പെട്രോള്‍, ഡീസല്‍, പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണെന്ന വാര്‍ത്ത ജനങ്ങളെ നടുക്കുകയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം പറഞ്ഞുകൊണ്ടാണ് വിലവര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുന്നത്. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍, മനസ്സിലാക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്താനാണ് തീരുമാനമത്രെ. എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കിന്റെ പേരില്‍ സര്‍ക്കാര്‍ മുതലക്കണ്ണീരൊലിപ്പിക്കുകയാണ്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെയും പാചകവാതകത്തിന് 100 രൂപയും കൂട്ടാനാണ് നീക്കം. ഈ മാസം ആദ്യം തന്നെ പെട്രോള്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ തീരുമാനം തത്ക്കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഡീസലിന് ലിറ്ററിന് 19 രൂപയുടെ നഷ്ടത്തിലാണ് വിപണനം നടക്കുന്നതെന്നും ഡീസല്‍ വില ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതകത്തിന്റെ വിലകുത്തനെ കൂടുന്നതോടൊപ്പം വര്‍ഷം ലഭിക്കുന്ന സിലിണ്ടറുകളും പരിമിതപ്പെടുത്തും. സബ്സിഡിനിരക്കില്‍ നാല് സിലിണ്ടറേ ലഭിക്കൂ. കൂടുതല്‍ ലഭിക്കണമെങ്കില്‍ എണ്ണൂറ് രൂപയിലധികം നല്‍കേണ്ടിവരുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
മണ്ണെണ്ണ ലിറ്ററിന് 34.34 രൂപയും പാചകവാതകം സിലിണ്ടറിന് 347 രൂപയും നഷ്ടത്തിലാണ് വിപണനം നടക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഉത്പാദന മൂല്യം 28 ശതമാനത്തോളം കുതിച്ചുയര്‍ന്നിട്ടും കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എണ്ണക്കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 60 ശതമാനവും ഡീസല്‍ വില്‍പ്പനയിലൂടെയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ എണ്ണക്കമ്പനികള്‍ ഭീമമായ നഷ്ടത്തിലേക്ക് പതിക്കുമെന്നുമാണ് കമ്പനിമേധാവികളുടെ വിലാപം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടുന്നതും കുറയുന്നതുമനുസരിച്ച് ഈ വര്‍ഷം നാല് തവണ എണ്ണക്കമ്പനികള്‍ പെട്രോള്‍വിലയില്‍ മാറ്റം വരുത്തിയത് മറച്ചുവച്ചാണ് നഷ്ടക്കണക്ക് നിരത്തുന്നത്. ഇന്ധന സബ്സിഡി നല്കാന് ഫണ്ടില്ലാത്തതിനാല്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് കേന്ദ്രധനമന്ത്രാലയ വൃത്തങ്ങള്‍ വാദിക്കുകയാണ്. വിലവര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗം സര്‍ക്കാരിന് മുന്നിലില്ലെന്നും ഇക്കാര്യത്തില്‍ മറ്റ് ചിന്തകള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.
ഡീസലിന്റയും പാചകവാതകത്തിന്റെയും വില്‍പ്പനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 560 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്നും സര്‍ക്കാരുകള്‍ മാറിമാറി വന്നാലും എണ്ണക്കമ്പനികള്‍ സുഗമമായി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും എണ്ണമന്ത്രാലയം അവകാശപ്പെടുകയാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന നാളെ തന്നെ പെട്രോള്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കും. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനാല്‍ വന്‍നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്രപെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ബാരലിന് 115 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില. പെട്രോളിന്റെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം വിലയില്‍ അടിക്കടി വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ക്രൂഡോയില്‍ ബാരലിന് 146 രൂപവരെ ഉയര്‍ന്ന സമയത്തുപോലും ഇന്നത്തെ വില പെട്രോളിന് ഉയര്‍ന്നിരുന്നില്ല. 115 രൂപ മാത്രം ബാരലിനുള്ളപ്പോള് എണ്ണക്കമ്പനികള്‍ എന്തിന് മാറത്തടിച്ച് നഷ്ടത്തിന്റെ പേരില്‍ വിലപിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. എണ്ണക്കമ്പനികള്‍ നിരത്തുന്ന കണക്ക് പെരുപ്പിച്ചതാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉള്ളതാണ്. അത് പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ താളത്തിനൊത്ത് തുള്ളുന്നത്.
വിവിധ ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭകോണം നടത്തിക്കൊഴുത്ത കേന്ദ്രമന്ത്രിമാര്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുന്നതില്‍ വേവലാതിയില്ലാത്തതില് അത്ഭുതമില്ല. എന്നാല്‍ രാജ്യത്തെ കോടിക്കണക്കായ സാധാരണക്കാരുടെ സ്ഥിതി അതാണോ ? ജനങ്ങള്‍ വിലക്കയറ്റം കൊണ്ട്പൊറുതിമുട്ടുന്നു. അരിയും പലവ്യഞ്ജനങ്ങളും പാലും പച്ചക്കറികളുമെല്ലാം വിലയേറിയതായിട്ട് കാലമേറെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവീണ്ടും കൂട്ടുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കൂടും. അത് ഏറെ പ്രതികൂലമായി ബാധിക്കുക കേരളീയരുമാകും കാരണം. എല്ലാ സാധനങ്ങളും കേരളത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തണം. കടത്തുകൂലി കൂടുമ്പോള്‍ സ്വാഭാവികമായും അത് വിലക്കയറ്റത്തിനാണ് വഴി വയ്ക്കുക. അതോടെ എല്ലാ ഉല്‍പ്പന്നങ്ങളും വില കൂടുന്നതും ജനങ്ങളൊക്കെ വിലയിടിയുന്നതുമാകും. നാനാവിധമായ പ്രശ്നങ്ങള്‍മൂലം നട്ടംതിരിയുന്ന ജനങ്ങളെ പെട്രോളിലിട്ട് വറുത്തെടുക്കുന്നതിന് സമമായിരിക്കും ഇനിയൊരു പെട്രോളിയം വിലവര്‍ദ്ധനവ് സൃഷ്ടിക്കുക. അത് ഒഴിവാക്കിയേ പറ്റൂ. സ്വമേധയാ കേന്ദ്ര സര്‍ക്കാരോ എണ്ണക്കമ്പനികളോ അതിന് തയ്യാറാകുമെന്ന് കരുതാന്‍ വയ്യ. ജനങ്ങളുടെ സംഘടിതമായ എതിര്‍പ്പും വികാരവും വിലവര്‍ധനവിനെതിരെ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: