ന്യൂദല്‍ഹി: കൊളംബിയയോട് കഴിഞ്ഞ ദിവസം പൊരുതിത്തോറ്റ ഇന്ത്യ ഇന്ന് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തിന്. എതിരാളികള്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന. ആദ്യ മത്സരത്തില്‍ അമേരിക്കയോട് 3-0ന് തോറ്റ ഇന്ത്യ രണ്ടാം കളിയില്‍ 2-1നാണ് കൊളംബിയയോട് കീഴടങ്ങിയത്. ഈ മത്സരത്തില്‍ ജീക്സണ് സിങ് അടിച്ച ഗോള്‍ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഒരു ഗോൡന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യ സമനില നേടിയത്. എന്നാല്‍ സമനില നേടിയതിന്റെ ആഹ്ലാദത്തില്‍ ഒരു നിമിഷം പ്രതിരോധം മറന്നതോടെയാണ് അര്‍ഹതപ്പെട്ട സമനില ഇന്ത്യക്ക് നഷ്ടമായത്. തങ്ങളേക്കാള്‍ എത്രയോ അനുഭവസമ്പത്തുള്ള കൊളംബിയക്കെതിരെ ഒരു ഗോള്‍ നേടാനായത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നല്‍കും. രാഹുലും അമര്‍ജിത് സിങ്ങും, നമിത് ദേശ്പാണ്ഡെയും റഹിം അലിയും അന്‍വര്‍ അലിയും അടങ്ങുന്ന ഇന്ത്യ കൊളംബിയക്കെതിരെ ഉജ്ജ്വലമായ പ്രകടനമാണ് നടത്തിയിരുന്നത്. അത്തരത്തിലൊരു പ്രകടനം പുറത്തെടുത്ത് ഘാനയെ കീഴടക്കി ചരിത്രവിജയം നേടുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
ആദ്യകളിയില്‍ കൊളംബിയയെ 1-0ന് തോല്‍പ്പിച്ച ഘാന രണ്ടാം മത്സരത്തില്‍ അമേരിക്കയോട് ഇതേ മാര്‍ജിനില്‍ തോറ്റു. ഇന്ന് ഇന്ത്യക്കെതിരെ ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാനാകും ആഫ്രിക്കന്‍ കരുത്തരുടെ ശ്രമം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അമേരിക്ക കൊളംബിയയെ നേരിടും. മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം. രണ്ട് കളികളും രാത്രി എട്ടിനാണ്.
ഗ്രൂപ്പ് ബിയില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പരാഗ്വെ തുര്‍ക്കിയെ നേരിടും. വൈകിട്ട് 5ന് മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂദല്‍ഹിയില്‍ ഇതേ സമയത്ത് നടക്കുന്ന മറ്റൊരു കളിയില്‍ മാലി ന്യൂസിലാന്‍ഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: