തൃശൂര്‍: കുടുംബ ബഡ്ജറ്റ് തകര്‍ത്തുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ്. സാധാരണക്കാരെയും ഇടത്തരക്കാരെയും ഏറെ ബുദ്ധിമുട്ടിച്ച് ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറുകയാണ്. രണ്ടുമാസത്തിനുള്ളില്‍ പല നിത്യോപയോഗ സാധനങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെയാണ് വിലവര്‍ദ്ധിച്ചിരിക്കുന്നത്. വിവിധ അരിയിനങ്ങള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് ഉയര്‍ന്ന വില ഇപ്പോഴും തുടരുകയാണ്. ആറു രൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചിരുന്നത്. അരിയുടെയും പഞ്ചസാരയുടെയും വെളിച്ചെണ്ണയുടെയും വിലയാണ് ഉയര്‍ന്നിരിക്കുന്നത്. വെളിച്ചെണ്ണ വില സര്‍വകാല റെക്കോഡിലാണ് ഇപ്പോള്‍.
ആന്ധ്രാപ്രദേശ് – കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് അരിയെത്തുന്നത്. ഇവിടെ അരിയുടെ ഉത്പാദനം കുറഞ്ഞതാണ് അരിവില കുതിച്ച് ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
തെക്കന്‍ ജില്ലകളിലുള്ളവര്‍ ഉപയോഗിക്കുന്ന ജയ അരിയുടെ വരവാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ജയ അരിയുടെ വിലയാണ് വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ അരിയുടെ വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് മട്ട അരി എത്തുന്നുണ്ടെങ്കിലും മട്ട അരിയുടെ അഭാവത്തില്‍ മട്ട അരിക്ക് വിലകൂട്ടിയാണ് പല വ്യാപാരികളും വില്‍പ്പന നടത്തുന്നത്.
പച്ചരിക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. 21 രൂപയില്‍ നിന്ന് 30 രൂപയ്ക്കു മുകളിലാണ് ഇപ്പോള്‍. വിവിധ ബിരിയാണി അരികളുടെയും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ബിരിയാണിക്ക് പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്ക് 15രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ നൂറ് രൂപയ്ക്കു മുകളിലാണ് വില. കിലോഗ്രാമിന് 120 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 180 ന് മുകളിലാണ് വില.
നാളികേരത്തിന് വില ഉയര്‍ന്നതാണ് വെളിച്ചെണ്ണയ്ക്ക് വില ഉയരാന്‍ പ്രധാന കാരണം. തമിഴ്നാട്ടില്‍ നിന്ന് വെളിച്ചെണ്ണ വരുന്നുണ്ടെങ്കിലും വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഓണത്തിന് ശേഷവും പലതവണ വെളിച്ചെണ്ണ വില ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: