ആലപ്പുഴ: മാര്‍ക്സിസ്റ്റുകളുടെ അരുംകൊല രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് ആലപ്പുഴ ജില്ല. ഒരു പക്ഷെ കണ്ണൂര്‍ കഴിഞ്ഞാല്‍ ചുവപ്പ് ഭീകരത കൂടുതല്‍ സംഹാര താണ്ഡവമാടിയതും, അവര്‍ രക്തസാക്ഷികളുടെ മണ്ണായി വാഴ്ത്തിപ്പാടുന്ന ഇവിടെയാണ്. ദേശീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊലക്കത്തിക്കിരയായവര്‍ നിരവധി. വിശ്വസിച്ച ആദര്‍ശത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ദമ്പതികള്‍, സഹോദരങ്ങള്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍….. ചുവപ്പ്, ജിഹാദി ഭീകരത ജീവനെടുത്തവര്‍ നിരവധിയാണ്.
സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ആലപ്പുഴ കൊമ്മാടി സ്വദേശികളായ യശോദയെയും ഭര്‍ത്താവ് ധര്‍മ്മജനെയും സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. 1982 ജൂണ്‍ 12നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം പ്രവര്‍ത്തകരായിരുന്ന ഇവര്‍ പിന്നീട് ബിജെപി- ആര്‍എസ്എസ് പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. മകള്‍ ഗിരിജയ്ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കുട്ടനാട്ടില്‍ ഖണ്ഡ് കാര്യവാഹ് ആയിരുന്ന നെടുമുടി വി.എന്‍. ഗോപാലകൃഷ്ണനെ (28) 1980 സപ്തംബര്‍ 18നാണ് യാത്രാമദ്ധ്യേ ബസ്സില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തോട്ടുവാത്തല എന്ന കമ്യൂണിസ്റ്റ് സ്വാധീന മേഖലയില്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സംഘശാഖ തുടങ്ങിയതാണ് മാര്‍ക്സിസ്റ്റുകളെ ചൊടിപ്പിച്ചത്.
ജനമനസ്സാക്ഷിയെ നടുക്കിയ മറ്റൊരു ക്രൂര കൊലപാതകമായിരുന്നു സഹോദരങ്ങളായ വേണുവിന്റെ(18)യും രാജുവിന്റെ(16)യും. ചേര്‍ത്തല അരീപ്പറമ്പ് കരുവാശാഖ സ്വയംസേവകരായ ഇരുവരെയും 1981 ഒക്ടോബര്‍ 14നാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടനാട് മങ്കൊമ്പ് തെക്കേക്കര പുത്തന്‍ചിറയില്‍ സ്വയംസേവകനായ ശിവനെ(22) 1981 ഏപ്രില്‍ നാലിനായിരുന്നു സിപിഎമ്മുകാര്‍ കൊല ചെയ്തത്.
കുട്ടനാട് താലൂക്ക് കാര്യവാഹ് ആയിരുന്ന മങ്കൊമ്പ് തെക്കേക്കര വിശ്വംഭരന് (32)നെ 1982 ജൂലൈ 17നാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വീട് സിപിഎമ്മുകാര്‍ തീവച്ചു നശിപ്പിച്ചിരുന്നു. കിടങ്ങറ പാലത്തിനടുത്ത് ആളൊഴിഞ്ഞ ഭാഗത്തുവച്ച് കൊലപ്പെടുത്തി. പിന്നീട് ചേറില്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്തു. കണ്ണാടി മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ബാലകൃഷ്ണന് (28)നെ 1989 ഏപ്രില്‍ 17നാണ് അമ്പതിലേറെ വരുന്ന സിപിഎമ്മുകാര്‍ ചെളിയില്‍ തള്ളിയിച്ച് കഴുത്തിന് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയത്.
കലവൂര്‍ ശാഖാ കാര്യവാഹും ബിഎംഎസ് പ്രവര്‍ത്തകനുമായ ശശി(36)യെ സംഘസ്ഥാനില്വച്ചാണ് കൊലചെയ്തത്. 1989 ജൂലൈ 8നായിരുന്നു കൊലപാതകം.
കാവാലം പള്ളിയറക്കാവ് ശാഖാ സ്വയംസേവകനായ പ്രദീപി(അജി-17)നെ 1989 ഒക്ടോബര്‍ 12നാണ് മാര്‍ക്സിസ്റ്റുകാര്‍ കൊലചെയ്തത്. ഒക്ടോബര്‍ 11നാണ് പ്രദീപിനെ സിപിഎമ്മുകാര്‍ അക്രമിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപ് പിറ്റേന്ന് മരിച്ചു. തൈക്കലില്‍ ക്രൈസ്തവ തീവ്രസംഘടനയായ തീരസംഘിന്റെ അക്രമത്തില്‍ സംഘപ്രവര്‍ത്തകരായ പീതാംബരനും സുമേഷും കൊല്ലപ്പെട്ടു. പീതാംബരനെ കൊലപ്പെടുത്തി മൃതദേഹം കടലില്‍ താഴ്ത്തുകയായിരുന്നു. മൃതദേഹം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.
കുട്ടനാട് കിടങ്ങറയില്‍ മണ്ഡല് കാര്യവാഹ് ആയിരുന്ന ശിവന് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു. ശിവഗിരി പ്രശ്നവുമായി ബന്ധപ്പെട്ട് 1995 ഒക്ടോബര്‍ 12ന് നടന്ന ഹര്‍ത്താലിനിടെ ഉണ്ടായ പോലീസ് വെടിവെയ്പിലാണ് ദുരൂഹസാഹചര്യത്തില്‍ ശിവന് വെടിയേറ്റത്. സിപിഎം ക്വട്ടേഷന്‍ അക്രമത്തില്‍ കലവൂരില്‍ വേണു, ആര്യാട് മുരുകന് എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്.
ചെന്നിത്തലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച തറയിലേത്ത് മുരളിയെയും പാറയ്ക്കാട്ട് കുറുവന്‍ പറമ്പില്‍ കലാധരനെയും മാര്‍ക്സിസ്റ്റുകാര്‍ തൃപ്പെരുംന്തുറ ക്ഷേത്ര തിരുമുറ്റത്താണ് അരുംകൊല ചെയ്തത്. കൊല്ലപ്പെടുമ്പോള്‍ മുരളിക്ക് 22ഉം, കലാധരന്‍ 20ഉം വയസ്സായിരുന്നു പ്രായം. 1982 ജൂണ്‍ 15നാണ് സിപിഎം ഇരുവര്‍ക്കുമെതിരെ ആയുധമേന്തിയത്.
ആര്‍എസ്എസ് മുതുകുളം കുരുബുകര ശാഖ മുഖ്യശിക്ഷക് ആയിരുന്ന മുതുകുളം വടക്ക് വരവുകാല വടക്കേതില്‍ പി. വാസവ(35)നെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായാണ്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ശരീരം മുഴുവന്‍ മാരകമായ മുറിവേല്‍പ്പിച്ചിരുന്നു. 1983ല്‍ ഏവൂര്‍ പുഞ്ചയിലാണ് വാസവന്റെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്. ഏവൂരിലുള്ള പ്രവര്‍ത്തകനെ കണ്ടുമടങ്ങവെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
ആര്‍എസ്എസ് നൂറനാട് ഖണ്ഡ് കാര്യവാഹ് ആയിരുന്ന നൂറനാട് നടുവിലേമുറി പുഷ്പരാജനെ 1986 നവംബര്‍ 30ന് വെട്ടിയും അടിച്ചുമാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ഏഴുവയസ്സുകാരനെയും സംഘം ആക്രമിച്ചു. ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) 2007 ഏപ്രില്‍ 20ന് രാത്രിയില്‍ വെട്ടിയാര്‍ പഠിപ്പുര ജങ്ഷനു സമീപമാണ് കൊലപ്പെടുത്തിയത്.
1996 സപ്തംബര്‍ 17 ചൊവ്വാഴ്ച, മനസാക്ഷി മരവിച്ച ചുവപ്പു ഭീകരര്‍ മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷകളെ പമ്പയാറ്റില്‍ മുക്കിക്കൊന്ന കറുത്ത ദിനം. മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന് ലീലാമ്മ ദമ്പതികളുടെ ഏക മകന് കിം കരുണാകരന്(17). കുട്ടംമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന് നായര്‍ ഇന്ദിര ദമ്പതികളുടെ ഏക മകന് അനു പി.എസ്(20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന് സുജിത്ത്(17) എന്നീ എബിവിപി പ്രവര്‍ത്തകരാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എന്‍ഡിഎഫ് തീവ്രവാദികള്‍ അരുംകൊല ചെയ്ത വി.വിനോദ്(23) ആര്‍എസ്എസ് വള്ളികുന്നം മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു. 2007 ഡിസംബര്‍ 23ന് വള്ളികുന്നം കാമ്പിശ്ശേരില്‍ നാലുവിള ജങ്ഷനു സമീപമായിരുന്നു കൊലപാതകം.
എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാര്‍(19) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രവേശന കവാടത്തിനു സമീപമാണ് ജിഹാദി ഭീകരതയുടെ ഇരയായത്. 2012ന് ജൂലൈ 16നാണ് സംഘടിച്ചെത്തിയ ഭീകരവാദികള്‍ യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ്(19), മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്.ശ്രീജിത്ത്(20) എന്നിവരെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: