പാലിയേക്കര: ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്റ്റാഗ് സംവിധാനം സജ്ജമായി. ഇരുവശങ്ങളിലേയും രണ്ടാം നമ്പര്‍ ട്രാക്കാണ് ഫാസ്റ്റാഗ് വാഹനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്. സാധാരണ നിലയില്‍ ഈ ട്രാക്കില്‍ മറ്റുവാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവില്ല. ഒരു ദിവസം എണ്ണൂറോളം ഫാസ്റ്റാഗ് വാഹനങ്ങള്‍ പാലിയേക്കരയിലൂടെ കടന്നുപോകുന്നു എന്നാണ് കണക്ക്. ടോള്‍പ്ലാസകളില്‍ വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാനാണ് ഫാസ്റ്റാഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്ത് സി.എസ്.സി.- അക്ഷയ പദ്ധതികള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാഹന ഉടമകള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍വഴി ടാഗ് സ്വന്തമാക്കാം. 500 രൂപയുടെ റീചാര്‍ജ്ജ് കൂപ്പണ്‍ മാതൃകയില്‍ ടാഗ് ലഭിക്കും. ടാഗ് വാങ്ങിയാല്‍ ലഭിക്കുന്ന സ്റ്റിക്കര്‍ പതിച്ച് ടോള്‍പ്ലാസയില്‍ പ്രവേശിച്ചാല്‍ ജീവനക്കാര്‍ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിടും. ടാഗ് എടുത്ത വാഹനങ്ങള്‍ക്ക് താനെ ബൂത്ത് തുറന്നുകൊടുക്കുന്ന സംവിധാനം താമസിയാതെ സജ്ജമാകും. മൂന്നു മാസമാണ് ഒരു ടാഗിന്റെ കാലാവധി. ഓരോ തവണ ഫാസ്റ്റാഗ് ഉപയോഗിക്കുമ്പോഴും വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് കുറയുന്ന തുകയുടെ സന്ദേശം ലഭിക്കും. ഡെപ്പോസിറ്റ് തുക തീരുന്ന മുറയ്ക്ക് വീണ്ടും ചാര്‍ജ്ജ് ചെയ്യാം.
ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള 400 ടോള്‍ പ്ലാസകളിലും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ദിവസേന ടോള്‍ നല്കി ദേശീയപാതയിലൂടെ പോകുന്നവര്‍ക്ക് ഫാസ്റ്റാഗ് സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് ദേശീയപാത അതോറിറ്റി കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: