കൊട്ടാരക്കര: ക്ഷേത്രങ്ങളില്‍ എത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീയും സഹായിയും കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി.
ചവറ പന്മന മേക്കാട് ചിറ്റൂര്‍ പള്ളത്ത് പടീറ്റതില്‍ വീട്ടില്‍ സുഷമ (50), കൂടെ താമസിച്ചു വരുന്ന സഹായി അബ്ദുല്‍ അസീസ് (കുഞ്ഞുമോന് 49) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍’ഭക്തജന തിരക്കിനിടയില്‍ സ്വര്‍ണ്ണാഭരണം കവരുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പ്രശസ്ത ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ കച്ചവടമാണ് ഇവരുടെ ജോലി. തിരക്കുള്ള സമയത്ത് മാന്യമായി വേഷം ധരിച്ച് കുട്ടികളുമായി എത്തുന്ന അമ്മമാരുടെ പിന്നില്‍ തിരക്ക് ഉണ്ടാക്കി കുട്ടികളുടെ കാല്‍ത്തളയും പാദസരവും അരഞ്ഞാണവും മോതിരവും അമ്മമാരുടെ മാലയും കവരും.
തൃശ്ശൂര്‍ ചാവക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട കേസിലും നിരവധി മാലപൊട്ടിക്കല്‍ കേസിലും പ്രതിയായി ഇപ്പോള്‍ കായംകുളം കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന ചില്ല് ശ്രീകുമാര്‍ സുഷമയുടെ മൂത്ത മകനാണ്. മകന്റെ കേസില്‍ അപ്പീല്‍ പോകുന്നതിന് പണം ഉണ്ടാക്കാനാണ് അമ്പലങ്ങളിലും മറ്റും മോഷണം നടത്തി വന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര ഡിവൈഎസ്പി ജെ. ജേക്കബ്ബ്, സിഐ ഒ.എ. സുനില്‍, എസ്ഐ എസ്. അരുണ്‍, വനിതാ സിപിഒ ജിജി മോള്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ ബിനോജ് എസ്, ഗ്രേഡ് എസ്ഐ ശിവശങ്കരപിള്ള, എഎസ്ഐമാരായ എ.സി. ഷാജഹാന്, ബി. അജയകുമാര്‍, എസ്സിപിഒമാരായ ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: