ന്യൂദല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ.നിയമ കമ്മീഷന് രൂപീകരിച്ച എട്ടംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പ്രോഗ്രസീവ് യുണിഫോം സിവില്‍ കോഡ് എന്ന പേരില്‍ നിയമ നിര്‍മ്മാണം നടത്താനാണ് ശുപാര്‍ശ
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രാജ്യം സജ്ജമായെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വിവാഹത്തിനും സ്വത്തവകാശത്തിനും ഒറ്റ നിയമം വേണം. ഓരോ മത വിഭാഗങ്ങള്‍ക്കും വ്യത്യസ്ത വിവാഹ നിയമം എന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിയ്ക്കണം.
നിയമ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ബി.എസ് ചൗഹാനാണ് റിപ്പോര്‍ട്ട് കൈമാറിയത്.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രാജ്യം സജ്ജമായോ എന്ന് പരിശോധിയ്ക്കുകയും അതിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിയ്ക്കുകയുമായിരുന്നു മുഖ്യ ചുമതല. ഒരു വര്‍ഷത്തോളം സമിതി നടത്തിയ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മതലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യത കല്‍പ്പിയ്ക്കുന്ന നിയമ നിര്‍മ്മാണത്തിനാണ് ശുപാര്‍ശ. വിവാഹത്തിനും സ്വത്തവകാശത്തിനും വ്യത്യസ്ത നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നത് വലിയ സാമൂഹ്യ വിപത്തുകള്‍ക്ക് കാരണമാകുന്നതായും സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
നിയമ കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ശുപാര്‍ശകള്‍ സഹിതം കേന്ദ്രസര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: