മൂന്നുവര്‍ഷം മുമ്പുവരെ, രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍, കൂടുതലും ഗ്രാമനിവാസികളും പിന്നെ കുറച്ച് നഗരപ്രദേശങ്ങളിലുള്ളവരും അവരുടെ പ്രഭാതകൃത്യങ്ങളെക്കുറിച്ച് വല്ലാതെ വേവലാതിപ്പെട്ടിരുന്നില്ല; പ്രത്യേകിച്ചും പുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം കണ്ടെത്തുകയാണ് അവര്‍ ചെയ്തിരുന്നത്.
വൃത്തിയെക്കുറിച്ചോ തങ്ങളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചോ അവര്‍ ഉത്കണ്ഠപ്പെട്ടില്ല. കുട്ടികളെ വലിയ അപകടങ്ങളിലേക്കാണ് രക്ഷിതാക്കള്‍ നയിച്ചിരുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടോടെ രാജ്യത്തൊട്ടാകെ പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള ശുചിത്വ ഭാരത ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെ ഈ കാര്യങ്ങളിലെല്ലാം ഗണ്യമായ മാറ്റം വന്നു. കാലങ്ങളായി ജീവിതത്തിന്റെ ഭാഗമായിരുന്ന വെളിയിട വിസര്‍ജ്ജനം ഈ കാലയളവില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.
സാര്‍വ്വത്രിക പൊതുശുചിത്വം എന്നത് ഇന്ത്യയുടെ വികസന അജണ്ടയുടെ കാതലാണ്. 2014 വരെ 39 ശതമാനം ജനങ്ങള്‍ക്കു മാത്രമേ സുരക്ഷിതമായ പൊതുശുചിത്വ സൗകര്യങ്ങള്‍ പ്രാപ്യമായിരുന്നുള്ളൂ. ശുചിത്വഭാരത ദൗത്യം മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍, അഞ്ചു സംസ്ഥാനങ്ങളിലായി ഇരുന്നൂറോളം ജില്ലകളിലെ 2.4 ലക്ഷം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഒന്നര ലക്ഷം ഗ്രാമങ്ങള്‍ ഖര, ദ്രവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശുചിത്വസൂചകത്തിന്റെ അടിസ്ഥാനത്തിലുള്ള നിലവാരത്തിലേക്കും സ്വയം എത്തിയിരിക്കുന്നു.
പൊതുശുചിത്വത്തിലെ മികവ് കുടുംബങ്ങളില്‍ വലിയ സാമ്പത്തിക മിച്ചവും നല്കുന്നു. പൊതുശുചിത്വം മെച്ചപ്പെടുത്തുന്നതിന് നിക്ഷേപിക്കുന്ന ഓരോ രൂപയിലും ഫലത്തില്‍ 4.30 രൂപയാണ് ലാഭിക്കുന്നത് എന്ന് ശുചിത്വ ഭാരത ദൗത്യത്തിന്റെ ലാഭവശത്തേക്കുറിച്ച് യൂനിസെഫ് അടുത്തയിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ശരാശരി 430 ശതമാനമാണ് ലാഭഗുണ അനുപാതം എന്നത് ‘ഒരു വശത്ത് കുടുംബങ്ങളുടെയും ഗവണ്മെന്റിന്റെയും ചെലവും കുറയ്ക്കുകയും മറുവശത്ത് പൊതുശുചിത്വം മെച്ചപ്പെടുത്തുന്നതിലൂടെ സാമ്പത്തിക നേട്ടം പ്രോല്സാഹിപ്പിക്കുകയുംചെയ്യുന്നു’ എന്ന് പഠനം കണ്ടെത്തുന്നു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
ഇതിനുപുറമേ, പൂര്‍ണമായും വെളിയിട വിസര്‍ജ്ജന മുക്തമായ സമൂഹങ്ങളില്‍ ശരാശരി കുടുംബം മരുന്നിനു ചെലവഴിച്ചിരുന്നതില്‍ പ്രതിവര്‍ഷം 50,000 രൂപയോളം ലാഭിക്കുന്നു, സമയവും ലാഭിക്കുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍നിന്നായി പതിനായിരം ഗ്രാമീണ ഭവനങ്ങളെ പ്രാതിനിധ്യ സ്വഭാവത്തോടെ എടുത്താണ് പഠനം നടത്തിയത്.
85 ശതമാനം കുടുംബാംഗങ്ങളും ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയത്. പൊതുശുചിത്വം കുടുംബതലത്തില്‍ ഉണ്ടാക്കിയ സാമ്പത്തിക ഫലപ്രാപ്തി അളക്കാനാണ് സര്‍വേ നടത്തിയത്.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ 1,40,000 കുടുംബങ്ങളില്‍ നടത്തിയ സ്വതന്ത്ര സര്‍വേയില്‍ കണ്ടെത്തിയത് ‘കുടുംബാടിസ്ഥാനത്തില്‍ ശൗചാലയം ഉപയോഗിക്കുന്നവരുടെ എണ്ണം 91 ശതമാനമായി’ എന്നാണെന്ന് ജല-പൊതുശുചിത്വ മന്ത്രാലയം സെക്രട്ടറി പരമേശ്വരന് അയ്യര്‍ പറയുന്നു.
എല്ലാവര്ക്കും പ്രാപ്യവും സുരക്ഷിതവുമായ ശൗചാലയങ്ങള്‍ ഗ്രാമീണ ജീവിതത്തില്‍ വലിയ ഗുണപരമായ മാറ്റത്തിനു വഴിയൊരുക്കുന്നു, പ്രത്യേകിച്ചും ഇരുട്ടില്‍ വെളിയിടങ്ങളില്‍ വിസര്‍ജ്ജനം നടത്താന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ക്ക് മാനസിക പീഡനത്തില്‍നിന്ന് മുക്തി നേടാന്‍ കഴിഞ്ഞു. അവരുടെ സുരക്ഷയും ഭദ്രതയും അഭിമാനവും സംരക്ഷിക്കപ്പെടുന്നു.
ത്വരിത പ്രചാരണ പരിപാടിയായ ‘ശുചിത്വം തന്നെ സേവനം’ ദൗത്യം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ശൗചാലയങ്ങളും ബസ്സ്റ്റാന്റുകളും സിനിമാ ശാലകളും റെയില്‍വേസ്റ്റേഷനുകളും പൊതു ഹാളുകളും മറ്റും വൃത്തിയാക്കുന്നതുപോലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഒക്ടോബര്‍ രണ്ടിലെ ശുചിത്വഭാരത ദിവസത്തിലൂടെ ഈ പ്രചാരണ പരിപാടി മൂര്‍ധന്യത്തിലെത്തും.
വെളിയിട വിസര്‍ജ്ജനമുക്ത നഗരങ്ങള്‍ക്കുവേണ്ടിയുള്ള നിലവിലെ ശ്രമങ്ങള്‍ക്കപ്പുറം, മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂടെ മണ്ണിനും പുഴയ്ക്കും ക്ഷതമേല്ക്കാത്ത സുരക്ഷിത നഗര പരിസ്ഥിതിക്കുവേണ്ടിയുള്ള യത്നങ്ങള്‍ മുന്നോട്ടു പോയിരിക്കുന്നു. എല്ലാ ദിവസവും വന്‍തോതില്‍, 1.7 ദശലക്ഷം ടണ്‍ മാലിന്യമാണ് ഇന്ത്യ ഉദ്പാദിപ്പിക്കുന്നത്.
ഏകദേശം 78 ശതമാനത്തോളം മാലിന്യം (മനുഷ്യവിസര്‍ജ്ജ്യവും മറ്റും കലര്‍ന്ന വെള്ളവും) സംസ്കരിക്കപ്പെടുന്നില്ലെന്നു മാത്രമല്ല അത് പുഴകളിലും ഭൂഗര്‍ഭ ജലത്തിലും കലരുന്നു; ശരിയായ സംസ്കരണ സംവിധാനങ്ങളുടെ അഭാവത്തില്‍. രോഗവാഹികളായ അണുക്കള്‍ ആരോഗ്യത്തിന് ഭീഷണിയാകുന്നു.
നേരത്തേയുള്ള അയഞ്ഞ പരിപാടികള്‍ പോലെയല്ലാതെ, 12 ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിലൂടെ വെളിയിട വിസര്‍ജ്ജന മുക്ത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനുള്ള അതിവേഗ പദ്ധതിയാണ് ശുചിത്വഭാരത ദൗത്യത്തിന്റെ കാതല്‍.
ശീലങ്ങളിലെ മാറ്റം ഉള്‍പ്പെടുന്ന പ്രയാസമേറിയതും സമയമെടുക്കുന്നതുമായ ശ്രമമാണിത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ജില്ലാ മജിസ്ട്രേട്ടുമാരും വില്ലേജധികാരികളുമൊക്കെയാണ് ഇത് നടപ്പാക്കുന്നത്.
ബഹുജന മാധ്യമങ്ങളിലൂടെ വെളിയിട വിസര്‍ജ്ജനം രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കുറിച്ച് പ്രശസ്തരുടെ വാചകങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു വഴിയും ശീലങ്ങളിലെ മാറ്റം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയും.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും പംക്തികാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: