തൃശൂര്‍: ജില്ലയില്‍ കഴിഞ്ഞദിവസം പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട്. സംഭവത്തിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന സംശയം ബലപ്പെടുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെറുതുരുത്തി ആറ്റൂരില്‍ നിന്നും തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് പരിസരത്തുനിന്നുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
ആറ്റൂര്‍ കമ്പനിപ്പടിയില്‍ നിന്നുമാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര് പിടിയിലായത്. കുന്നംകുളം സ്വദേശി ജോയി, ചേലക്കര സ്വദേശി റഷീദ്, ആറ്റൂര്‍ സ്വദേശി മുജീബ് റഹ്മാന് എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് സി.ഐ. – കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കള്ളനോട്ടുമായി ഇവരെ പിടികൂടിയത്.
രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ചാവക്കാട് ടൗണില്‍ വാഹന പരിശോധനയ്ക്കിടെയാണ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൂടി ആറ്റൂരില്‍ നിന്ന് പിടിച്ചെടുത്തത്. 2000, 500, 100 രൂപാ നോട്ടുകളുടെ കള്ളനോട്ടുകളുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന മാഫിയകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് ഇതുസംഭവിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.
പിടിയിലായ റഷീദാണ് പ്രധാന ആസൂത്രകനെന്ന നിഗമനത്തിലാണ് പോലീസ്. ആറ്റൂരിലുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയയാളാണ് റഷീദ്. ബാംഗ്ലൂരില്‍ ബിസിനസ്സ് ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
രാത്രികാലങ്ങളില്‍ മാത്രമാണ് ആറ്റൂരിലെ വീട്ടില്‍ വരാറുള്ളത്. അടുത്തകാലത്ത് സ്ഥിരമായി വരാറുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. പലപ്പോഴും രണ്ടായിരത്തിന്റെ നോട്ടുകളാണ് സമീപത്തെ കടകളില്‍ നല്‍കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: