മുടക്ക്.
നടിയെ ആക്രമിച്ച കേസില്‍ സംശയനിഴലില്‍ നില്ക്കുന്ന നാദിര്‍ഷായുടെ പുതിയ ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകന്. രാമലീലയുടെ വിജയം അവര്‍ക്കെല്ലാം നല്കുന്ന ആത്മവിശ്വാസം തീരെ ചെറുതല്ല. ദിലീപ് സൂപ്പര്‍സ്റ്റാറായി തിരിച്ചുവരുമെന്നും, തള്ളിപ്പറഞ്ഞ പ്രേക്ഷകര്‍ തന്നെ പാലഭിഷേകം നടത്തുമെന്നും വാദിച്ചവരുണ്ട്. അതും ശരിയാണെന്ന് തെളിഞ്ഞു.
രാമലീല ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ്. എന്നാല്‍ അതിന്റെ കഥയും സംഭാഷണങ്ങളുമെല്ലാം ദിലീപിന്റെ നിലവിലെ സാഹചര്യങ്ങളോട് ചേര്‍ന്നു നില്ക്കുന്നു. കൊലപാതകക്കേസില്‍ പ്രതിയാക്കപ്പെടുന്ന രാഷ്ട്രീയ നേതാവ് ഒരു ഓണ്‍ലൈന്‍ ചാനലിനെ ആയുധമാക്കി നടത്തുന്ന പ്രചാരണത്തിലൂടെ കേസില്‍നിന്ന് രക്ഷപ്പെടുകയും, മറ്റൊരാള്‍ പ്രതിയാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥപ്രതി ആ രാഷ്ട്രീയനേതാവ് തന്നെയാണെന്നറിയുമ്പോഴാണ് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നത്.
ഒരു മാധ്യമം വിചാരിച്ചാല്‍ കൊലപാതകിയും രക്ഷപ്പെടുമെന്നും, നിരപരാധി അപരാധിയാക്കപ്പെടുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തിലേക്കാണ് രാമലീല പ്രേക്ഷകരുടെ ശ്രദ്ധയെത്തിക്കുന്നത്. നമ്മുടെ വാര്‍ത്താ ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിചാരണകള്‍ക്ക് സമാനമായതാണിതും. മാധ്യമ വിചാരണയും വാര്‍ത്തകള്‍ നല്കുന്ന ശൈലിയുമെല്ലാം സമൂഹത്തെയും നിയമസംവിധാനത്തെയും കാര്യമായി സ്വാധീനിക്കുമെന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് നടിയാക്രമിക്കപ്പെട്ട കേസിലെ രണ്ടു ഘട്ടങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: