രാജ്യത്ത് ഇനി ഫുട്ബോള്‍ ലഹരിയുടെ നാളുകള്‍. ഭാരതം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് തിരിതെളിഞ്ഞു. എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം ഒരു മാസത്തെ ഉല്‍സവം. ലോകകപ്പ് പോരാട്ടങ്ങള്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് നാളെയുടെ ലോകോത്തര താരങ്ങളെ കണ്മുന്നില് കാണാനാകും. ഇന്ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും പന്തുരുളുന്നതോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനും അവസാനമാകും. അക്ഷമയോടെ കാത്തിരിക്കുന്ന ബ്രസീല്‍-സ്പെയിന് മല്‍സരമാണ് കൊച്ചിയിലേത്.
രാജ്യത്ത് ഫുട്ബോള്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വിഷന്‍ ഏഷ്യ പദ്ധതിയുടെ ഫലംകൂടിയാണ് ലോകകപ്പിനുള്ള അതിഥേയത്വം. താഴേത്തട്ടിലെ ഫുട്ബോള്‍ വികസനവും, കളിക്കു സ്വാധീനമില്ലാത്ത മേഖലകളില്‍പ്പോലും ഉണ്ടായ വളര്‍ച്ചയും രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ‘ഫിഫ’ ഏഴെട്ടുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് 17 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഇന്ത്യയ്ക്കു നല്‍കിയത്. ഇത് ഇന്ത്യയുടെ മുന്നേറ്റത്തിനു വലിയൊരു കുതിപ്പേകും എന്നാണ് ഫിഫയുടെ വിലയിരുത്തല്‍.
ആതിഥേയ രാജ്യമെന്ന നിലയ്ക്കാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തമെങ്കിലും ഇതൊരു മികച്ച തുടക്കമാണ്. ദീര്‍ഘനാളത്തെ പരിശീലനങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ താരങ്ങള്‍ ഈ ലോകകപ്പിനായി ഒരുങ്ങിയത്. അട്ടിമറി വിജയങ്ങള്‍ ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ല. കായിക മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ എന്നും മികവു പുലര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റായാലും കോമണ്‍വെല്‍ത്ത് ഗെയിംസായാലും പങ്കെടുക്കുന്നവര്‍ക്ക് അതൃപ്തി വരാതെ സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഈ ലോകകപ്പിന്റെ മാതൃകാപരമായ സംഘാടനമികവിലൂടെ, ലോകത്തിനുമുന്നില്‍ കഴിവു തെളിയിക്കാന്‍ ഇന്ത്യയ്ക്കാവും.
രാജ്യത്ത് ബംഗാള്‍ കഴിഞ്ഞാല്‍ ഫുട്ബോള്‍ ജ്വരം കൂടുതലുള്ളത് നമ്മുടെ കൊച്ചുകേരളത്തിലാണ്. അതുകൊണ്ടുതന്നെ കൊച്ചിയിലെ മത്സരങ്ങള്‍ കായിക കേരളത്തിന് പുതിയ മേല്‍വിലാസം സമ്മാനിക്കും. മറ്റു രാജ്യക്കാരായ താരങ്ങളോടും കാണികളോടും ആദരപൂര്‍വം പെരുമാറുന്നതിനും ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിക്കാനും മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. ലോകത്തെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെല്ലാം കളിച്ചിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കര്‍ തന്റെ ഇഷ്ട ഗ്രൗണ്ടായി കൊച്ചിയെ കാണുന്നതിന്റെ കാരണമായി പറഞ്ഞത്. കാണികളുടെ പെരുമാറ്റവും ആരവവുമാണ് എന്നതോര്‍ക്കുക.
കളിയാരവത്തിനപ്പുറം അതിഥികള്‍ക്കുമുന്നില്‍ നമ്മുടെ സംസ്കാരവും പൈതൃകവും ഭക്ഷണശീലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ലോകം നാളെ വാഴ്ത്തപ്പെടുന്ന താരങ്ങള്‍ മടങ്ങിപ്പോകുമ്പോള്‍ കൊച്ചിയും കേരളവും അവരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: