തൃശൂര്‍: ചൂട് കടുക്കുമ്പോള്‍ ദാഹം അകറ്റാന്‍ വേണ്ടി ജ്യൂസ് കഴിക്കുന്നതാണ് പതിവ്. ജ്യൂസ് ഒരു തവണ കുടിച്ചാല്‍ വീണ്ടും കുടിക്കണമെന്നുള്ള തോന്നല്‍ ഉണ്ടാക്കുന്ന തരത്തില്‍ സ്വാദിലും നിറത്തിലും മണത്തിലുമാണ് ജ്യൂസുകളുടെ കച്ചവടം. ജ്യൂസില്‍ നിന്നും ചെറിയ ലഹരിയും ലഭിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരങ്ങള്‍. ആരോഗ്യത്തിന് ഹാനികരമായ സൂപ്പര്‍ ഗ്ലോ എന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. പാതയോരങ്ങളില്‍ അനധികൃതമായി നടക്കുന്ന ജ്യൂസ് കടകളിലാണ് വ്യാപകമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. നിറത്തിനും മണത്തിനും വേണ്ടിപോലും ലായനി രൂപത്തിലുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. യൂവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്. അടുത്താകാലം വരെ മധുരവും രുചിയും കൂട്ടാന്‍ സാക്രിന്‍, ഡെല്‍സിന്‍ എന്നീരാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവയുടെ പ്രധാന വിപണനകേന്ദ്രം മാംഗ്ലൂരാണ്. മത്സ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഐസും ശീതളപാനിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കരിമ്പിലും
എട്ടിന്റെ പണി
പാതയോരങ്ങളിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ലോഡുകണക്കിന് കരിമ്പാണ് കരിമ്പാണ് ഇടനിലക്കാര്‍ കേരളത്തിലെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികളെ മുന്‍ നിര്‍ത്തി വില്‍പ്പന നടത്തുന്നത്. ദേശീയപാതയോരങ്ങളാണ് ഇവരുടെ പ്രധാന താവളങ്ങള്‍. ഓരോ കരിമ്പ് ജ്യൂസ് വില്‍പ്പനശാലകളിലും 5000 രൂപയുടെ വരെ ജ്യൂസ് വില്‍പ്പന നടക്കുന്നുണ്ട്. കരിമ്പ് ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരം കുറഞ്ഞതാണ്.
അനധികൃത വില്‍പ്പന
പാതയോരങ്ങളിലെ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അനധികൃതമായി. കോഴിക്കോടന്‍ കുലിക്കിസര്ബത്ത്, കരിമ്പ്, തണ്ണിമത്തന്‍ജ്യൂസ്, സംഭാരം വില്‍പ്പനശാലകളാണ് പാതയോരങ്ങളുടെ പലഭാഗങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സൂപ്പര്‍ ഗ്ലോ
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ ആദ്യമായാണ് രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രോ പ്ലേറ്റിംഗിന് ഉപയോഗിക്കുന്ന സൂപ്പര്‍ ഗ്ലോ ഹൈഎഫിഷ്യന്‍സി ഇലക്ട്രോപ്ലേറ്റിംഗ് ഫോര്മുലേഷന് എന്ന രാസവസ്തുവാണ് തണ്ണിമത്തന് ജ്യൂസില്‍ അടക്കം ഉപയോഗിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ പൂശുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയ ലായനിയാണ് സൂപ്പര്‍ഗ്ലോ. പഞ്ചസാരയുടെ ഇരട്ടി മധുരവും അല്‍പ്പനം ലഹരിയും ഇതിലുണ്ട്.
രോഗം സൗജന്യം
രാസവസ്തുക്കള്‍ ചേര്‍ത്ത പാനിയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്നത് രോഗങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനാണ് സാദ്ധ്യത. ഭക്ഷ്യവിഷബാധ, വൃക്കരോഗം, ആസ്തുമ, അലര്‍ജി രോഗങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സറടക്കം പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: