കോട്ടയം: തിരുവിതാംകൂറിന്റെ പ്രവേശന കവാടമായി അറിയപ്പെട്ടിരുന്ന നീര്പ്പാറയില് അനന്തപത്നാഭന്‍ വലിയ അരയന്റെ(ചെമ്പിലരയന്‍)ഛായാചിത്രം നല്‍കിയാണ് ജന രക്ഷായാത്ര നായകന് കുമ്മനം രാജശേഖരനെ ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലേക്ക് വരവേറ്റത്. ഉച്ചയോടെ നീര്പ്പാറയില് നിന്ന് ജില്ലയിലെ പര്യടനം ആരംഭിച്ച ജന രക്ഷയാത്രയുടെ ആദ്യ സ്വീകരണം കടുത്തുരുത്തിയില്‍ നടന്നു. ബിജെപി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു ഉദ്ഘാടനം ചെയ്തു. അവിടെ നിന്ന് ഏറ്റുമാനൂരിലെത്തി. തുടര്‍ന്ന് പദയാത്രയായിട്ടാണ് അക്ഷര നഗരിയായ കോട്ടയത്തേക്ക് ജനരക്ഷായാത്ര എത്തിയത്.
രാവിലെ കടുത്ത വെയിലായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ പ്രകൃതിയുടെ സ്വഭാവത്തില്‍ മാറ്റം വന്നു. പദയാത്ര ആരംഭിച്ചപ്പോഴേക്കും മഴയും തുടങ്ങി. എന്നാല്‍ ഇതൊന്നും ജന രക്ഷായാത്രയുടെ ശോഭ കെടുത്തിയില്ല. പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശഭരിതരാകുന്ന കാഴ്ചയാണ് കണ്ടത്. ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയമാണ് ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്കു നടന്ന ജനരക്ഷാ യാത്രയില്‍ അണിചേര്‍ന്നത്.
13 കിലോമീറ്റര്‍ താണ്ടിയ യാത്ര കോട്ടയത്തിന്റെ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഒരു പോയിന്റ് കടക്കാന്‍ ഒരു മണിക്കൂറോളം എടുത്ത യാത്ര കടന്നു പോയ വീഥിയുടെ ഇരുവശങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നീര്പ്പാറയില് നിന്ന് യാത്ര ഏറ്റുമാനൂരിലെത്തുമ്പോഴേക്കും കുങ്കുമഹരിത ശോഭയാല്‍ ക്ഷേത്രനഗരി നിറഞ്ഞിരുന്നു. ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആവേശത്തോടെ യാത്രയില്‍ പങ്കാളികളായി. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെ നിരന്നു. യാത്ര മുന്നോട്ടു നീങ്ങുന്തോറും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു.
കുമാരനല്ലൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് യാത്രയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്. പെയ്തിറങ്ങിയ മഴയെ അവഗണിച്ച് ആവേശം ചോരാതെ യാത്ര മുന്നോട്ടു നീങ്ങി. നഗരം ചുറ്റിയ യാത്രയുടെ മുന്‍നിര നാഗമ്പടത്തെ സമ്മേളന നഗരിയില്‍ എത്തുമ്പോഴും പിന്‍നിര എസ്എച്ച് മൗണ്ട് കടന്നിരുന്നില്ല.
അച്ചടക്കത്തോടെയും ആവേശത്തോടെയും കടന്നു വന്ന യാത്രയുടെ സംഘാടനം ഏറെ പ്രശംസനീയമായിരുന്നു. റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങള്‍ സുഗമമായി കടത്തി വിട്ടതോടെ ഗതാഗതക്കുരുക്കും ഉണ്ടായില്ല. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനും തടസ്സമുണ്ടായില്ല. കോട്ടയത്ത് നടന്ന മഹാ സമ്മേളനം ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ജയിന്, ദേശീയ വക്താവ് ഡോ. ജി വി എല്‍ നരസിംഹ റാവു, എം.പിമാരായ റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കാട്ടീല്‍ എംപി, എന്‍ഡിഎ നേതാക്കളായ പി.സി തോമസ്, സുഭാഷ് വാസു, നീലകണ്ഠന് മാസ്റ്റര്‍, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: