കണ്ണൂര്‍: സിപിഎമ്മിന്റെയും പാര്‍ട്ടി മുഖപത്രത്തിന്റെയും കുപ്രചാരണങ്ങള്‍ കണ്ണൂരിലെ ജനം തളളി. ചരിത്രം സൃഷ്ടിച്ച് ജനരക്ഷാ യാത്ര. എല്ലാവര്ക്കും ജീവിക്കണം, ജിഹാദി-ചുവപ്പന്‍ ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ നാലു ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ബിജെപി സംസഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നയിച്ച യാത ജില്ലയിലെ സംഘപ്രസ്ഥാനങ്ങളുടെ ശക്തി വിളിച്ചറിയിക്കുകയും ഇടത് കോട്ടകളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളെ ഇളക്കി മറിക്കുകയും ചെയ്തു.
പാര്‍ട്ടി ഗ്രാമങ്ങളിലെ കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ക്കും കാലങ്ങളായി ഭയപ്പാടോടെ കഴിയുന്ന സിപിഎം ഇതര സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം പകര്‍ന്നു നല്‍കിയാണ് യാത്ര കടന്നുപോയത്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഇരുട്ടു ബാധിച്ച പാര്‍ട്ടി ഗ്രാമങ്ങളിലെ യുവാക്കളുള്പ്പെടെയുളളവര്ക്ക് ദേശീയതയിലടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് അടുത്തറിയാനും ചിന്തിക്കാനും യാത്ര പ്രേരണയായി. യാത്രയുടെ വിജയം എത്രമാത്രം സിപിഎം നേതൃത്വത്തിനെ അലോസരപ്പെടുത്തുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ നാലു ദിവസം പാര്‍ട്ടി മുഖപത്രവും നേതൃത്വവും നടത്തിയ നാടകങ്ങള്‍.
കേരളത്തില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഇരു ഭീകരതകള്‍ക്കുമെതിരെ എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി ബിജെപി ജനരക്ഷാ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച ദിവസംതൊട്ട് നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി സിപിഎം നേതൃത്വവും പാര്‍ട്ടി മുഖപത്രവും രംഗത്തു വന്നിരുന്നു. സിപിഎമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളിലൊന്നെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പയ്യന്നൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി യാത്ര ഉദ്ഘാടനം ചെയ്തതോടെ വിറളി പൂണ്ട സിപിഎം നേതൃത്വവും പാര്‍ട്ടി പത്രവും യാത്രയെ തകര്‍ക്കാന്‍ കാട്ടികൂട്ടിയ വിക്രിയകളെല്ലാം യാത്ര ജില്ലയില്‍ വന്‍ വിജയമായി മാറിയതോടെ നിഷ്ഫലമായി.
സിപിഎമ്മും ദേശാഭിമാനിയും യാത്രയ്ക്കെതിരെ നടത്തിയ പ്രചാരവേല ഫലത്തില്‍ യാത്രയ്ക്ക് വമ്പിച്ച പ്രചാരണം ലഭിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. സിപിഎം കേന്ദ്രങ്ങളിലെ നഗര-ഗ്രാമ വീഥികളുള്പ്പെടെ പദയാത്ര കടന്നു പോയ ജില്ലയിലെ നാല്‍പ്പത്തിയൊന്നു കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളിലെല്ലാം യാത്രവീക്ഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. നാലുദിവസം കൊണ്ട് രണ്ടുലക്ഷത്തിലധികം പേര് യാത്രയില്‍ പങ്കാളികളാവുകയും ചെയ്തു.
സംഘപരിവാര്‍ നേതൃത്വത്തേയും ബിജെപിയുടെ ദേശീയ നേതാക്കളേയും കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ചമ്മച്ചും യാത്രയിലെ ജനപങ്കാളിത്തത്തെ വക്രീകരിച്ച് ചിത്രീകരിച്ചും നിരവധി താളുകളാണ് പാര്‍ട്ടി പത്രം യാത്ര പരാജയപ്പെടുത്താന്‍ ചിലവഴിച്ചത്. സിപിഎമ്മിന്റെ സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുളള നേതാക്കളുടെ കളളപ്രചാരണങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ സഖാക്കള്‍ പോലും തളളിയെന്നതാണ് യാഥാര്‍ത്ഥ്യം. വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകളടപ്പിച്ചും പാര്‍ട്ടി കുടുംബങ്ങളെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തി ബന്ധിയാക്കിയും മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന പിണറായി ഗ്രാമമുള്പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളില്‍ യാത്ര തകര്‍ക്കാന്‍ നടത്തിയ നീക്കങ്ങള്‍ അമ്പേ പരാജയപ്പെടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടി സ്വയം പരിഹാസ്യമാവുകയും ചെയ്തു.
യാത്രയോടനുബന്ധിച്ച് നാടുനീളെ ഉയര്‍ത്തിയ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ച് തങ്ങളുടെ അസഹിഷ്ണുത ആദ്യംതൊട്ടേ പാര്‍ട്ടി പ്രകടിപ്പിക്കുകയുണ്ടായി. കാലങ്ങളായി സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്കിരയായി സര്‍വ്വവും നഷ്ടപ്പട്ട കേരളത്തിലെ സംഘപ്രവര്‍ത്തകരോടൊപ്പം രാജ്യത്തെ ഭരണകൂടവും പാര്‍ട്ടിയും ഉണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബിജെപിയുടെ ദേശീയ അധ്യക്ഷനും മറ്റു കേന്ദ്ര നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയില്‍ അണിചേര്‍ന്നു.
നേതാക്കളുടെ സാന്നിധ്യം യാത്രയുടെ ഊര്‍ജ്ജ്വസ്വലതയാര്‍ന്ന പ്രയാണത്തിനും വിജയത്തിനും വഴിയൊരുക്കി. കൂടാതെ സംഘപ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരതയ്ക്കെതിരെ പോരാടാനുള്ള ആത്മവിശ്വാസവും യാത്രയിലൂടെ ലഭിച്ചു. ഒരേ മനസ്സോടെ ഒറ്റക്കെട്ടായി അരയുംതലയും മുറുക്കി ആഴ്ചകള്‍ക്ക് മുന്നേ അടുക്കും ചിട്ടയോടെ ജില്ല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമങ്ങള്‍ യാത്രയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുകയും വിജയത്തിലെത്തിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: