ക്വിറ്റോ: ലയണല്‍ മെസിക്ക് അരാധകര്‍ മിശിഹയെന്ന വിശേഷണം ചാര്‍ത്തി നല്‍കുന്നത് വെറുതെയാണോ. എല്ലാം തീര്‍ന്നെന്ന് കരുതിയിടത്ത് നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ കെട്ടുകെട്ടിച്ച മെസിപ്പടയുടെ പ്രകടനത്തെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. മെസിയുടെ ഹാട്രിക് മികവില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് അര്‍ജന്റീന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
ആദ്യ പകുതില്‍ 2-1ന് മുന്നിട്ട് നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരുവട്ടം വട്ടംകൂടി ഇക്വഡോര്‍ വലകുലുക്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സമനില പോലും പുറത്തേക്കുള്ള ചൂണ്ടുവിരലായേക്കാമായിരുന്ന മത്സരത്തില്‍ 11, 18, 62 മിനിറ്റുകളിലാണ് മെസിമാജിക് ഫുട്ബോള്‍ ലോകം ശരിക്കും കണ്ടത്.
ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീലും ഉറുഗ്വെയും നേരത്തെ തന്നെ ലോകകപ്പ് കളിക്കാനുള്ള ടിക്കറ്റ് നേടിയിരുന്നു. ഇരുടീമുകള്‍ക്കും പിന്നില്‍ മൂന്നാമതായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. ബ്രസീലിന് 41 പോയിന്റ്, ഉറുഗ്വയ്ക്ക് 31 പോയിന്റ്, അര്‍ജന്റീനയ്ക്ക് 28 പോയിന്റ് എന്നിങ്ങനെയാണ് പോയിന്റ് പട്ടിക.
മേഖലയിലെ മറ്റ് മത്സരങ്ങളില്‍ ബ്രസീല്‍ ചിലിയേയും ഉറുഗ്വ ബൊളീവിയയേയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ചിലിയെ തോല്പിച്ചത്. ഉറുഗ്വ ബൊളീവിയയെ തോല്‍പിച്ചതാകട്ടെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും. അര്‍ജന്റീന ഇക്വഡോറിനെ തോല്പിച്ചതാനാല് ജയം അനിവാര്യമായിരുന്ന പെറുവിന് പക്ഷേ, ബോളീവിയയോട് സമനില (1-1) വഴങ്ങേണ്ടി വന്നു. പ്ലേഓഫില്‍ ന്യൂസിലാന്‍ഡിനോടായിരിക്കും പെറു മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: