പാലപ്പിള്ളി: ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീര്‍ത്ത പാലം നാശത്തിന്റെ വക്കില്‍. 1921 ല്‍ പാലപ്പിള്ളിയേയും കാരിക്കുളത്തേയും ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. റബര്‍ തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ വനഭൂമി വിദേശകമ്പനിക്ക് പാട്ടത്തിന് നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് കമ്പനി കുറുമാലിപ്പുഴക്ക് കുറുകെ പാലപ്പിള്ളിയേയും കാരികുളത്തേയും ബന്ധിപ്പിച്ച് പാലവും റോഡും നിര്‍മ്മിച്ചത്.
ബ്രിട്ടീഷുകാര്‍ 1905 ല്‍ ആണ് പാലപ്പിള്ളിയില്‍ റബ്ബര്‍ പ്ലാന്റേഷന് ആരംഭിച്ചത്. അന്ന് പാലപ്പിള്ളിയിലും പുതുക്കാടുമായി 1100 ഏക്കര്‍ മാത്രമാണ് വെച്ച് പിടിപ്പിച്ചത്. തുടര്‍ന്നാണ് ചിമ്മിനി, എച്ചിപ്പാറ, വലിയകുളം, കാരികുളം, എലിക്കോട്, കുണ്ടായി, ചക്കിപറമ്പ് മുതല്‍ ചൊക്കന വരെ വ്യാപിപ്പിച്ചത്. കാരികുളം, കുണ്ടായി, ചക്കിപറമ്പ്, ചൊക്കന എന്നിവിടങ്ങളില്‍ നിന്നും പാലപ്പിള്ളിയിലേക്ക് എത്താന്‍ പണി കഴിപ്പിച്ചതാണ് ഈ പാലം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം സംരക്ഷിക്കപ്പെടണം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ കെട്ടി ഉയര്‍ത്തിയ തൂണില്‍ ഉരുക്ക് ബീമുകള്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണം കഴിഞ്ഞ് ഒരു നൂറ്റാണ്ട് ആയെങ്കിലും പാലത്തിന് കാര്യമായ അറ്റകുറ്റപണികളുടെ ആവശ്യം വന്നിട്ടില്ല.
മല വെള്ളപാച്ചിലുകളെ പോലും അതിജീവിച്ച പാലത്തിന്റെ തൂണുകള്‍ തകര്‍ക്കുന്ന നിലയില്‍ വളര്‍ന്ന മരമാണ് ഭീഷണിയായിട്ടുള്ളത്. സ്വകാര്യ ബസുകളും ഭാരവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. എച്ചിപ്പാറ, പാലപ്പിള്ളി, വേലൂപ്പാടം എന്നീ സ്ഥലങ്ങളില്‍ നിന്ന് കോടാലിക്ക് എത്തുവാനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്.
തൂണുകളിലെ വേരുകളും മരങ്ങളും നീക്കി സംരക്ഷിച്ചാല്‍ പാലം ഇനിയും നൂറ്റാണ്ടുകള്‍ നിലനില്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: