കൊല്ലം: രാഷ്ടീയകേരളത്തിന്റെ അലകും പിടിയും മാറ്റുന്ന ഐതിഹാസികമായ ജനരക്ഷായാത്ര 15ന് ജില്ലയില്‍ പര്യടനം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ജില്ലാ അതിര്‍ത്തിയായ ഏനാത്ത് യാത്രയ്ക്ക് വരവേല്പ് നല്‍കും. 12ന് കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തെ കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും അഭിവാദ്യം ചെയ്യും. കൊട്ടാരക്കര മണ്ഡലത്തിലെ കാല് ലക്ഷം പ്രവര്‍ത്തകരാണ് ജില്ലയിലെ ആദ്യ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം വാഹനജാഥയായി യാത്ര കുണ്ടറയിലെത്തും. ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ സ്മൃതികേന്ദ്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത് ഉച്ചയ്ക്ക് 2.30ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇളമ്പള്ളൂര്‍ മൈതാനത്തുനിന്ന് പദയാത്ര ആരംഭിക്കും. കേന്ദ്ര രാജ്യരക്ഷാവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, എംപി റിച്ചാര്‍ഡ് ഹേ തുടങ്ങിയ നേതാക്കള്‍ യാത്രയില്‍ അണിനിരക്കും. കൊട്ടാരക്കര, ഇരവിപുരം, കൊല്ലം ഒഴിച്ചുള്ള എട്ട് നിയമസഭാമണ്ഡലങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ യാത്രയെ അനുഗമിക്കും. പതിനാല് കിലോമീറ്റര്‍ പിന്നിട്ട് യാത്ര പീരങ്കി മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തിലേക്ക് എത്തിച്ചേരും. യാത്ര എത്തുംമുമ്പുതന്നെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിമാരായ സുജിത് സുകുമാരന്‍, ജി. ഗോപകുമാര്‍, വൈസ്പ്രസിഡന്റ് എന്‍. ചന്ദ്രമോഹന്, മീഡിയാസെല് കണ്‍വീനര്‍ സി. തമ്പി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: