ലിസ്ബണ്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമില്ലാത്ത ഒരു ലോകകപ്പ് ഫുട്ബോളിനെപ്പറ്റി ആരാധകര്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? അങ്ങനെയായിരുന്നു മെസ്സിയുടെ അര്‍ജന്റീനയുടെയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെയും അവസ്ഥ. എന്നാല്‍ ഇതിനെല്ലാം ഉത്തരം ഇന്നലെ പുലര്‍ച്ചെ കിട്ടി. രണ്ട് താരങ്ങളുടെയും ടീമുകള്‍ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഫ്രാന്‍സും യോഗ്യത സ്വന്തമാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്സ് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കില്ല. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായതാണ് കാരണം.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ ഇക്വഡോറിനെ കശാപ്പുചെയ്തായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തത്. അവസാന മത്സരം വരെ ഗ്രൂപ്പില്‍ ഒന്നാമതായിരുന്ന സ്വിറ്റ്സര്‍ലന്‍ഡ് ഈ തോല്‍വിയോടെ പ്ലേ ഓഫ് കളിക്കേണ്ട ഗതികേടിലുമായി. കളിയുടെ 41-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്. ജോരൗവാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് എതിരാളികള്‍ക്ക് ലീഡ് നല്‍കിയത്. പിന്നീട് 57-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ട് ടീമുകള്‍ക്കും 10 കളികളില്‍ നിന്ന് 27 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തിലാണ് പോര്‍ച്ചുഗല്‍ റഷ്യന്‍ ടിക്കറ്റ് നേടിയത്.
ഗ്രൂപ്പ് എയില്‍ ബെലാറസിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ടിക്കറ്റ് നേടിയത്. ഫ്രാന്‍സിന് വേണ്ടി 27-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും 33-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡും ഗോള്‍ നേടിയപ്പോള്‍ ബെലാറസിന്റെ ആശ്വാസഗോള്‍ 44-ാം മിനിറ്റില്‍ സരോകയുടെ വക.
മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് 2-0ന് സ്വീഡനെ പരാജയപ്പെടുത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതോടെയാണ് റോബനും കൂട്ടരും യോഗ്യത നേടാതെ പുറത്തായത്.
ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ നേരത്തെ യോഗ്യത നേടിയ െബല്‍ജിയം തകര്‍പ്പന്‍ ജയം നേടി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സൈപ്രസിനെ കീഴടക്കി.
ചെല്‍സി താരം ഈഡന് ഹസാര്‍ഡ് രണ്ട് ഗോളുകള്‍ നേടി. ഹസാര്‍ഡിന്റെ സഹോദരന് തോര്‍ഗന്‍ ഹസാര്‍ഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കു എന്നിവരുടെ വകയാണ് അവരുടെ മറ്റു ഗോളുകള്‍. ജിബ്രാള്‍ട്ടറിനെ ഇതേ മാര്‍ജിനില്‍ തകര്‍ത്ത ഗ്രീസ് പ്ലേ ഓഫിന് അര്‍ഹത നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: