കേരളം അനവധി യാത്രകളെ സ്വാഗതം ചെയ്തിട്ടുണ്ട്. മതപരമായും രാഷട്രീയമായും സാംസ്കാരികമായും പാരിസ്ഥിതികമായും അനവധി കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രമുഖരും പ്രമുഖരാകുവാന് വേണ്ടിയും തെക്കുനിന്ന് വടക്കോട്ടും കിഴക്കോട്ടും ദിക്ക് നോക്കാതെയും യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ അജണ്ടാ ക്രമത്തില്‍ നടത്തിയിട്ടുള്ള യാത്രകളൊക്കെ തെരഞ്ഞെടുപ്പ് മുന്പില് കണ്ടുകൊണ്ടുള്ള വെറും നാടകങ്ങളായിരുന്നുവെന്ന് നാം തിരിച്ചറിഞ്ഞതാണ്. അന്നൊന്നും പക്ഷെ കാണാന്‍ കഴിയാത്ത തരത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാത്രയ്ക്ക് നേരെ പ്രതിപക്ഷവും ഭരണപക്ഷവും വിളറിപിടിച്ച് പരസ്പരബന്ധമില്ലാത്ത രീതിയില്‍ ഉച്ചത്തില്‍ അലറി വിളിക്കുന്നത് എന്തിന്? സൗഹാര്‍ദ്ദത്തിന്റെ സന്ദേശവാഹകനായ കുമ്മനം രാജശേഖരനെ ഭയക്കുന്നത് ആരാണ്? സമഭാവനയോടെ സമത്വത്തിനു വേണ്ടി എല്ലാവര്ക്കും ജീവിക്കണം എന്ന മഹത്തായ സന്ദേശത്തെ അന്ധമായി എതിര്‍ക്കുന്നത് ആരാണ്? മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ അസ്വസ്ഥതയുടെയും അസഹിഷ്ണുതയുടെയും കരിനിഴല്‍ പടര്‍ത്തുന്നതെന്തിന്?
കണ്ടിറങ്ങിയ സിനിമാക്കഥപോലെ മനുഷ്യമനസ്സില്‍നിന്ന് പടിയിറങ്ങിപ്പോയ കാലഹരണപ്പെട്ട ഇസങ്ങളുടെ പട്ടികയില്‍ ഒരു പ്രസ്ഥാനംകൂടി കൊഴിഞ്ഞുവീഴാന്‍ പോകുന്നതിന്റെ ലക്ഷണമായി മാത്രമേ ഇതിനെ നോക്കികാണാന്‍ പറ്റൂ. ആസന്ന മൃത്യുവിന്റെ ബാഹ്യസ്പുരണം ‘കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊന്നതും നീയേ’ എന്ന് പറഞ്ഞതുപോലെ തുടക്കം കുറിച്ചടത്തുതന്നെ അതിന്റെ അവസാനവും എന്നത് യാദൃശ്ചികമാകാം. പിണറായി വിജയനും അച്യുതാനന്ദനും വി. എം. സുധീരനും രമേശ് ചെന്നിത്തലയും തുടങ്ങി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പലരും യാത്രനടത്തിയപ്പോള്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചില്ല. പക്ഷെ കുമ്മനം യാത്ര നടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് കലിബാധിതനായ നളനെപ്പോലെ ‘ഊണിനാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്പ്പോലും ഇല്ലാതെയായി’യെങ്കില്‍ കുറ്റം കുമ്മനത്തിന്റെയല്ല. ജനരക്ഷായാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം ഇരുമുന്നണികളെയും അകാരണമായ ഭീതിയിലാഴ്ത്തി എന്നതാണ് സത്യം.
നാളിതുവരെ ന്യൂനപക്ഷ സംരക്ഷകരെന്നും മതനിരപേക്ഷതയെന്നും തൊഴിലാളി സ്നേഹമെന്നും മറ്റും പറഞ്ഞ് പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയും ന്യൂനപക്ഷങ്ങളെയും അദൃശ്യവേലികെട്ടി തളച്ചിട്ടിരിക്കുകയായിരുന്നു. ഇവരെയൊക്കെ പിടിച്ചുനിര്‍ത്തുവാന്‍ ആവനാഴിയിലെ അവസാനത്തെ അടവും പുറത്തെടുത്തുകൊണ്ടിരിക്കുകയാണ് വിപ്ലവപ്രസ്ഥാനനായകന്മാര്. മനുഷ്യക്കുരുതിയുടെ പഴങ്കഥകള്‍ ആവര്‍ത്തിച്ചു പറഞ്ഞ് അണികളെ പ്രകോപിതരാക്കി പിടിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണ് പ്രസ്ഥാനം. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഇവര്‍ക്കാവുന്നില്ല. മതമൗലികവാദികളുടെ ഭീകരവാഴ്ചയ്ക്കും അസമത്വത്തിനും അനീതിക്കും അന്ധമായ രാഷ്ട്രീയ അസഹിഷ്ണുതയ്ക്കും ഭരണവൈകല്യങ്ങള്‍ക്കും നേരെ ശ്രദ്ധ തിരിക്കുവാന്‍ ആകുന്നില്ല. അന്ധമായ രാഷ്ട്രീയ വൈരാഗ്യംകൊണ്ട് തിമിരം ബാധിച്ച മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പൊതുവേദികളെ മലീമസമാക്കി നടത്തുന്ന ജല്പ്പനങ്ങള് നിഷ്പക്ഷമതികളായവരെപ്പോലും അമര്‍ഷം കൊള്ളിക്കുന്നു.
ജനാധിപത്യ തത്വസംഹിതകളെ മാനിച്ചുകൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ബദല്‍ സംവിധാനം കേരളത്തില്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ജനസഞ്ചയം കുമ്മനത്തിന്റെ ജനരക്ഷായാത്രയെ വരവേല്‍ക്കുന്നത്.
ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുക എന്നതായി ചെങ്കൊടിപ്രസ്ഥാനത്തിലെ സ്തുതിപാഠകരുടെ പണി. അഴിമതിയില്‍ മുങ്ങിക്കുളിച്ച് മണ്ണിന്റെയും പെണ്ണിന്റെയും കേസുകളില്‍ മന്ത്രിമാര്‍ രാജിവയ്ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍പ്പോലും വിള്ളല്‍ വീഴുന്നു. അണികളുടെ ചോദ്യത്തിന് മുമ്പില്‍ നേതാക്കന്മാര്ക്ക് നീണ്ട മൗനം മാത്രം.
ഉപഭോഗസംസ്ക്കാരത്തിന് കേരളത്തെ അടിയറവച്ചത് സ്വാതന്ത്ര്യാനന്തര കേരളത്തെ മുന്നോട്ട് നയിക്കുവാന്‍ ഇറങ്ങിപുറപ്പെട്ടവര്‍ തന്നെയാണ്. നമ്മുടെ തനത് വ്യവസായങ്ങള്‍ ചെങ്കൊടിതണലില്‍ അന്യംനിന്നുപോയി. കൊല്ലം മേഖലയെ പാര്‍ട്ടിയെ വളര്‍ത്തിയത് കശുവണ്ടി ഫാക്ടറിയിലെ പട്ടിണിപ്പാവങ്ങളായിരുന്നുവെങ്കില് അവരെ സംഘടിച്ച് ശക്തരാകുവാന്‍ ആഹ്വാനം ചെയ്തവര്‍ സ്വയം ശക്തരായപ്പോള്‍ കൂടെനിന്നവരെ തള്ളിപ്പറയുകയും, കശുവണ്ടി ഫാക്ടറികള്‍ക്ക് പൂട്ടുവീഴുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിനുമേല്‍ പഴിചാരി റബ്ബര്‍ മേഖലയിലെ നശിപ്പിച്ചു. റബ്ബറധിഷ്ഠിത വ്യവസായങ്ങളെ തുടക്കത്തിലെ അട്ടിമറിച്ചു. വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന ആലപ്പുഴയിലെ പരമ്പരാഗത കയര്‍ ഉല്‍പ്പന്നമേഖല സ്തംഭിച്ചു.
നൂറുകണക്കിന് തൊഴില്‍ ദിനങ്ങള്‍ സംഭാവന ചെയ്ത ഓട് ഫാക്ടറികളും ഇഷ്ടികച്ചൂളകളും ചെങ്കൊടി ഭയന്ന് കേരളം വീട്ടു. കണ്ണൂരിന്റെ അഭിമാനമായിരുന്ന നെയ്ത്ത് ശാലകളുടെ തറികള്‍ക്ക് കനത്ത താഴുവീണു. യുവവ്യവസായ സംരംഭങ്ങളെ പാര്‍ട്ടിയുടെ വട്ടക്കൂട്ടില് കെട്ടിയിട്ടു. ഇന്ന് സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ ബിവറേജസും ലോട്ടറിയും പാവം എന്ആര്ഐക്കാരുമാണ്.
കേരളത്തിന്റെ അമിതമദ്യപാനാസക്തിയെ മുതലെടുത്ത് മാനദണ്ഡം പാലിക്കാതെ ദൂരപരിധി കുറച്ചുകൊടുത്ത് ബാറുടമകള്‍ക്ക് ‘ഓശാന’ പാടുകയാണ് സര്‍ക്കാരിന്റെ വക്താക്കള്‍. പാവപ്പെട്ടവന്റെ ലോട്ടറി സ്വപ്നങ്ങള്‍ക്കുമേല്‍ വലവീശിയും, വിദേശ മലയാളികളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണംകൊണ്ട് ധൂര്‍ത്തടിക്കുവാനും നാണമില്ലാത്ത ഭരണകര്‍ത്താക്കളായി ഇവര്‍ തരംതാണുകഴിഞ്ഞു. വന്‍കിട വ്യവസായങ്ങളായ മലബാര്‍ ഗോള്‍ഡും ആലുക്കാസും കല്യാണും ലുലു മാളും റിയല്‍ എസ്റ്റേറ്റ് മാഫിയയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും കാര്‍ മോട്ടോര്‍ വിപണികളും കേരളത്തില്‍ തഴച്ചുവളരുമ്പോള്‍ നമ്മള് മനസ്സിലാക്കേണ്ടത് നമ്മുടെ വ്യവസായ സംസ്ക്കാരമല്ല, മറിച്ച് ഉപഭോഗസംസ്ക്കാരമാണ് വളരുന്നതെന്നാണ്. ഉല്‍പ്പാദനത്തിന്റെ തോത് കുറയുകയും, ഉപഭോഗത്തിന്റെയും വിപണനത്തിന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് വളര്‍ച്ചയുടെ അളവുകോലായി പരിഗണിക്കാന്‍ കഴിയില്ല. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തില്‍ വ്യവസായ സംരംഭ പ്രോത്സാഹനത്തിന് പകരം കുറ്റവാളികളെ രക്ഷപ്പെടുത്തുവാനുള്ള വ്യഗ്രതയാണ് ഭരണകൂടം കാട്ടിയതെന്നും നാം കണ്ടതാണ്.
മേയ്ക്ക് ഇന്ത്യാ പദ്ധതിയിലൂടെ ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയെ എത്തിക്കുവാനുള്ള ഭഗീരഥപ്രയത്നത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മാനവവിഭവശേഷിയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന നമുക്ക് ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സാവകാശം നടപ്പിലാക്കുവാന്‍ കഴിഞ്ഞാല്‍ ഓരോ ഇന്ത്യാക്കാരനും അതില്‍ അഭിമാനിക്കാന്‍ കഴിയും. അല്ലാതെ രാജ്യസ്നേഹമോ രാജാന്ത്യരവിപണന മേഖലയെക്കുറിച്ചുള്ള പരിജ്ഞാനമോ മാറുന്ന കാലഘട്ടത്തിന്റെ തിരിച്ചറിവോ ഇല്ലാതെ മൂന്നാം കിട രാഷ്ട്രീയ പ്രസംഗങ്ങള്‍കൊണ്ടും ‘പരനാറി’ പ്രയോഗങ്ങള്‍കൊണ്ടും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കേരളത്തിന്റെ വികസിത സ്വപ്നങ്ങള്‍ക്കും തൊഴില്‍ മേഖലയ്ക്കും ഉറവേകുന്ന പദ്ധതികള്‍ മുന്നോട്ട് വയ്ക്കുവാനാവില്ല.
കേരള ജനതയ്ക്കിടയില്‍ ക്യാന്‍സര്‍പോലെ പടര്‍ന്നുകയറുന്ന ലൗ ജിഹാദിനും ചുവപ്പ് ഭീകരതയ്ക്കും തക്കതായ മറുപടിയും, ധര്‍മ്മപുനഃസ്ഥാപനത്തിന് അമ്പൊടുങ്ങാത്ത ആവനാഴിയുമായി കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയെ ഭയപ്പാടോടെയാണ് ഇരുമുന്നണികളും വീക്ഷിക്കുന്നത്. മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കില്‍ അതിനുള്ള തുടക്കമാണ് കുമ്മനത്തിന്റെ ജനരക്ഷായാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: