കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയില്‍ ഇന്ന് ജര്‍മ്മനിയും ഗിനിയയും ഏറ്റുമുട്ടും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് കിക്കോഫ്.
പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറാന് ഇന്ന് കോസ്റ്ററിക്കയെ നേരിടും. മഡ്ഗാവിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഒരേ സമയത്ത് നടത്തണമെന്നതിനാലാണ് ജര്‍മ്മനിയുടെ മത്സരം കൊച്ചിയിലാക്കിയത്.
രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് പോയിന്റുമായി ജര്‍മ്മനിയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ആദ്യ കളിയില്‍ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ ജര്‍മ്മനിക്ക് രണ്ടാം കളിയില്‍ ഏഷ്യന്‍ ശക്തികളായ ഇറാനോട് അപ്രതീക്ഷിത തോല്‍വി നേരിട്ടു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ഇന്ന് ഗിനിയയെ തോല്‍പ്പിച്ച്, ഭാഗ്യപരീക്ഷണത്തിന് കാത്തുനില്‍ക്കാതെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുകയാണ് ജര്‍മ്മന്‍ പടയുടെ ലക്ഷ്യം. ടീമിലെ സൂപ്പര്‍താരം ജാന്‍ ഫിറ്റേആര്പ്പ് ആദ്യ കളിയില്‍ ഒരു ഗോളടിച്ചതൊഴിച്ചാല് ഇറാനെതിരെ തീര്‍ത്തും നിരാശപ്പെടുത്തി. ഒത്തൊരുമയില്ലാത്ത മധ്യ-മുന്നേറ്റനിരയാണ് അവരെ ബുദ്ധിമുട്ടിലാക്കുന്നത്. രണ്ട് മത്സരങ്ങളില്‍ ജര്‍മ്മനിയുടെ ഗോള്‍ സമ്പാദ്യം രണ്ടാണ്. വാങ്ങിയതാവട്ടെ അഞ്ചും.
ആദ്യ കൡയില്‍ ഇറാനോട് 3-1ന് തോറ്റ ഗിനിയ രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെ 2-2ന് സമനിലയില്‍ പടിച്ചു. ഇന്നത്തെ കളിയില്‍ ജര്‍മ്മനിയെ അട്ടിമറിച്ചാല്‍ ഇറാന് പിന്നില്‍ രണ്ടാംസ്ഥാനക്കാരായി അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് നാല് പോയിന്റാവും. നിലവില്‍ ഗോള്‍ വ്യത്യാസത്തില്‍ ജര്‍മ്മനിയേക്കാള്‍ മുന്‍തൂക്കം ഗിനിയയ്ക്കാണ്.
ഗിനിയയ്ക്ക് മുന്നില്‍ കീഴടങ്ങുകയും കോസ്റ്ററിക്ക ഇറാനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാലും ജര്‍മ്മനിയുടെ നിലനില്‍പ്പ് തുലാസിലാവും. അങ്ങനെ സംഭവിച്ചാല്‍ കോസ്റ്ററിക്കക്കും നാല് പോയിന്റാവും. പിന്നീട് മൂന്നാം സ്ഥാനക്കാരിലെ മികച്ച ടീമായി പോലും ജര്‍മ്മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാനാവില്ല.
മികച്ച കളി പ്രതീക്ഷിക്കാം: ജര്‍മന്‍ കോച്ച്
കൊച്ചി: ഇറാനോടുള്ള തോല്‍വി നിരാശപ്പെടുത്തിയാതായി ജര്‍മന്‍ കോച്ച് ക്രിസ്റ്റിയന്‍ വുക്ക്. ടീം എല്ലാ മേഖലയിലും പരാജയപ്പെട്ടു. ഇന്ന് ഞങ്ങള്‍ക്ക് നിര്‍ണായകമാണ്. ജയം മാത്രമേ മുന്നോട്ടുള്ളപോക്കിന് സഹായകമാകൂ. ഗിനിയക്കെതിരെ മികച്ച കളി പ്രതീക്ഷിക്കാമെന്ന് വുക് പറയുന്നു.
ആര്പ്പിലാണ് കോച്ചിന്റെ പ്രതീക്ഷകള്‍. ആര്പ് പ്രതിഭയുള്ള കളിക്കാരനാണ്. ജര്‍മന്‍നിരയിലെ ഏറ്റവും മികച്ച താരം. മുന്നേറണമെങ്കില്‍ ഇരു വശങ്ങളില്‍നിന്നും പിന്തുണ വേണം. ഗിനിയക്കെതിരെ കളി ആ രീതിയിലാകും.
ലക്ഷ്യം ലോകകപ്പ് : ആര്‍പ്പ്
കൊച്ചി: ലോകകപ്പ് കിരീടമാണ് തന്റെ ലക്ഷ്യമെന്ന് ജര്‍മന്‍ മുന്നേറ്റത്തിലെ കുന്തമുന യാന്‍ ഫിയറ്റെ ആര്‍പ്പ്. ആദ്യ മത്സരങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. എന്നിരുന്നാലും ഇന്ന് ഗിനിയക്കെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് ആര്‍പ്പ് പറഞ്ഞു.
കൊച്ചിയിലെ കാലാവസ്ഥ പ്രശ്നമല്ല. യൂറോപ്യന്‍ ടീമുകള്‍ക്ക് ഏഷ്യന്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ പ്രയാസമാണ്. പക്ഷേ, കളിയില്‍ അതു ബാധിക്കില്ല. കളത്തിലിറങ്ങുന്നത് ജയിക്കാനാണ്- ആര്‍പ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: