തൃശൂര്‍: കെഎസ്ആര്‍ടി സി സ്റ്റാന്‍ഡില്‍ ലോ ഫ്ളോര്‍ ബസ് തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി വൈദ്യുതി പോസ്റ്റും, ഓട്ടോറിക്ഷകളും ഇടിച്ച് തകര്‍ത്തു. അപകടത്തില്‍ ഒരാളുടെ കൈവിരല്‍ അറ്റു. ഡ്രൈവറുടെ അനാസ്ഥയില്‍ ഒഴിവായത് വന്‍ ദുരന്തം.
കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്ക് പോകാനായി നിറയെ യാത്രക്കാരെ കയറ്റിയ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രൈ വര് ഇറങ്ങിപ്പോയി പരിശോധിക്കുന്നതിനിടയിലാണ് അപകടം.
സ്റ്റാന്‍ഡിന് സമീപത്തെ പോപ്പുലര്‍ റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും സമീപത്തെ വൈദ്യുതി പോസ്റ്റുമാണ് ബസിടിച്ച് തകര്‍ത്തത്.
ദേഹത്തേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണാണ് മൊബൈല്‍ ഫോണ്‍ വിളിച്ച് നില്‍ക്കുകയായിരുന്ന യാത്രക്കാരന്റെ കൈവിരല്‍ അറ്റത്. ഇടതു കൈപ്പത്തിയിലെ നാല് കൈവിരലുകള്‍ അറ്റുതൂങ്ങിയ നിലയില്‍ പരിക്കേറ്റ മണ്ണുത്തി സ്വദേശി രാമചന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ബസ് സ്റ്റാന്റില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്കകമാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബസ് പുറകോട്ടേക്കെടുത്ത് ഗാരേജിന് സമീപം നിര്‍ത്തിയിടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തകരാര്‍ പരിശോധിക്കാന്‍ ബസില്‍ നിന്നിറങ്ങി മിനിട്ടുകള്‍ക്കം ബസ് തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം ബസില്‍ യാത്രക്കാരുണ്ടായിരുന്നു.
പോപ്പുലര്‍ റോഡിലെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങുന്നതിനിടെ ഡ്രൈവര്‍ ഓടിക്കയറി ബസിന്റെ എന്ജിന് ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മുളങ്കുന്നത്തുകാവ് സ്വദേശി രാധാകൃഷ്ണന്, പുത്തൂര്‍ സ്വദേശി രാജേശഖരന്, പട്ടിക്കാട് സ്വദേശി ഡെനി, ചിയ്യാരം സ്വദേശി രുദ്രന് എന്നിവരുടെ ഓട്ടോറിക്ഷകളിലാണ് ലോ ഫ്ളോര്‍ ബസിടിച്ചത്. സംഭവമറിഞ്ഞ് ട്രാഫിക് പോലീസ് സ്ഥലത്തെത്തി. ബസിന്റെ എന്‍ജിന്റെ എയര്‍ സംവിധാനം തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: